ഇംഫാല്‍: മണിപ്പൂരിലെ രാഷ്ട്രപതി ഭരണത്തിന് അവസാനം. സംസ്ഥാനത്തെ മുഖ്യമന്ത്രിയായി യുംനാം ഖേംചന്ദ് സിങ് അധികാരമേറ്റു. വനിതാ നേതാവും കുക്കി വിഭാഗത്തില്‍ നിന്നുള്ള ആളുമായ നെംച കുപ്ജെന്‍, എന്‍പിഎഫിലെ ലോസി ഡിഖോയ് എന്നിവര്‍ ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ഗോവിന്ദാസ് കൊന്തൗജം ആഭ്യന്തര മന്ത്രിയാകും.
ഖേംചന്ദ് സിങിന്റെ നേതൃത്വത്തിലുള്ള എന്‍ഡിഎ പ്രതിനിധി സംഘം ലോക്ഭവനില്‍ ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയെ സന്ദര്‍ശിച്ച് ജനകീയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അനുമതി തേടിയിരുന്നു. കുക്കി വിഭാഗത്തിന് ഭൂരിപക്ഷമുള്ള ജില്ലകളായ ചുരാചന്ദ്പൂര്‍, ഫെര്‍സാള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് എംഎല്‍എമാരും പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു.
ചൊവ്വാഴ്ച ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തിലാണ് അറുപത്തിരണ്ടുകാരനായ സിങിനെ ബിജെപിയുടെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. യുംനാം ഖേംചന്ദ് 2017 ലും 2022 ലും എംഎല്‍എ ആയിരുന്നു. 2017 ല്‍ നിയമസഭാ സ്പീക്കറായ അദേഹം 2022 ലെ ബിരേന്‍ സിങ് സര്‍ക്കാരില്‍ അംഗമായിരുന്നു.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഒമ്പതിനാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയായിരുന്ന ബിരേന്‍ സിങ് രാജിവച്ചത്. മണിപ്പൂരില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മെയ്‌തേയി-കുക്കി വിഭാങ്ങള്‍ക്കിടയിലുണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്താണ് ബിരേന്‍ സിങ് രാജിവച്ചത്.
സംഘര്‍ഷത്തെ തുടര്‍ന്ന് 2025 ഫെബ്രുവരി 13 ന് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയെങ്കിലും നിയമസഭ പിരിച്ചുവിട്ടിരുന്നില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.