ഇ-സ്കൂട്ടറുകൾക്ക് നിയന്ത്രണം കടുപ്പിച്ചു ക്വീൻസ്‌ലൻഡ്; കുട്ടികൾക്ക് നിരോധനം

ഇ-സ്കൂട്ടറുകൾക്ക് നിയന്ത്രണം കടുപ്പിച്ചു ക്വീൻസ്‌ലൻഡ്; കുട്ടികൾക്ക് നിരോധനം

ബ്രിസ്ബേൻ: ക്വീൻസ്‌ലൻഡിൽ ഇ-സ്കൂട്ടറുകൾക്കും ഇ-ബൈക്കുകൾക്കും കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചു. പുതിയ നിയമ പ്രകാരം ഇത്തരം വാഹനങ്ങൾ ഓടിക്കുന്നതിന് കുറഞ്ഞത് ലേണർ ലൈസൻസെങ്കിലും നിർബന്ധമാക്കും. ഇതോടെ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇ-സ്കൂട്ടറുകളും ഇ-ബൈക്കുകളും ഓടിക്കുന്നതിന് പൂർണ നിരോധനം നിലവിൽ വരും. കുട്ടികളുടെ സുരക്ഷ മുൻനിർത്തിയാണ് ഈ നടപടിയെന്ന് ഗതാഗത മന്ത്രി ബ്രെന്റ് മിക്കൽബെർഗ് വ്യക്തമാക്കി. ഇതുസംബന്ധിച്ച ബിൽ ഈ ആഴ്ച തന്നെ പാർലമെന്റിൽ അവതരിപ്പിക്കും.

റോഡ് നിയമങ്ങളെക്കുറിച്ച് കൃത്യമായ ധാരണയുള്ളവർ മാത്രമേ ഇത്തരം വാഹനങ്ങൾ ഉപയോഗിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം. നിയമം ലംഘിക്കുന്ന കുട്ടികളുടെ മാതാപിതാക്കളിൽ നിന്ന് പിഴ ഈടാക്കാൻ പോലീസിന് അധികാരമുണ്ടാകും. കൂടാതെ, നടപ്പാതകളിലെ വേഗത മണിക്കൂറിൽ 10 കിലോമീറ്ററായി പരിമിതപ്പെടുത്തും. കാൽനടയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ വാഹനമോടിക്കുന്നത് കുറ്റകരമാക്കും.

മണിക്കൂറിൽ 25 കിലോമീറ്ററിന് മുകളിൽ വേഗതയുള്ള ഇ-വാഹനങ്ങളെ മോട്ടോർ സൈക്കിളുകളായി കണക്കാക്കുകയും അവയ്ക്ക് രജിസ്ട്രേഷനും ഇൻഷുറൻസും നിർബന്ധമാക്കുകയും ചെയ്യും. മദ്യപിച്ച് വാഹനമോടിക്കുന്നവരെ കണ്ടെത്താൻ റാൻഡം ബ്രീത്ത് ടെസ്റ്റ് നടത്താനും നിയമവിരുദ്ധമായ വാഹനങ്ങൾ പിടിച്ചെടുക്കാനും പൊലീസിന് അധികാരമുണ്ടാകും. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന ഇലക്ട്രിക് വീൽചെയറുകൾക്ക് ഈ നിയമത്തിൽ നിന്ന് ഇളവ് നൽകിയിട്ടുണ്ട്. ക്വീൻസ്‌ലൻഡിലെ റോഡുകളിൽ ഇ-സ്കൂട്ടറുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ പുതിയ പരിഷ്കാരങ്ങൾ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.