എഐ നിക്ഷേപം വര്‍ധിപ്പിക്കാനെന്ന് വിലയിരുത്തല്‍
ന്യൂയോര്‍ക്ക്: ചരിത്രത്തിലെ ഏറ്റവും വലിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് ആഗോള ടെക് ഭീമനായ ഒറാക്കിള്‍. ലോകമെമ്പാടുമുള്ള 20000 മുതല്‍ 30000 വരെ ജീവനക്കാര്‍ക്കാണ് ഈ പ്രഖ്യാപനത്തോടെ ജോലി നഷ്ടമായത്. ഇന്ത്യ, അമേരിക്ക, കാനഡ, ലാറ്റിന്‍ അമേരിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ നീക്കം പ്രധാനമായും ബാധിച്ചത്.
നടപടി മുപ്പതിലധികം വര്‍ഷമായി കമ്പനിയില്‍ സേവനമനുഷ്ഠിച്ച മുതിര്‍ന്ന ജീവനക്കാരെപ്പോലും ബാധിച്ചിട്ടുണ്ട്. ഒറാക്കിളിലെ സീനിയര്‍ സെക്യൂരിറ്റി പ്രൊഫഷണലായ നീന ലൂയിസ് ഇതിന് ഉദാഹരണമാണ്. കമ്പനിയുടെ ഇന്റേണല്‍ അല്‍ഗോരിതം ഉപയോഗിച്ചാണ് പിരിച്ചുവിടേണ്ടവരുടെ പട്ടിക തയ്യാറാക്കിയതെന്നാണ് സൂചന. അതേസമയം മെറ്റാ, മൈക്രോസോഫ്റ്റ്, ഡിസ്‌നി തുടങ്ങിയ കമ്പനികള്‍ക്ക് പിന്നാലെ ഒറാക്കിളും പിരിച്ചുവിടല്‍ പാത സ്വീകരിക്കുന്നത് എഐ നിക്ഷേപം വര്‍ധിപ്പിക്കാനാണെന്നാണ് വിലയിരുത്തല്‍. മനുഷ്യ പ്രയത്‌നം കുറച്ച് വര്‍ക്ക്ഫ്‌ളോകള്‍ ഓട്ടോമേറ്റ് ചെയ്യുന്നതിലൂടെ ലാഭം വര്‍ധിപ്പിക്കാനാണ് കമ്പനികളുടെ ശ്രമം.
വന്‍കിട ഐടി കമ്പനികള്‍ നിയമനം മരവിപ്പിച്ചതോടെ പുതുതായി ജോലി തേടുന്നവര്‍ക്കും വിപണിയില്‍ കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്. എഐ ടൂളുകള്‍ വരുന്നതോടെ എന്‍ട്രി ലെവല്‍ ജോലികള്‍ പൂര്‍ണമായും ഇല്ലാതാകുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലാഭമുണ്ടാക്കുന്ന കമ്പനികള്‍ പോലും ജീവനക്കാരെ കുറയ്ക്കുന്നത് നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ശമ്പള ചെലവ് കുറയുന്നത് ഓഹരി വിപണിയില്‍ കമ്പനികള്‍ക്ക് നേട്ടമുണ്ടാക്കുന്നുണ്ട്.
ഭാവിയില്‍ എഐ അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തന രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് ഒറാക്കിള്‍ ഈ പുനര്‍ നിര്‍മാണം നടത്തുന്നത്. എന്നാല്‍ വര്‍ഷങ്ങളോളം കമ്പനിയെ വളര്‍ത്തിയ പ്രതിഭകളെ ഒഴിവാക്കുന്നത് ടെക് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുമുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.