ചെന്നൈ: ഒരാഴ്ചത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ തമിഴ്‌നാട്ടില്‍ വിജയ് അധികാരത്തിലേക്ക്. കോണ്‍ഗ്രസിനെ കൂടാതെ സിപിഎം, സിപിഐ, വിസികെ പാര്‍ട്ടികളും പിന്തുണച്ചതോടെയാണ് 118 എന്ന മാന്ത്രിക നമ്പരിലേക്ക് ടിവികെയ്ക്ക് എത്താനായത്. കോണ്‍ഗ്രസിനൊപ്പം ഇടതു പാര്‍ട്ടികള്‍ക്കും വിസികെ നേതാവ് തിരുമാവളവനും മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തിട്ടുണ്ട്.
അതിനിടെ അണ്ണാ ഡിഎംകെയിലെ വിമത നേതാക്കളുമായും ടിവികെ നേതാക്കള്‍ ചര്‍ച്ച നടത്തിയെന്ന വിവരം പുറത്തു വന്നിരുന്നു. അണ്ണാ ഡിഎംകെ വിട്ട് ടിവികെയിലെത്തിയ സെങ്കോട്ടയ്യനാണ് വിമത നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്.
വിമതശബ്ദം ഉയര്‍ത്തുന്ന നേതാക്കളായ സി.വി ഷണ്മുഖം, ഒ.എസ് മണിയന്‍ എന്നിവരുടെയും അവരെ അനുകൂലിക്കുന്ന എംഎല്‍എമാരുടേയും പിന്തുണ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുകൊണ്ട് സ്വീകരിക്കാനാണ് നീക്കം.
വിമത നേതാക്കളെ പിന്തുണയ്ക്കുന്ന 28 എംഎല്‍എമാര്‍ ഇപ്പോള്‍ പുതുച്ചേരിയിലെ റിസോര്‍ട്ടിലാണ്. സി.വി ഷണ്മുഖത്തിന് ഉപമുഖ്യമന്ത്രി സ്ഥാനവും മറ്റു രണ്ട് പേര്‍ക്ക് മന്ത്രി സ്ഥാനവുമാണ് വിമത നേതാക്കളുടെ ആവശ്യം.
നേരത്തെ രണ്ട് തവണ വിജയ് ഗവര്‍ണറെ കണ്ടുവെങ്കിലും 118 പേരുടെ പിന്തുണ കത്ത് വേണമെന്ന നിലപാടില്‍ ഗവര്‍ണര്‍ ഉറച്ചു നിന്നു. ടിവികെയ്ക്ക് അനുകൂലമാണ് ജനവിധിയെന്നും ഗവര്‍ണര്‍ വിജയ്യെ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ അനുവദിക്കണമെന്നും ഘടകകക്ഷി നേതാക്കളുമായുള്ള യോഗത്തിന് ശേഷം ഡിഎംകെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.