ദുബായ്: പശ്ചിമേഷ്യയില്‍ ഉണ്ടായ സുരക്ഷാ വെല്ലുവിളികളെത്തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളുടെ വ്യോമപാതകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് ഇന്ത്യയില്‍ നിന്നുള്ള പ്രവാസി യാത്രക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍-1 ന് നേരെ ഉണ്ടായ ഡ്രോണ്‍-മിസൈല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെയാണ് സുരക്ഷ മുന്‍നിര്‍ത്തി വ്യോമപാതകളില്‍ അടിയന്തര നിയന്ത്രണം കൊണ്ടുവന്നത്.
നിലവില്‍ സ്ഥിതിഗതികള്‍ ശാന്തമാകുകയും സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുവൈറ്റില്‍ ആക്രമണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന സര്‍വീസുകള്‍ സുരക്ഷാ വിലയിരുത്തലുകള്‍ക്ക് ശേഷം ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. കുവൈറ്റ് എയര്‍വേസ്, ജസീറ എയര്‍വേസ് തുടങ്ങിയ കമ്പനികള്‍ നിയന്ത്രണങ്ങളോടെ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ഇന്ത്യയില്‍ നിന്നുള്ള പല ഷെഡ്യൂളുകളും ഇപ്പോഴും റദ്ദാക്കിയിട്ടുണ്ട്.
ബഹ്‌റിന് നേരെയും ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് വ്യോമപാത താല്‍കാലികമായി അടച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം സാധാരണ നിലയിലാണെന്നും വ്യോമപാത തുറന്ന് കിടക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി. എങ്കിലും മുന്‍ കരുതലിന്റെ ഭാഗമായി കൊച്ചിയില്‍ നിന്നുള്ള ചില എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ക്ക് മാറ്റം വരുത്തേണ്ടി വന്നിട്ടുണ്ട്.
യുഎഇ, സൗദി അറേബ്യ തുടങ്ങിയ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലെ വ്യോമപാതകള്‍ നിലവില്‍ പൂര്‍ണമായും സുരക്ഷിതവും സജീവവുമാണ്. മുന്‍പ് സുരക്ഷ മുന്‍നിര്‍ത്തി താല്‍കാലിക നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ ഇവിടങ്ങളിലെ വ്യോമ ഗതാഗതം സാധാരണ നിലയിലാണ്.
ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള ഗള്‍ഫ് സര്‍വീസുകളില്‍ പ്രത്യേകിച്ച് കുവൈറ്റ്, ബഹ്‌റിന്‍ സെക്ടറുകളില്‍ സമയമാറ്റമോ താല്‍കാലിക റദ്ദാക്കലോ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ യാത്ര പുറപ്പെടുന്നതിന് മുന്‍പ് അതത് എയര്‍ലൈനുകളുടെ കസ്റ്റമര്‍ കെയറുമായോ ഔദ്യോഗിക വെബ്സൈറ്റുമായോ ബന്ധപ്പെട്ട് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ഉറപ്പ് വരുത്തേണ്ടതാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.