ക്വാഡ് സഖ്യരാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന്; ചൈനീസ് കടന്നുകയറ്റവും വാക്‌സിന്‍ സഹകരണവും ചര്‍ച്ചയാവും

 ക്വാഡ് സഖ്യരാജ്യങ്ങളുടെ വെർച്വൽ ഉച്ചകോടി ഇന്ന്; ചൈനീസ് കടന്നുകയറ്റവും വാക്‌സിന്‍ സഹകരണവും ചര്‍ച്ചയാവും

വാഷിംഗ്ടണ്‍: ഇന്തോ-പെസഫിക് മേഖലയില്‍ചൈനയെ പ്രതിരോധിക്കാന്‍ ലക്ഷ്യമിട്ടുള്ള ക്വാഡ് (ക്വാഡ്രിലാറ്ററല്‍ സെക്യുരിറ്റി ഡയലോഗ്) സഖ്യ രാജ്യങ്ങളുടെ വെര്‍ച്വല്‍ ഉച്ചകോടി ഇന്ന് നടക്കും.

ക്വാഡ് സഖ്യത്തിന്റെ യോഗത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍, ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിതേ സുഗ എന്നിവര്‍ പങ്കെടുക്കും.
അധികരമേറ്റെടുത്ത ശേഷം ജോ ബൈഡന്റെ ആദ്യ യോഗമാണിത്. ഇന്ത്യന്‍ പ്രധാനമന്ത്രിയും അമേരിക്കന്‍ പ്രസിഡന്റും കണ്ടുമുട്ടുന്ന അദ്യ യോഗം കൂടിയാണിത്.

അമേരിക്കയില്‍ വികസിപ്പിക്കുന്ന വാക്സീനുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് സംബന്ധിച്ച് യോഗത്തില്‍ ധാരണയാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി അമേരിക്കയും ജപ്പാനും സാമ്പത്തിക സഹായം നല്‍കും. ഓസ്ട്രേലിയ പിന്തുണയും ചെയ്യും.
അമേരിക്കന്‍ ഫാര്‍മ വമ്പന്മാരായ നോവവാക്സ്, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവര്‍ വികസിപ്പിക്കുന്ന വാക്സീനുകള്‍ ഇന്ത്യന്‍ കമ്പനികള്‍ നിര്‍മിക്കുന്നതു സംബന്ധിച്ചുള്ള ധാരണകളാവും ഉണ്ടാകുക. ഉച്ചകോടിയില്‍ കോവിഡ് വാക്‌സിനെ സംബന്ധിച്ച നിര്‍ണായക തീരുമാനമുണ്ടാകുമെന്ന് യു.എസ് സെക്രട്ടറി ടോണി ബ്ലിങ്കന്‍ പറഞ്ഞു.
ഇന്തോ-പെസഫിക്മേഖലയിലെ പ്രതിരോധ രംഗത്തെ പ്രശ്നങ്ങള്‍ നേതാക്കള്‍ ചര്‍ച്ച ചെയ്യും. മേഖലയില്‍ സ്വതന്ത്രവ്യാപാരം ശക്തപ്പെടുത്തുകയും സാമ്പത്തിക സഹകരണം, സാങ്കേതിക വിദ്യകള്‍, സമുദ്ര സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, കോവിഡ് എന്നിവ സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.

ചൈനയുടെ പെസഫിക് മേഖലയിലെ കടന്നുകയറ്റമാണ് ട്രംപ് ഭരണകാലത്ത് ക്വാഡ് സഖ്യ രൂപീകരണത്തിന് കളമൊരുക്കിയത്. ആ മേഖലയിലെ ചെറു രാജ്യങ്ങളുടെ നിലനില്‍പ് അവതാളത്തിലാക്കിയതോടെ അമേരിക്ക നാവിക സേനയെ കൂടുതലായി വിന്യസിക്കുകയായിരുന്നു.

പെസഫിക് മേഖലയില്‍ ജപ്പാന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കാനും ഓസ്ട്രേലിയയ്ക്കൊപ്പം നാവിക സഹകരണം ശക്തമാക്കാനും അമേരിക്കയാണ് മുന്‍കൈയടുത്ത് സഖ്യം രൂപീകരിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ നാവിക സേനാ കരുത്തും ഉപയോഗപ്പെടുത്തും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.