വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം മെയ് രണ്ടിന്

വാഴ്ത്തപ്പെട്ട ദേവസഹായം പിള്ള വിശുദ്ധ പദവിയിലേക്ക്; പ്രഖ്യാപനം മെയ് രണ്ടിന്

റോം: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്നു. റോമിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ 2021 മെയ് രണ്ടിന് അര്‍പ്പിക്കുന്ന ദിവ്യബലിയില്‍ ആഗോള കത്തോലിക്ക സഭയുടെ തലവനായ ഫ്രാന്‍സിസ് മാര്‍പാപ്പ ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിക്കും. ഭാരതത്തിന്റെ പ്രഥമ രക്തസാക്ഷിയായ, വാഴ്ത്തപ്പെട്ട വ്യക്തിയാണ് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്ന ദേവസഹായം പിള്ള.


പതിനെട്ടാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഉദ്യോഗസ്ഥനായിരിക്കെ ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച വ്യക്തിയാണ് ദേവസഹായം പിള്ള. 1712 ഏപ്രില്‍ 23-ന് കന്യാകുമാരി ജില്ലയിലെ നട്ടാലത്താണ് ജനനം. വിശ്വാസ പരിവര്‍ത്തനത്തിനു മുമ്പ് നീലകണ്ഠ പിള്ള എന്ന് പേരുണ്ടായിരുന്ന അദ്ദേഹം മാര്‍ത്താണ്ഡവര്‍മ്മയുടെ കൊട്ടാരത്തില്‍ കാര്യദര്‍ശിയായിരുന്നു. കുളച്ചല്‍ യുദ്ധത്തില്‍ തിരുവിതാംകൂര്‍ സൈന്യം ഡച്ച് സൈന്യത്തെ പരാജയപ്പെടുത്തിയതിനെ തുടര്‍ന്ന് തിരുവിതാംകൂര്‍ സൈന്യത്തിന്റെ നവീകരണച്ചുമതല മാര്‍ത്താണ്ഡവര്‍മ മഹാരാജാവ് ഡച്ച് സൈന്യാധിപന്‍ ഡിലനോയിയെ ഏല്‍പ്പിച്ചു. ഡിലനോയിയുടെ സഹായിയായി മഹാരാജാവ് പിള്ളയെ നിയമിച്ചു. ഡിലനോയില്‍ നിന്നാണ് അദ്ദേഹം യേശുക്രിസ്തുവിനെ കുറിച്ച് കേട്ടറിഞ്ഞത്.


തുടര്‍ന്ന് തെക്കന്‍ തിരുവിതാംകൂറിലെ നേമം എന്ന സ്ഥലത്ത് മിഷനറിയായിരുന്ന ബുട്ടാരി എന്ന ഈശോ സഭാ വൈദികനില്‍ നിന്ന് 1745 മേയ് 17-ന് ലാസര്‍ എന്നര്‍ത്ഥമുള്ള ദേവസഹായം പിള്ള എന്ന പേരില്‍ ജ്ഞാനസ്നാനം സ്വീകരിച്ചു. അറിഞ്ഞ ക്രിസ്തുവിനെ പ്രഘോഷിക്കാതിരിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. രാമപുരം, വടക്കേക്കുളം, നെയ്യാറ്റിന്‍കര തുടങ്ങിയ സ്ഥലങ്ങളിലെല്ലാം പോയി ക്രിസ്തുവിനെ പ്രസംഗിച്ചു. ഇത് രാജസേവകരുടെയും സഹപ്രവര്‍ത്തകരുടെയും കോപത്തിന് കാരണമായി. നമ്പൂതിരിമാരെ വെറുത്തിരുന്ന രാമയ്യന്‍ ദളവയുടെ കൂടി സഹായത്തോടെ അദ്ദേഹത്തിനെതിരായി അവര്‍ ഉപജാപം നടത്തി രാജദ്രോഹക്കുറ്റം ചാര്‍ത്തി രാജസമക്ഷം കൊണ്ടുവന്നു.


'ജീവന്‍ വേണമെങ്കില്‍ ക്രിസ്തുവിനെ ഉപേക്ഷിക്കുക'- രാജാവ് ഉത്തരവിട്ടു. പ്രാണനെക്കാള്‍ ക്രിസ്തുവിനെ സ്നേഹിച്ച പിള്ള പക്ഷേ, ക്രിസ്തുവിനൊപ്പം നിന്നു. അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് ദിവസവും 30 അടി വീതം കാല്‍വെള്ളയില്‍ അടിക്കാന്‍ രാജാവ് ഉത്തരവിട്ടു. വഴിപോക്കര്‍ പോലും പിള്ളയെ മര്‍ദ്ദിച്ചു രസിച്ചു. മുളകുപൊടി ചുറ്റിനും ഇട്ടു പുകയ്ക്കുക, എരുക്കിന്‍ പൂമാലയണിയിച്ച് പൊള്ളുന്ന വെയിലത്ത് എരുമപ്പുറത്ത് കയറ്റി നാടുചുറ്റിക്കുക, മുറിവില്‍ മുളകു പുരട്ടുക തുടങ്ങിയ മര്‍ദ്ദനമുറകളാണ് അദ്ദേഹത്തിന് എതിരെ പ്രയോഗിച്ചുകൊണ്ടിരുന്നത്. പിന്നീട് നാലു കൊല്ലത്തോളം ജയില്‍ വാസം.


1752 ജനുവരി 14ന് വെടിവച്ചു കൊല്ലാനുള്ള ഉത്തരവുമായി രാജ ഭടന്‍മാര്‍ പിള്ളയെ കാറ്റാടി മലയിലെ ഒരു പാറയില്‍ കൊണ്ടു ചെന്നു നിര്‍ത്തി. തനിക്ക് പോകാന്‍ സമയമായി എന്നറിഞ്ഞ അദ്ദേഹം അവസാനമായി പ്രാര്‍ത്ഥിക്കാന്‍ അനുവാദം ചോദിച്ചു. പാറയില്‍ ചങ്ങലകളില്‍ ബന്ധിക്കപ്പെട്ടു പ്രാര്‍ത്ഥിക്കുന്ന ചിത്രം പിന്നീട് വിശ്വാസ ചരിത്രത്തിനു വിളക്കായി. അങ്ങനെ ധീര രക്തസാക്ഷിത്വം വരിച്ചു. ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട നിലയില്‍ മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന ദേവസഹായം പിള്ളയുടെ പെയിന്റിംഗ് ഇന്നും അദ്ദേഹത്തിന്റെ വീരോചിത വിശ്വാസ സാക്ഷ്യത്തെ എടുത്തു കാട്ടുന്നു.


2004 ല്‍ ഭാരത മെത്രാന്‍ സമിതിയുടെ തമിഴ്നാട് ശാഖ ദേവസഹായം പിള്ളയെ വിശുദ്ധ പദവിയിലേയ്ക്ക് ഉയര്‍ത്തണമെന്ന് വത്തിക്കാനോട് ശുപാര്‍ശ ചെയ്തു. തുടര്‍ന്ന് അദേഹത്തെ രക്തസാക്ഷി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള നടപടികള്‍ക്ക് 2012 ല്‍ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അംഗീകാരം ലഭിച്ചു. 2012 ഡിസംബര്‍ രണ്ടിന് കത്തോലിക്ക സഭ അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇന്ത്യന്‍ മനഃസാക്ഷിയുടെയും തമിഴകത്തിന്റെയും പ്രതീകമായാണ് ദേവസഹായം പിള്ളയെ അന്നത്തെ വിശുദ്ധരുടെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.