വിലക്കിനു ശേഷം ഇന്ത്യയില്‍നിന്നുള്ള ആദ്യവിമാനം പകുതി യാത്രക്കാരുമായി ഓസ്ട്രേലിയയിലെത്തി: ഞെട്ടല്‍ മാറാതെ യാത്ര മുടങ്ങിയവര്‍

വിലക്കിനു ശേഷം ഇന്ത്യയില്‍നിന്നുള്ള ആദ്യവിമാനം പകുതി യാത്രക്കാരുമായി ഓസ്ട്രേലിയയിലെത്തി: ഞെട്ടല്‍ മാറാതെ യാത്ര മുടങ്ങിയവര്‍

കാന്‍ബറ: രണ്ടാഴ്ച്ചത്തെ വിലക്കിനുശേഷം ഇന്ത്യയില്‍നിന്നുള്ള ആദ്യ വിമാനം ഓസ്ട്രേലിയയിലെത്തി. കോവിഡ് മൂലം പകുതിയോളം പേരുടെ യാത്ര മുടങ്ങിയതോടെ എണ്‍പതു യാത്രക്കാരുമായാണ് ക്വാണ്ടസ് ജെറ്റ് പ്രാദേശിക സമയം ഒന്‍പതു മണിയോടെ ഡാര്‍വിനിലെത്തിയത്. 150 ഓസ്ട്രേലിയന്‍ പൗരന്മാരാണ് ഇന്ത്യയില്‍നിന്നു മടങ്ങാനിരുന്നതെങ്കിലും നാല്‍പതിലധികം പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ യാത്ര മുടങ്ങി. ഇവരുമായി അടുത്ത ബന്ധമുള്ള 24 പേര്‍ക്കും യാത്ര ചെയ്യാനായില്ല. കര്‍ശന കോവിഡ് പരിശോധനാ മാനദണ്ഡങ്ങള്‍ ഉള്ളതിനാല്‍ ഒഴിഞ്ഞ സീറ്റുകളില്‍ പുതിയ യാത്രക്കാര്‍ക്ക് അവസരം നല്‍കാനുമായില്ല. ഇന്ത്യയില്‍നിന്നു മടങ്ങുന്നവര്‍ പുറപ്പെടുന്നതിന് മുമ്പ് കോവിഡ് നെഗറ്റീവായ പിസിആര്‍ പരിശോധനാ ഫലവും റാപിഡ് ആന്റിജന്‍ പരിശോധനാ ഫലവും നല്‍കണം.

മടങ്ങിയെത്തിയവരെ ഡാര്‍വിനിലെ വിദൂര പ്രദേശമായ ഹോവാര്‍ഡ് സ്പ്രിംഗ്‌സിലെ ക്വാറന്റീന്‍ കേന്ദ്രമാക്കി മാറ്റിയ ഖനന ക്യാമ്പിലേക്കു കൊണ്ടുപോയി. രണ്ടാഴ്ചയോളം ഇവിടെ ചെലവഴിക്കേണ്ടിവരുമെന്ന് നോര്‍ത്തേണ്‍ ടെറിട്ടറി ആരോഗ്യവകുപ്പ് വക്താവ് പറഞ്ഞു.

അതേസമയം, അവസാന നിമിഷം അപ്രതീക്ഷിതമായി യാത്ര മുടങ്ങിയ പലരും ഞെട്ടലിലാണ്. ഭാര്യയും പിഞ്ചുകുഞ്ഞും കോവിഡ് പോസിറ്റീവ് ആയതിനെതുടര്‍ന്ന് യാത്ര മുടങ്ങിയ ജിതിന്‍ വിഗ് തന്റെ ആശങ്ക പങ്കുവച്ചു. പരിശോധനാ ഫലം ലഭിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഒരു മാസമായി ആരുമായും സമ്പക്കര്‍മില്ലാതെ കഴിഞ്ഞിട്ടും രോഗം സ്ഥിരീകരിച്ചു.
രണ്ടു പേര്‍ക്കും ഇപ്പോള്‍ ലക്ഷണങ്ങളൊന്നുമില്ലെങ്കിലും ഗുരുതരമായാല്‍ എന്തു ചെയ്യണമെന്നറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇവിടത്തെ മെഡിക്കല്‍ സംവിധാനങ്ങള്‍ മുഴുവന്‍ തകര്‍ന്നിരിക്കുകയാണ്. മരുന്നിനും ഓക്‌സിജനുമായി ആരെയാണ് സഹായത്തിനായി സമീപിക്കേണ്ടതെന്നു പോലും അറിയില്ല. അതേസമയം രോഗം വ്യാപിക്കരുതെന്ന ഉദ്ദേശ്യത്തോടെയുള്ള ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ഈ തീരുമാനത്തെ അംഗീകരിക്കുന്നു-ജിതിന്‍ പറഞ്ഞു.

ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഓക്‌സിജന്‍ വിതരണവും മരുന്നും ഉള്‍പ്പെടെ വൈദ്യസഹായം നല്‍കണമെന്നും അദ്ദേഹം ഫെഡറല്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

വിമാനത്തില്‍ യാത്ര ചെയ്യാനിരുന്ന സണ്ണി ജൗറയ്ക്കും കോവിഡ് പോസിറ്റീവായതിനെതുടര്‍ന്നു യാത്ര മുടങ്ങി. താന്‍ ആഴ്ചകളായി വീട്ടില്‍നിന്നു പുറത്തിറങ്ങിയിട്ടില്ലെന്നും കോവിഡിനെതിരേ എല്ലാ മുന്‍കരുതലും സ്വീകരിച്ചിരുന്നതായും സണ്ണി പറഞ്ഞു. ഹോട്ടലിലേക്കുള്ള യാത്രയിലോ അവിടെ ചെലവഴിച്ച സമയത്തോ ആണ് വൈറസ് ബാധിച്ചത്. എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ ഓസ്ട്രേലിയന്‍ സര്‍ക്കാരായിരിക്കും ഉത്തരവാദിയെന്ന് സണ്ണി രൂക്ഷമായി വിമര്‍ശിച്ചു.

ഗുരുതരാവസ്ഥയിലായ പിതാവിനെ കാണാനാണ് കഴിഞ്ഞ മേയില്‍ സണ്ണി ഇന്ത്യയിലെത്തിയത്. അതിനുശേഷം നിരവധി വിമാനങ്ങളാണ് റദ്ദാക്കപ്പെട്ടത്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ സൗകര്യം ഒരുക്കി യാത്രക്കാരുടെ എണ്ണം ഉയര്‍ത്തണമെന്ന് സണ്ണി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവായ എന്നെ യാത്ര ചെയ്യാന്‍ അനുവദിക്കണമെന്നല്ല ഇതിനര്‍ഥം. ഇതിനു മുന്‍പ് നിരവധി അവസരങ്ങളുണ്ടായിരുന്നു. ഇത് മൂന്നാം തവണയാണ് എന്റെ ഫ്‌ളൈറ്റ് റദ്ദാക്കപ്പെടുന്നത്.

ഈ മാസം റോയല്‍ ഓസ്ട്രേലിയന്‍ എയര്‍ഫോഴ്‌സിന്റെ രണ്ട് വിമാനങ്ങള്‍ കൂടി ഇന്ത്യയില്‍നിന്ന് പൗരന്മാരെ നോര്‍ത്തേണ്‍ ടെറിട്ടറിയിലെത്തിക്കും. ജൂണ്‍ അവസാനത്തോടെ ആയിരത്തോളം പേരെ മടക്കിക്കൊണ്ടുവരാനാണ് അധികൃതര്‍ പദ്ധതിയിടുന്നത്. അടിയന്തര പ്രാധാന്യമുള്ളവര്‍ക്കും ദുര്‍ബലര്‍ക്കും മുന്‍ഗണന നല്‍കും.

ഇന്ത്യയില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് ഓസ്ട്രേലിയ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്നലെ അര്‍ധരാത്രി അവസാനിക്കുമെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയുമായുള്ള ധാരണയില്‍ മാറ്റമില്ലെന്നും എല്ലാ കോവിഡ് മാനദണ്ഡങ്ങളും കര്‍ശനമായി പാലിച്ചു വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

മുന്‍കൂട്ടി തീരുമാനിച്ച യാത്രകളില്‍ യാതൊരു വ്യത്യാസവും വരുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ഇരുരാജ്യങ്ങളിലെയും യാത്രക്കാര്‍ കോവിഡ് മാനദണ്ഡം പാലിക്കുമെന്ന് ഉറപ്പുണ്ടെന്നും മോറിസണ്‍ പ്രത്യാശ പ്രകടിപ്പിച്ചു.
താല്‍ക്കാലികമായ വിലക്കിലൂടെ ഓസ്‌ട്രേലിയയില്‍ കോവിഡ് മൂന്നാം തരംഗമുണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ കഴിഞ്ഞു. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം തീവ്രമായതോടെ മേയ് മൂന്നിനാണ് എല്ലാ യാത്രാവിമാനങ്ങളെയും ഓസ്‌ട്രേലിയ വിലക്കിയത്.
ഇന്ത്യയിലുള്ളവര്‍ ഓസ്ട്രേലിയയില്‍ പ്രവേശിക്കുന്നത് ക്രിമിനല്‍ കുറ്റമാക്കിയ ഫെഡറല്‍ സര്‍ക്കാരിന്റെ തീരുമാനം വിവാദമായിരുന്നു.

കോവിഡ് പ്രതിരോധത്തിന് ഇന്ത്യയെ സഹായിക്കാന്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി വിമാനം വെള്ളിയാഴ്ച സിഡ്‌നിയില്‍നിന്നു പുറപ്പെട്ടതായി പ്രധാനമന്ത്രി അറിയിച്ചു. 1056 വെന്റിലേറ്ററുകളും 60 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകളും മറ്റ് അവശ്യവസ്തുക്കളുമാണ് ഇന്ത്യയിലേക്കയച്ചത്. കഴിഞ്ഞയാഴ്ച്ചയും ഓസ്ട്രേലിയ സഹായമെത്തിച്ചിരുന്നു.

വിദേശകാര്യ വാണിജ്യ വകുപ്പിന്റെ കണക്കനുസരിച്ച് നിലവില്‍ ഇന്ത്യയില്‍നിന്ന് 9000-ല്‍ അധികം ഓസ്‌ട്രേലിയന്‍ പൗരന്മാരാണ് തിരിച്ചുവരാന്‍ കാത്തിരിക്കുന്നത്. ഓസ്ട്രേലിയന്‍ പൗരന്മാരെ തിരികെകൊണ്ടുന്നതിനായിരിക്കും പ്രഥമ പരിഗണനയെന്ന പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.