ന്യൂഡല്‍ഹി: വര്‍ഗീയ വിഷം ചീറ്റി ബാബാ രാം ദേവിന്റെ അനുചരന്‍ ആചാര്യ ബാലകൃഷ്ണ. ഇന്ത്യയെ ക്രിസ്തു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ഗൂഢാലോചന നടത്തുന്നതായാണ്  ബാലകൃഷ്ണയുടെ ട്വീറ്റ്.
ബാബാ രാംദേവിനെ ലക്ഷ്യം വച്ച് ഐഎംഎ നടത്തുന്ന നടപടികളുടെ എല്ലാം പിറകില്‍ രാജ്യത്തെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുക എന്ന ഉദ്ദേശമാണുള്ളതെന്നാണ് ഇയാള്‍ ട്വിറ്ററില്‍ കുറിച്ചത്. പൗരന്‍മാര്‍ ഇനിയും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ വരും തലമുറ നിങ്ങള്‍ക്ക് മാപ്പ് തരില്ലെന്നും 'ആചാര്യ'ന്റെ  മുന്നറിയിപ്പുണ്ട്. 
അലോപ്പതി ചികിത്സാ സമ്പ്രദായം വിഢിത്തമാണെന്ന രാം ദേവിന്റെ പ്രസ്താവനയ്‌ക്കെതിരെ ഐഎംഎ രംഗത്തെത്തിയിരുന്നു. പ്രസ്താവന ഉടന്‍ പിന്‍വലിച്ച് മാപ്പു പറയണമെന്നും അല്ലെങ്കില്‍ 1000 കോടിരൂപ നഷ്ട പരിഹാരം വേണമെന്നും ആവശ്യപ്പെട്ട് ഐഎംഎ പ്രതിഷേധവുമായി എത്തിയതിനിടയിലാണ് അനുചരന്റെ പുതിയ  വെല്ലുവിളി. 
രാം ദേവിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് മുന്‍ കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ വര്‍ധന്‍ ആവശ്യപ്പെട്ടിരുന്നു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കിയ റംഡിസിവര്‍ അടക്കമുള്ള മരുന്നകള്‍ പരാജയമാണ് എന്നതായിരുന്നു രാം ദേവിന്റെ പ്രസ്താവന. 
രാം ദേവ് കണ്ടെത്തിയ ആയുര്‍വേദ മരുന്ന് കച്ചവടം നടത്തുന്നതിനായിരുന്നു ഇതെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. രാം ദേവ് സ്വന്തമായി പ്രതിരോധ മരുന്ന് കണ്ടെത്തി എന്ന പ്രഖ്യാപനത്തിനു പിന്നാലെയായിരുന്നു ഈ ആരോപണങ്ങളെല്ലാം. 
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ജെ.എ.ജയലാലാണ് മതപരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത് എന്നാണ് ആചാര്യ ബാലകൃഷ്ണയുടെ ആക്ഷേപം. കോവിഡിനെ പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ രാജ്യങ്ങളില്‍ നിന്നെത്തുന്ന  മരുന്നുകള്‍ ഉപയോഗിക്കുന്നതാണ് ആചാര്യയെ അലോസരപ്പെടുത്തുന്നതെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.