കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പത്ത് ലക്ഷത്തിന്റെ കേന്ദ്ര പാക്കേജ്

കോവിഡ് അനാഥമാക്കിയ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം; പത്ത് ലക്ഷത്തിന്റെ കേന്ദ്ര പാക്കേജ്

ന്യൂഡല്‍ഹി: കോവിഡ് ബാധയെ തുടര്‍ന്ന് മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. മഹാമാരിയില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട ഒരോ കുട്ടിക്കും പിഎം കെയേഴ്‌സ് ഫണ്ടിലൂടെ 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായവും സൗജന്യ വിദ്യാഭ്യാസവും നല്‍കുന്നതട‌ക്കമുള്ള പദ്ധതിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.

കുട്ടികള്‍ രാജ്യത്തിന്റെ ഭാവിയാണ്. അവരെ സംരക്ഷിക്കാനായി ആവശ്യമുള്ളതെല്ലാം ചെയ്യും. സമൂഹമെന്ന നിലയ്ക്ക് അത് നമ്മുടെ കടമയാണെന്നും പദ്ധതി പ്രഖ്യാപിച്ചു കൊണ്ട് പ്രധാനമന്ത്രി വ്യക്തമാക്കി.

10 വയസില്‍ താഴെയുള്ള കുട്ടിയാണെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ പഠിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തും. ഫീസും യൂണിഫോമിന്റേയും പുസ്തകങ്ങളുടേയും ചെലവ് പിഎം കെയേഴ്സ് ഫണ്ടില്‍ നിന്ന് നല്‍കും. 10 വയസിന് മുകളിലുള്ള കുട്ടിയാണെങ്കില്‍ സൈനിക് സ്കൂള്‍, നവോദയ തുടങ്ങിയ റെസിഡന്‍ഷ്യല്‍ സ്കൂളുകളില്‍ പഠിപ്പിക്കും. മറ്റേതെങ്കിലും രക്ഷിതാവുണ്ടെങ്കില്‍ അടുത്തുള്ള കേന്ദ്രീയ വിദ്യാലയത്തിലോ സ്വകാര്യ സ്കൂളിലോ ചേര്‍ന്ന് പഠിക്കാം. ചെലവ് സര്‍ക്കാര്‍ വഹിക്കും.

ഇത്തരം കുട്ടികളുടെ ഇന്ത്യയ്ക്കുള്ളില്‍ തന്നെയുള്ള ഉന്നത വിദ്യാഭ്യാസത്തിനായി ബാങ്ക് വായ്പ ലഭ്യമാക്കാന്‍ സഹായിക്കും. പലിശ പിഎം കെയേഴ്സ് ഫണ്ടില്‍ നിന്നു നല്‍കും. ട്യൂഷന്‍ ഫീസിനായി സ്കോളര്‍ഷിപ്പുകള്‍ ലഭ്യമാക്കും. ആയുഷ്മാന്‍ ഭാരത് പദ്ധതിയുടെ കീഴില്‍ 18 വയസ് വരെ കുട്ടികള്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തും.

കുട്ടിക്ക് 18 വയസാകുന്നത് വരെ 10 ലക്ഷം രൂപ അവരുടെ പേരില്‍ സ്ഥിര നിക്ഷേപമായി ബാങ്കില്‍ തുകയിടും. ഈ തുക ഉപയോഗിച്ച്‌ 18 വയസ് മുതല്‍ 23 വയസ് വരെ മാസം തോറും കുട്ടിക്ക് സ്‌റ്റൈപന്‍ഡ് നല്‍കും ഇത് ഉന്നത വിദ്യാഭ്യാസത്തിനും വ്യക്തിപരമായ ആവശ്യത്തിനും ചെലവഴിക്കാം. ബാക്കി തുക 23 വയസ് പൂർത്തിയാകുമ്പോൾ നല്‍കും. അതേസമയം കുട്ടികളുടെ വിദ്യാഭ്യാസം പൂര്‍ണമായും സൗജന്യമായിരിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.