മയാമി അപകടം; കെട്ടിടം തകര്‍ന്ന് കാണാതായവരില്‍ മൂന്ന് ഇന്ത്യക്കാരും; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മയാമി അപകടം; കെട്ടിടം തകര്‍ന്ന് കാണാതായവരില്‍ മൂന്ന് ഇന്ത്യക്കാരും; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മയാമി: അമേരിക്കയില്‍ ബഹുനില കെട്ടിടം ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ കണ്ടെത്താനുള്ള 159 പേരില്‍ മൂന്ന് ഇന്ത്യക്കാരും. ഫ്ളോറിഡയിലെ മയാമിക്കു സമീപം വ്യാഴാഴ്ച്ച പുലര്‍ച്ചെയാണ് 12 നില കെട്ടിടം ഇടിഞ്ഞുവീണ് വലിയ അപകടമുണ്ടായത്. നാലു പേരുടെ മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കണ്ടെത്താനുള്ള 159 പേര്‍ക്കായി കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ തെരച്ചില്‍ തുടരുകയാണ്.
അവിടെ താമസിച്ചിരുന്ന ഇന്ത്യക്കാരായ വിശാല്‍ പട്ടേല്‍, ഭാര്യ ഭാവന പട്ടേല്‍, ഒരു വയസുള്ള മകള്‍ ഐഷാനി എന്നിവരെയാണ് കണ്ടെത്താനുള്ളതെന്നു ബന്ധു സരിന പട്ടേല്‍ പറഞ്ഞു. ഭാവന പട്ടേല്‍ നാലു മാസം ഗര്‍ഭിണിയാണ്. കെട്ടിടം തകര്‍ന്നപ്പോള്‍ അവര്‍ അവിടെ ഉണ്ടായിരുന്നു. അവരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. അധികൃതരില്‍നിന്നു യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നു സരിന പറഞ്ഞു.

കാണാതായവരില്‍ പരാഗ്വേ പ്രസിഡന്റിന്റെ ഭാര്യ സില്‍വാനയുടെ സഹോദരിയും ഭര്‍ത്താവും മൂന്നു കുട്ടികളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരെക്കുറിച്ച് വിവരം ലഭിച്ചിട്ടില്ലെന്നു പരാഗ്വേ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. സില്‍വാനയും കുടുംബാംഗങ്ങളും ഫ്‌ളോറിഡയിലെത്തിയിട്ടുണ്ട്. ഇതുകൂടാതെ കെട്ടിടത്തില്‍ താമസിച്ചിരുന്ന ആറ് പരാഗ്വേക്കാരെക്കുറിച്ചും വിവരമില്ല.

കാണാതായവരില്‍ കൊളംബിയക്കാര്‍, ഉറുഗ്വേക്കാര്‍, വെനിസ്വേലക്കാര്‍, ജൂത വംശജര്‍, അര്‍ജന്റീനക്കാര്‍ എന്നിവരും ഉള്‍പ്പെടുന്നുണ്ട്. അപകട സമയത്ത് എത്രപേര്‍ കെട്ടിടത്തില്‍ ഉണ്ടായിരുന്നുവെന്ന് ഇപ്പോഴും വ്യക്തമല്ല. 102 പേരെയാണ് രക്ഷപ്പെടുത്തിയത്. 10 പേര്‍ക്കു പരുക്കേറ്റു. ടണ്‍കണക്കിനു കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ക്കിടയില്‍ പലരും ജീവനോടെ ശേഷിക്കുന്നുവെന്ന പ്രതീക്ഷയില്‍ ശ്രദ്ധാപൂര്‍വമാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. ഇടയ്ക്കു പെയ്യുന്ന മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കുന്നുണ്ട്.
.


മയാമി ബീച്ചിന്റെ ആറു കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന കടലോര പട്ടണമായ സര്‍ഫ്സൈഡിലെ 12 നില കെട്ടിടമാണു നിലം പൊത്തിയത്. നിരവധി ആളുകള്‍ താമസിച്ചിരുന്ന കെട്ടിടം ഇടിഞ്ഞുവീഴാനുള്ള കാരണം ഇപ്പോഴും അജ്ഞാതമാണ്. 80 യൂണിറ്റ് അഗ്‌നിരക്ഷാ സേന സ്ഥലത്തു രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണസംഖ്യ ഉയരാനുള്ള സാധ്യതയുണ്ടെന്നു പോലീസ് അറിയിച്ചു. 130 യൂണിറ്റുകളാണ് കെട്ടിടത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 55 യൂണിറ്റുകളാണ് തകര്‍ന്നുവീണത്. വിവിധ രാജ്യങ്ങളിലുള്ളവരാണ് ഇവിടെ താമസിച്ചിരുന്നത്.

പുലര്‍ച്ചെ ഒന്നരയോടെയാണ് വലിയ ശബ്ദത്തോടെ കെട്ടിടം ഒറ്റയടിക്ക് ഭാഗികമായി ഇടിഞ്ഞുവീണത്. രക്ഷപ്പെട്ടവര്‍ അപകടത്തിന്റെ ആഘാതത്തില്‍നിന്നു മുക്തരായിട്ടില്ല. അപകടം നടക്കുമ്പോള്‍ എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. ഒപ്പം കിടന്നുറങ്ങിയവരെ കെട്ടിടാവശിഷ്ടങ്ങള്‍ക്കുള്ളില്‍നിന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍.



തകര്‍ന്ന ഫ്ളാറ്റില്‍ സ്ഥിരതാമസക്കാര്‍ക്കു പുറമെ വാടകക്കാരും ദിവസവാടകക്കാരും ഉള്‍പ്പെടെയുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അപകടത്തില്‍ എത്ര പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കൃത്യമായി പറയാനാകില്ലെന്നാണ് പോലീസ് പറയുന്നത്. അവധിക്കാലം ആഘോഷിക്കാനായി എത്തിയവരും അപകടത്തില്‍പ്പെട്ടതായി ഉദ്യോഗസ്ഥര്‍ കരുതുന്നു.

തകര്‍ന്നുവീണ കെട്ടിടത്തിന് 40 വര്‍ഷത്തെ പഴക്കമുണ്ട്. അറ്റകുറ്റപ്പണികള്‍ നടന്നുവരുന്നതിനിടെയാണ് അപകടം. സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തതിനു തുല്യമാണ് സിസിടിവി ദൃശ്യങ്ങളെന്നു മയാമി ബീച്ച് പോലീസ് പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ക്കു പുറമേ ഡ്രോണുകള്‍, പരിശീലനം ലഭിച്ച പോലീസ് നായ്ക്കള്‍ എന്നിവ ഉള്‍പ്പെടെയാണ് തെരച്ചില്‍ നടത്തുന്നത്.

കൂടുതൽ വായനയ്ക്ക്:

അമേരിക്കയില്‍ 12 നില കെട്ടിടം ഇടിഞ്ഞുവീണ് വന്‍ അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്കു പരുക്ക്

മയാമി അപകടം: കണ്ടെത്താനുള്ളത് 159 പേരെ; മരണസംഖ്യ നാലായി ഉയർന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.