ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

ബോളിവുഡ് ഇതിഹാസം ദിലീപ് കുമാര്‍ അന്തരിച്ചു

മുംബൈ: ബോളിവുഡിലെ ഇതിഹാസ താരം ദീലീപ് കുമാര്‍ (98) അന്തരിച്ചു. മുംബൈ ഹിന്ദുജ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.

അഞ്ച് ദശാബ്ദം നീണ്ട അഭിനയ ജീവിതത്തില്‍ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം അവിസ്മരണീയമാക്കിയത്. മുഗള്‍ ഇ കസം, ദേവദാസ്, രാം ഔര്‍ ശ്യാം, അന്ദാസ്, മധുമതി തുടങ്ങിയ സിനിമകളിലെ വേഷങ്ങള്‍ ദിലീപ്കുമാറിനെ ഇന്ത്യന്‍ സിനിമയുടെ ഔന്നത്യങ്ങളിലെത്തിച്ചു.

1980 കളില്‍ റൊമാന്റിക് നായകനില്‍ നിന്ന് കാമ്പുള്ള കഥാപാത്രങ്ങളിലേക്ക് മാറിയ അദ്ദേഹം ക്രാന്തി, ശക്തി, കര്‍മ്മ, സൗദാഗര്‍ അടക്കമുള്ള സിനിമകളില്‍ ശക്തമായ വേഷങ്ങളിലെത്തി. 1998 ല്‍ പുറത്തിറങ്ങിയ ക്വില ആണ് അവസാന ചിത്രം. 1966 ലാണ് ബോളിവുഡ് താരമായ സൈറ ബാനുവിനെ വിവാഹം കഴിച്ചത്.

എക്കാലത്തെയും സ്വപ്ന നായകന്‍, 60 വര്‍ഷങ്ങള്‍ക്കൊണ്ട് 62 സിനിമകളില്‍ മാത്രമാണ് അദ്ദേഹം അഭിനയിച്ചത്. 1944ല്‍ പുറത്തിറങ്ങിയ ജ്വാര്‍ ഭാതയിലെ നായകനായാണ് അദ്ദേഹം സിനിമ ലോകത്ത് കാലെടുത്ത് വയ്ക്കുന്നത്. 1994 ല്‍ ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ്, 2015 ല്‍ പത്മവിഭുഷന്‍ എന്നീ പുരസ്‌കാരങ്ങള്‍ നേടി. പാകിസ്താന്‍ സര്‍ക്കാരും രാജ്യത്തെ ഏറ്റവും വലിയ സിവിലിയന്‍ ബഹുമതിയായ നിഷാന്‍ -ഇ- ഇംതിയാസ് നല്‍കി 1997 ല്‍ ആദരിച്ചു.

റിയലിസ്റ്റിക് നടനായി മാറി ബോളിവുഡ് സിനിമയെ പുതിയ വഴിത്താരയിലേക്ക് നയിച്ച പരമ്പരയിലെ പ്രധാനിയാണ് ദിലീപ് കുമാര്‍. ബോളിവുഡ് നായകരില്‍ ബഹുഭൂരിപക്ഷവും റൊമാന്റിക് ഹീറോയായി ചുരുങ്ങിയപ്പോള്‍ വിഷാദ നായകനായും കാമ്പുള്ള കഥാപാത്രമായും ദിലീപ് കുമാര്‍ വേറിട്ടുനിന്നു. നടന്‍, നിര്‍മാതാവ് എന്നീ നിലകളില്‍ തിളങ്ങിയ ദിലീപ് കുമാര്‍ രാജ്യസഭാംഗമായും നാമനിര്‍ദേശം ചെയ്യപ്പെട്ടു.

യൂസഫ് ഖാന്‍ എന്നാണ് അദ്ദേഹത്തിന്റെ യഥാര്‍ഥ പേര്. 1922 ഡിസംബര്‍ 11ല്‍ പാകിസ്താനിലെ പെഷാവറില്‍ ജനിച്ചു. ദേവദാസ്, നയാ ദോര്‍, മുഗള്‍ ഇ- അസം, ഗംഗജമുന, അന്താസ്, ബാബുല്‍, ക്രാംന്തി, ദീദാര്‍, വിധാത, സൗദാഗര്‍, കര്‍മ തുടങ്ങിയവയാണ് ശ്രദ്ധേയ സിനിമകള്‍. 1940, 1950, 1960, 1980 കാലഘട്ടത്തില്‍ മികച്ച ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ഫിലിംഫെയര്‍ അവാര്‍ഡ് ആദ്യമായി നേടിയ നടന്‍ ദിലീപ് കുമാറാണ്. ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ച നടന്‍ എന്ന റെക്കോഡും അദ്ദേഹത്തിന്റെ പേരിലാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.