അമേരിക്കന്‍ സൈന്യത്തോട് അഫ്ഗാന്‍ സ്ത്രീകള്‍ പറയുന്നു... അരുത്... പോകരുത്

അമേരിക്കന്‍ സൈന്യത്തോട് അഫ്ഗാന്‍ സ്ത്രീകള്‍ പറയുന്നു... അരുത്... പോകരുത്

താലിബാന്‍ സാന്നിധ്യം
ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു താലിബാന്‍ ഭീകരര്‍ നടപ്പാക്കിയ കിരാത നിയമം. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു. സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു.

അമേരിക്കന്‍ സാന്നിധ്യം
ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും.

കാബൂള്‍: രണ്ട് പതിറ്റാണ്ടിനു ശേഷം അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും മടങ്ങുമ്പോള്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് അമേരിക്കന്‍ സൈനികരോട് ഒന്നേ പറയാനൊള്ളൂ. അരുത്... നിങ്ങള്‍ പോകരുത്. കാരണം 1994 നും 2001 നും ഇടയില്‍ താലിബാന്‍ എന്ന ഭീകര സംഘടന അധികാരത്തിലിരുന്നപ്പോള്‍ നടത്തിയ പരിഷ്‌കാരങ്ങളേറെയും സ്ത്രീ സ്വാതന്ത്ര്യത്തെ കുഴിച്ചു മൂടുന്നതായിരുന്നു. താലിബാന്റെ കിരാത നിയമങ്ങളില്‍ ശ്വാസംമുട്ടി ജീവിച്ച അഫ്ഗാന്‍ സ്ത്രീ സമൂഹം അമേരിക്കയുടെ തണലില്‍ മനുഷ്യ സ്വാതന്ത്ര്യം എന്താണെന്ന് അറിഞ്ഞ നാളുകളായിരുന്നു കഴിഞ്ഞ ഇരുപത് വര്‍ഷങ്ങള്‍.

അമേരിക്ക സമ്മാനിച്ച സുവര്‍ണ കാലം

അമേരിക്കന്‍ ആക്രമണത്തില്‍ താലിബാന്റെ ശക്തി ക്ഷയിച്ചപ്പോള്‍ അഫ്ഗാന്‍ സ്ത്രീകള്‍ വീണ്ടും സ്വാതന്ത്ര്യത്തിന്റെ മധുരം നുകര്‍ന്നു. 2001 ന് ശേഷം ധാരാളം വിദേശ സഹായങ്ങളും പിന്തുണയും നല്‍കി സ്ത്രീകളുടെ അവകാശങ്ങളും ജീവിതവും പ്രോത്സാഹിപ്പിക്കുകയും അവരുടെ ചിന്തകള്‍ക്കും അഭിപ്രായ പ്രകടനങ്ങള്‍ക്കും സ്വാതന്ത്ര്യം അനുവദിക്കുകയും ചെയ്തു.

പൊതുവിദ്യാലയങ്ങളിലെ സ്ത്രീ പ്രവേശനം 2001 ല്‍ പൂജ്യത്തില്‍ നിന്ന് 2010 ല്‍ മൂന്ന് ദശലക്ഷമായി ഉയര്‍ന്നു. 2019 ലെ കണക്കനുസരിച്ച് ദശലക്ഷക്കണക്കിന് സ്ത്രീകള്‍ വോട്ട് ചെയ്തു. പാര്‍ലമെന്റിലെ 352 അംഗങ്ങളില്‍ 89 പേര്‍ സ്ത്രീകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീകളില്‍ 13 മന്ത്രിമാര്‍, ഉപമന്ത്രിമാര്‍, നാല് അംബാസഡര്‍മാര്‍.

സ്‌കൂളുകളിലും സര്‍വകലാശാലകളിലും രണ്ടായിരത്തിലധികം യൂണിവേഴ്‌സിറ്റി പ്രൊഫസര്‍മാര്‍ ഉള്‍പ്പെടെ 80,000 വനിതാ ഇന്‍സ്ട്രക്ടര്‍മാര്‍ ജോലി ചെയ്യുന്നു. ജഡ്ജിമാര്‍, പ്രോസിക്യൂട്ടര്‍മാര്‍, അഭിഭാഷകര്‍, പോലീസ്, സൈനിക ഉദ്യോഗസ്ഥര്‍ എന്നീ നിലകളില്‍ ആറായിരത്തിലധികം സ്ത്രീകള്‍ സേവനമനുഷ്ഠിക്കുന്നു. ഇന്ന് രാജ്യത്തെ ആരോഗ്യ വിദഗ്ദ്ധരില്‍ 8,500ലധികം സ്ത്രീകളാണ് വനിതാ പത്രപ്രവര്‍ത്തകരുടെ എണ്ണം ആയിരത്തിലധികം വരും. സാക്ഷരതാ നിരക്ക് 2000 ല്‍ 13 ശതമാനത്തില്‍ നിന്ന് 2018 ല്‍ 30 ശതമാനമായി ഉയര്‍ന്നു.

താലിബാന്റെ കിരാത നിയമങ്ങളും പ്രത്യയശാസ്ത്രവും

താലിബാന്റെ മൊത്തത്തിലുള്ള പ്രത്യയശാസ്ത്രം 'ശരീഅ' ഇസ്ലാമിക നിയമത്തിന്റെ 'നൂതന' രൂപത്തെയും 'പഷ്തന്‍വാലി' എന്നറിയപ്പെടുന്ന പഷ്തൂണ്‍ സാമൂഹിക സാംസ്‌കാരിക മാനദണ്ഡങ്ങളെയും ചേര്‍ത്തുള്ള തീവ്രവാദ ഇസ്ലാമികതയായിരുന്നു.

അതിന് കാരണം മിക്ക താലിബാന്‍ അനുകൂലികളും പഷ്തൂണ്‍ ഗോത്ര വര്‍ഗക്കാരായിരുന്നു എന്നതാണ്. ഇസ്ലാമിക ശിക്ഷാ രീതികളില്‍ അറബ് രാജ്യങ്ങളിലേത് പോലെ പരസ്യമായ വധശിക്ഷ, അവയവ ച്ഛേദം തുടങ്ങിയവ നിര്‍ബാധം നടപ്പിലാക്കി. പുരുഷന്‍മാരെക്കാളും സ്ത്രീകളായിരുന്നു താലിബാന്റെ പ്രത്യയശാസ്ത്രത്തില്‍ കൂടുതലും അകപ്പെട്ടത്.

ടെലിവിഷന്‍, സംഗീതം, സിനിമ എന്നിവ നിരോധിക്കപ്പെട്ടു. ഒന്‍പത് വയസും അതിനു മുകളിലും പ്രായമുള്ള പെണ്‍കുട്ടികളെ സ്‌കൂളില്‍ പോകുന്നത് വിലക്കി. മതപഠനം മാത്രമായിരുന്നു അനുവദിച്ചിരുന്നത്. സ്ത്രീകള്‍ ശരീരം മുഴുവന്‍ മൂടുന്ന ബുര്‍ക്ക ധരിക്കേണ്ടി വന്നു.

സ്ത്രീയുടെ മുഖം അവരുമായി ബന്ധമില്ലാത്ത പുരുഷന്മാര്‍ കാണുന്നത് നിഷിദ്ധമായിരുന്നു. അവള്‍ക്ക് ഭര്‍ത്താവിന്റെ അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തുപോകാനായില്ല. ഒറ്റയ്ക്ക് വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുമായിരുന്നില്ല. അപരിചിതരെ നോക്കുന്ന സ്ത്രീകളെ കുറ്റക്കാരായി വിധിച്ചു.


അകമ്പടിയായി പുരുഷ ബന്ധുക്കളില്ലാതെ സ്ത്രീകള്‍ക്ക് പുറത്ത് പോകാന്‍ അനുവാദമില്ലാതിരുന്ന താലിബാന്‍ കാലത്ത് പുറത്തിറങ്ങുമ്പോള്‍ ഉച്ചത്തില്‍ സംസാരിക്കുകയോ, ചിരിക്കുകയോ ചെയ്യുന്നത് പോലും വിലക്കിയിരുന്നു.

ഒരു സ്ത്രീ കാറില്‍ സഞ്ചരിക്കുമ്പോള്‍ മുന്‍വശമല്ലാതെ എല്ലാ വിന്‍ഡോകളും കറുത്ത ചായം പൂശിയിരിക്കണമെന്നായിരുന്നു വിചിത്ര നിയമം. ടാക്‌സി ഡ്രൈവര്‍മാര്‍ ഒരു പുരുഷന്റെ അകമ്പടിയോടെ മാത്രമേ സ്ത്രീകളെ സവാരിക്ക് കൊണ്ടുപോകാന്‍ പാടുള്ളു. ഈ നിയമം പാലിക്കാതെ പിടിക്കപ്പെട്ടാല്‍ ടാക്‌സി ഡ്രൈവര്‍, സ്ത്രീ, അവരുടെ ഭര്‍ത്താവ് എന്നിവര്‍ക്ക് ശിക്ഷ ഉറപ്പായിരുന്നു.

സ്ത്രീകള്‍ക്ക് വൈദ്യസഹായം നല്‍കുന്ന വിഷയത്തില്‍ മാത്രമാണ് താലിബാന് പിന്നീട് തിരുത്തേണ്ടി വന്നത്. പുരുഷ ഡോക്ടര്‍മാര്‍ സ്ത്രീകളെ പരിശോധിക്കുന്നത് വിലക്കിയ താലിബാന്‍ വിദ്യാഭ്യാസമില്ലാതെ എങ്ങനെ സ്ത്രീകള്‍ ഡോക്ടറാവും എന്ന് ചിന്തിക്കാനായില്ല. പിന്നാലെ ഈ നിയമം മാറ്റി 1998 ന് ശേഷം ഒരു പുരുഷ ബന്ധുവിനൊപ്പം സ്ത്രീകളെ പുരുഷ ഡോക്ടര്‍മാരെ കാണാന്‍ അനുവദിച്ചു.

രണ്ട് പതിറ്റാണ്ടിനു ശേഷം അഫ്ഗാനിസ്ഥാനില്‍ നിന്നും അമേരിക്കന്‍ സൈന്യം പിന്‍വാങ്ങുമ്പോള്‍ സ്ത്രീകളുടെ ജീവിതം വീണ്ടും അസ്വാതന്ത്ര്യത്തിന്റെ നാളുകളിലേക്ക് നീങ്ങുകയാണ്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.