ഒരു കരണത്തടിക്കുന്നവന് മറു കരണം കാണിക്കേണ്ട ക്രൈസ്തവർ എന്തേ ഇപ്പോൾ ഇങ്ങനെ?

ഒരു കരണത്തടിക്കുന്നവന് മറു കരണം കാണിക്കേണ്ട ക്രൈസ്തവർ എന്തേ ഇപ്പോൾ ഇങ്ങനെ?

പൊതുവേ കേരളത്തിലെ ക്രൈസ്തവർ ശാന്ത ശീലരും അസാധാരണ സംയമനം പാലിക്കുന്നവരുമാണ്. കേരളത്തിൽ സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ കേരളത്തിലെ വിദ്യാസമ്പന്നരായ ഹിന്ദുക്കളും ക്രൈസ്തവരും മുസ്ലീങ്ങളും വഹിച്ച പങ്ക് പ്രശംസനീയമാണ്. ഉത്തരേന്ത്യയിലെയും ഗൾഫ് നാടുകളിലെയും മലയാളികൾ അല്ലാത്തവർ കേരളത്തിന്റെ സാമുദായിക ഐക്യത്തെയും സമാധാന താല്പര്യത്തേയും മുക്തകണ്ഠം പ്രശംസിക്കാറുണ്ട്.

എന്നാൽ അടുത്ത കാലത്തെ കേരളത്തിലെ എല്ലാ സമുദായങ്ങളും പരസ്പരം അകലുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ പരസ്പരം പോരടിക്കുന്നതും സർവ സാധാരണമായിരിക്കുന്നു. ക്ഷമയുടെ മൂർത്തിഭാവങ്ങളായിരുന്ന ക്രൈസ്തവർ എന്തേ ഇത്ര ശക്തമായി പ്രതികരിക്കുന്നു എന്ന് പലരും ചോദിച്ച് തുടങ്ങി. ഒരു കരണത്തടിച്ചാൽ മറ്റേ കരണം കൂടി കാണിച്ച് കൊടുക്കേണ്ടവരല്ലേ ക്രിസ്തു ശിഷ്യർ എന്ന് ഞാൻ ഒരു ക്രൈസ്തവ യുവാവിനോട് ചോദിച്ചു. അതിന് അദ്ദേഹം നൽകിയ ഉത്തരം വളരെ രസകരമായിരുന്നു. പല പ്രാവിശ്യം ഞങ്ങളുടെ കരണത്ത് മത മൗലിക വാദികളും, ചില സിനിമാക്കാരും, ചില മാധ്യമ പ്രവർത്തകരും അടിച്ചു. അപ്പോഴൊക്കെ ഞങ്ങൾ ചെകിട് (കരണം ) മാറി മാറി കാണിച്ചു. അവർ മാറി മാറി വർഷങ്ങളായി അടിച്ചു. ചെകിട് തകർത്ത് അടി തലയ്ക്കിട്ടായി ഇപ്പോൾ. ഏഴ് വീതം എഴുപത് തവണ ഞങ്ങൾ ക്ഷമിച്ചു. ഇനി ഇത് സാധിക്കില്ല. പ്രതികരിക്കും. ജീവൻ പോയാലും സമുദായത്തെ സംരക്ഷിക്കും. ഉറച്ച നിലപാട് ഈ യുവാവ് തുറന്ന് പറഞ്ഞു. എന്നാൽ ഒരിക്കലും അക്രമത്തിന്റെ പാത തങ്ങൾ സ്വീകരിക്കുകയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത് ഒറ്റപ്പെട്ട വാക്കുകളല്ല. ക്രൈസ്തവ സമുദായം ഇപ്പോൾ പ്രതികരിച്ച് തുടങ്ങി. മാധ്യമങ്ങൾ വളഞ്ഞിട്ടാക്രമിച്ചപ്പോൾ മിണ്ടാതിരുന്നവർ ഇന്ന് ശക്തമായ താക്കീതുകളുമായി മുന്നോട്ട് വരുന്നു. മത വിശ്വാസങ്ങളെയും മതാചാരങ്ങളെയും സിനിമയിലൂടെ അപഹസിച്ചപ്പോൾ ജപമാല ചൊല്ലി അവർക്ക് വേണ്ടി പ്രാർത്ഥിച്ചവർ ഇന്ന് പ്രതിഷേധ കൊടുങ്കാറ്റഴിച്ച് വിട്ടിരിക്കുകയാണ്. കേരളത്തിലേക്ക് ഒഴുകുന്ന കള്ളപ്പണം സാമുദായിക സൗഹാർദം നശിപ്പിക്കാനും ക്രൈസ്തവ സമുദായത്തെ താറടിക്കാനും മാത്രമാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് ഇന്നത്തെ ക്രൈസ്തവ യുവജനങ്ങൾക്കുണ്ട്.

ദൈവത്തിന്റെ സ്വന്തം നാടിനെ സാത്തന്റെ നാടാക്കാനുള്ള ചിലരുടെ ഗൂഢ ശ്രമങ്ങളുടെ ഭാഗമാണ് ഇന്ന് നാം അനുഭവിക്കുന്ന അവസ്ഥ. വെറും ചായം മുക്കിയ കീറത്തുണിയുടെ വേദാന്തം പറയുന്നവർ മാത്രമായി കേരളത്തിലെ രാഷ്ട്രീയ നേതാക്കന്മാർ മാറിയതാണ് ഇന്നത്തെ ഈ അവസ്ഥയ്ക്കുള്ള പ്രധാന കാരണം. പലരെയും പലർക്കും പേടിയാണ്. പല കാര്യങ്ങളും തെറ്റാണാണെന്നറിഞ്ഞിട്ടും അവർ മിണ്ടുന്നില്ല. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. രാഷ്ട്രീയക്കാർ ജാതി മത വർഗ പ്രീണനത്തിന്റെ വക്താക്കളാകാതെ സത്യത്തിന്റെയും നന്മയുടെയും കാവലാളുകളായാൽ നമ്മുടെ നാട് രക്ഷപെടും. അല്ലെങ്കിൽ വിവേകാനന്ദന്റെ പ്രവചനം - ഭ്രാന്താലയം - ഇവിടെ അന്വർത്ഥമാക്കപ്പെടും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.