രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച് 53 ശതമാനം മാതാപിതാക്കള്‍

 രാജ്യത്ത് സ്‌കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച്  53 ശതമാനം മാതാപിതാക്കള്‍

ന്യൂഡല്‍ഹി: കോവിഡ് രോഗവ്യാപനത്തില്‍ കുറവ് വന്നതോടെ രാജ്യത്തെ സ്‌കൂളുകള്‍ തുറക്കുന്നതിനെ അനുകൂലിച്ച് 53 ശതമാനം മാതാപിതാക്കള്‍. 44 ശതമാനം മാതാപിതാക്കള്‍ എതിര്‍പ്പ് അറിയിച്ചു. ലോക്കല്‍ സര്‍ക്കിള്‍സാണ് സര്‍വെ സംഘടിപ്പിച്ചത്.

ജൂണില്‍ നടത്തിയ സര്‍വേയില്‍ 76 ശതമാനം മാതാപിതാക്കള്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ വിടുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. 20 ശതമാനം പേര്‍ മാത്രമാണ് അപ്പോള്‍ സ്‌കൂള്‍ തുറക്കുന്നതിനെ അനുകൂലിച്ചത്. ഭരണം, പൊതുജനം, ഉപഭോക്തൃ താല്‍പര്യം തുടങ്ങിയ വിഷയങ്ങളില്‍ പോളിങ് നടത്തുന്ന പ്ലാറ്റ്‌ഫോമാണ് ലോക്കല്‍ സര്‍ക്കിള്‍സ്.

രാജ്യത്തെ 378 ജില്ലകളില്‍ 24,000 മാതാപിതാക്കളില്‍ നിന്ന് ലഭിച്ച 47,000 പ്രതികരണങ്ങളില്‍ നിന്നാണ് നിഗമനത്തിലെത്തിയത്. ഇതില്‍ 66 ശതമാനം പുരുഷന്‍മാരും 34 ശതമാനം സ്ത്രീകളുമാണ്. സ്‌കൂള്‍ തുറക്കുന്നതിന് മുന്നോടിയായി അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും പ്രാദേശിക ഭരണകൂടം മുന്‍കൈയെടുത്ത് വാക്‌സിന്‍ നല്‍കണമെന്നാണ് മാതാപിതാക്കളുടെ മുഖ്യ ആവശ്യം.

സ്‌കൂളുകളില്‍ ജില്ല ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ നിരന്തരം റാപ്പിഡ് ആന്റിജന്‍ പരിശോധന നടത്തണമെന്ന് 74 ശതമാനം മാതാപിതാക്കളും ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് കേസുകള്‍ കുറഞ്ഞതോടെ പല സംസ്ഥാനങ്ങളിലും സ്‌കൂളുകള്‍ തുറന്നിരുന്നു.

ഒഡീഷ, കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ലോക്ക്ഡൗണിന് ശേഷം സ്‌കൂളുകള്‍ തുറന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്റര്‍നെറ്റ് ലഭ്യത ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ ഫലപ്രദമായിരുന്നില്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.