വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ: ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്‌തോലന്‍

വിശുദ്ധ ബര്‍ത്തലോമിയോ ശ്ലീഹ: ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്‌തോലന്‍

അനുദിന വിശുദ്ധര്‍ - ഓഗസ്റ്റ് 24

ഗലീലിയിലെ കാനാ സ്വദേശിയായ വിശുദ്ധ ബര്‍ത്തലോമിയോ യേശു തിരഞ്ഞെടുത്ത ആദ്യ ശിഷ്യന്‍മാരില്‍ ഒരാളായിരുന്നു. യേശുവുമായിട്ടുള്ള വിശുദ്ധന്റെ ആദ്യത്തെ കൂടിക്കാഴ്ചയില്‍ വിശുദ്ധനെക്കുറിച്ച് ഇപ്രകാരമാണ് യേശു പറഞ്ഞത്: 'ഇതാ നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രയേല്‍ക്കാരന്‍'. യേശുവിന്റെ ഉത്ഥാനത്തിന് ശേഷം ഗലീലി സമുദ്രത്തില്‍ രക്ഷകന്റെ പ്രത്യക്ഷപ്പെടലിന് സാക്ഷ്യം വഹിക്കുവാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം ചില അപ്പസ്‌തോലന്‍മാരില്‍ ഒരാളാണ് വിശുദ്ധ ബര്‍ത്തലോമിയോ. യേശുവിന്റെ സ്വര്‍ഗാരോഹണത്തെ തുടര്‍ന്ന് വിശുദ്ധ ബര്‍ത്തലോമിയോ ഏഷ്യാ മൈനര്‍, വടക്ക് പടിഞ്ഞാറന്‍ ഇന്ത്യ, അര്‍മേനിയ എന്നിവിടങ്ങളില്‍ സുവിശേഷം പ്രഘോഷിച്ചു.

ഭാരതത്തിലെ രണ്ടാമത്തെ അപ്പസ്‌തോലനായിരുന്നു ബര്‍ത്തലോമിയോ ശ്ലീഹ. അതിനാല്‍ ഇന്ത്യയുടെ ശ്ലീഹ എന്ന പേരില്‍ ഈ വിശുദ്ധന്‍ അറിയപ്പെടുന്നു. അപ്പസ്‌തോലനായ തോമാശ്ലീഹാ എ.ഡി 52 ലാണ് ഇന്ത്യയിലെത്തിയത്. എന്നാല്‍ ബര്‍ത്തലോമിയോ എ.ഡി 55 ല്‍ ഇന്ത്യയിലെത്തിയെന്നു കരുതപ്പെടുന്നു.
വേദപാരംഗതനായിരുന്ന വിശുദ്ധ ബര്‍ത്തലോമിയോ അപ്പസ്‌തോലനായിരുന്ന വിശുദ്ധ ഫിലിപ്പോസിന്റെ ഒരു അടുത്ത സുഹൃത്തായിരുന്നു. ഫിലിപ്പോസിനോടൊപ്പം സ്വന്തം ഇഷ്ടപ്രകാരം ബര്‍ത്തലോമിയോ യേശുവിനെ കാണുവാനായി വരികയും കണ്ട മാത്രയില്‍ തന്നെ അത് രക്ഷകനായ ദൈവപുത്രനാണെന്ന സത്യം തിരിച്ചറിയുകയും ചെയ്തു. വിശുദ്ധ യോഹന്നാന്റെ സുവിശേഷത്തില്‍ നഥാനിയേല്‍ എന്ന പേരിലാണ് വിശുദ്ധ ബര്‍ത്തലോമിയോ അറിയപ്പെടുന്നത്.

അര്‍മേനിയയില്‍ വച്ചാണ് വിശുദ്ധന്‍ മരണപ്പെട്ടത്. ജീവനോട് കൂടി തന്നെ വിശുദ്ധന്റെ ശരീരത്തില്‍ നിന്നും തൊലി ഉരിഞ്ഞ് തലകീഴായി കെട്ടിത്തൂക്കുകയായിരുന്നു എന്നാണ് ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്. അര്‍മേനിയക്കാര്‍ തങ്ങളുടെ രാഷ്ട്രത്തിന്റെ അപ്പസ്‌തോലന്‍ എന്ന നിലക്ക് വിശുദ്ധനെ ആദരിച്ചു വരുന്നു.

വിശുദ്ധന്റെ തിരുശേഷിപ്പുകളെക്കുറിച്ച് രക്തസാക്ഷിത്വ പട്ടികയില്‍ ഇപ്രകാരം വിവരിച്ചിരിക്കുന്നു: ''വിശുദ്ധന്റെ ദിവ്യമായ ഭൗതീക ശരീരം ആദ്യം ലിപാരി ദ്വീപിലേക്കും (വടക്കന്‍ സിസിലി), അതിനു ശേഷം ബെനെവെന്റോയിലേക്കും കൊണ്ട് വന്നു. അവിടെ നിന്നും റോമിലെ ടിബേര്‍ നദിയിലെ ഒരു ദ്വീപില്‍ കൊണ്ട് വരികയും അവിടെ വിശ്വാസികള്‍ വളരെ ആദരപൂര്‍വ്വം അതിനെ ആദരിക്കുകയും ഭക്തിപൂര്‍വ്വം വണങ്ങുകയും ചെയ്തു വരുന്നു.''
അര്‍മേനിയന്‍ സഭക്ക് ഇപ്രകാരമൊരു ദേശീയ പുരാവൃത്തമുണ്ട്: വിശുദ്ധ യൂദാ തദേവൂസും വിശുദ്ധ ബര്‍ത്തലോമിയോയും ഒന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ അവിടെ വരികയും 'ആഹൂറ മസ്ദ എന്ന ദേവനെ ആരാധിച്ചിരുന്നവര്‍ക്കിടയില്‍ ക്രിസ്തു മതം പ്രചരിപ്പിക്കുകയും ചെയ്തു. ആ പുതിയ മതം ആ ദേശം മുഴുവന്‍ പ്രചരിക്കുകയും പിന്നീട് എ.ഡി 302ല്‍ ഉജ്ജ്വല സുവിശേഷകനായിരുന്ന വിശുദ്ധ ഗ്രിഗറി അര്‍മേനിയായിലെ രാജാവായിരുന്ന ഡെര്‍ട്ടാഡിനേയും അദ്ദേഹത്തിനെ നിരവധി അനുയായികളേയും ജ്ഞാനസ്‌നാനപ്പെടുത്തുകയും ചെയ്തു.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. സ്‌പെയിനിലെ ഔറെയാ
2. വിയാലാറിലെ എമിലി
3. യോഹന്നാന്റെ ഒരു ഫ്രിജിയന്‍ ശിഷ്യനായിരുന്ന എവുട്ടിക്കിയോസ്
4. രൂവെന്‍ ബിഷപ്പായിരുന്ന ഉറവന്‍
5. ഏഷ്യാ മൈനറിലെ ഒരു സന്യാസിയായിരുന്ന ജോര്‍ജ് ലിമ്‌നിയോട്സ്
6. പിക്റ്റ്‌സുകളുടെ പ്രേഷിതനായിരുന്ന ഇര്‍ക്യാര്‍ഡ്


'അനുദിന വിശുദ്ധർ' എന്ന പരമ്പരയുടെ ഇതുവരെയുള്ള ​ഭാഗങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക് ചെയുക




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.