'ഞങ്ങളുടെ ഐഡന്റിറ്റി തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നിര്‍വചിക്കാനാവില്ല'; വര്‍ണാഭമായ വസ്ത്രം ധരിച്ച് അഫ്ഗാന്‍ സ്ത്രീകള്‍

'ഞങ്ങളുടെ ഐഡന്റിറ്റി തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നിര്‍വചിക്കാനാവില്ല'; വര്‍ണാഭമായ വസ്ത്രം ധരിച്ച് അഫ്ഗാന്‍ സ്ത്രീകള്‍

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് വസ്ത്രധാരണത്തില്‍ കടുത്ത നിയന്ത്രണങ്ങളാണ് താലിബാന്‍ കൊണ്ടു വന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ക്കെതിരെ ഓണ്‍ലൈന്‍ പ്രതിഷേധ ക്യാമ്പയിനുമായി രാജ്യത്തെ ഒരു പറ്റം സ്ത്രീകള്‍ രംഗത്ത് വന്നിരിക്കുകയാണ്. മുഖം മറയ്ക്കുന്ന രീതിയില്‍ ഹിജാബല്ല അഫ്ഗാന്‍ സ്ത്രീകളുടെ വസ്ത്രമെന്ന് വ്യക്തമാക്കിയ ഇവര്‍ രാജ്യത്തെ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രങ്ങള്‍ ധരിച്ചാണ് പ്രതിഷേധം അറിയിച്ചത്.
നിറപ്പകിട്ടുള്ള വസ്ത്രങ്ങളണിഞ്ഞ് നിരവധി സ്ത്രീകള്‍ തങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു. ഡു നോട്ട് ടച്ച് മൈ ഡ്രസ്, അഫ്ഗാനിസ്ഥാന്‍ കള്‍ച്ചര്‍ തുടങ്ങിയ ഹാഷ്ടാഗുകളോടെയാണ് ക്യാമ്പയിന്‍.

അഫ്ഗാനിലെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രൊഫസറായിരുന്ന ഡോ. ബഹര്‍ ജലാലയാണ് പ്രതിഷേധത്തിന് തുടക്കം കുറിച്ചത്. ബുര്‍ഖ ഒരിക്കലും അഫ്ഗാന്‍ സ്ത്രീകളുടെ വേഷമല്ലെന്ന് ഇവര്‍ പറയുന്നു. അഫ്ഗാനിലെ ഓരോ മേഖലകളിലെയും വസ്ത്രങ്ങളിലും വ്യത്യസ്തതയുണ്ട്. എന്നാല്‍ നിരവധി നിറങ്ങളും എംബ്രോയ്ഡറികളും പൊതുവെ രാജ്യത്തെ വസ്ത്രങ്ങളില്‍ കാണാം. രാജ്യത്ത് ഏറ്റവും യാഥാസ്ഥിതികമായി ജീവിച്ചിരുന്ന സമൂഹങ്ങളില്‍ പോലും പണ്ട് കാലത്ത് ബുര്‍ഖയോ, നിഖാബോ ധരിച്ചിരുന്നില്ലെന്നും ക്യാമ്പയിനില്‍ പങ്കെടുത്ത സ്ത്രീകള്‍ പറയുന്നു.

ആ ഫോട്ടോ പോസ്റ്റ് ചെയ്തതിനു കാരണം ഞങ്ങള്‍ അഫ്ഗാന്‍ സ്ത്രീകളാണ്എന്നതുകൊണ്ടാണ്. ഞങ്ങളുടെ സംസാകാരത്തിന്റെ ഭാഗമായവ അഭിമനത്തോടെ ധരിക്കുന്നു. ഞങ്ങളുടെ ഐഡന്റിറ്റി ചില തീവ്രവാദി ഗ്രൂപ്പുകള്‍ക്ക് നിര്‍വചിക്കാനാവില്ലെന്ന് ഞങ്ങള്‍ കരുതുന്നു. ഞങ്ങളുടെ സംസ്‌കാരം ഇരുണ്ടതല്ല. കറുപ്പും വെളുപ്പും അല്ല. വര്‍ണാഭമായതും സൗന്ദര്യമുള്ളതുമാണ്. അതില്‍ കലയും കരകൗശലവുമുണ്ട്. അഫ്ഗാനിലെ സമൂഹിക പ്രവര്‍ത്തകയായ 37കാരി ലിമ ഹലീമ അഹമദിന്റെ വാക്കുകളാണിത്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.