മാര്‍പാപ്പയുടെ വേദിയിലേക്കു ക്ഷണിക്കാതെ കടന്നെത്തിയ കുട്ടിക്കു സായൂജ്യം; മടങ്ങിയത് മോഹിച്ച സമ്മാനവുമായി

മാര്‍പാപ്പയുടെ വേദിയിലേക്കു ക്ഷണിക്കാതെ കടന്നെത്തിയ കുട്ടിക്കു സായൂജ്യം; മടങ്ങിയത് മോഹിച്ച സമ്മാനവുമായി

വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പ്രതിവാര ബുധനാഴ്ച സദസ്സിന്റെ വേദിയിലേക്ക് പെട്ടെന്നു കയറിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരം കവര്‍ന്ന കുട്ടിക്ക് സമ്മാനമായി കിട്ടിയത് തൊട്ടടുത്ത് ഇരിപ്പിടവും വെള്ള പേപ്പല്‍ തൊപ്പിയും. മഞ്ഞ വരകളുള്ള കറുത്ത ട്രാക്ക് സ്യൂട്ട് ധരിച്ച ആണ്‍ കുട്ടി കുറച്ചു നേരത്തേക്കെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും നറു പുഞ്ചിരിയുമായി വാല്‍സല്യം ചൊരിഞ്ഞു മാര്‍പാപ്പ.

വ്യക്തമല്ലാത്ത കാരണങ്ങളാല്‍ പഠന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടിയാണ് അവനെന്ന് മാര്‍പാപ്പ പിന്നീട് പറഞ്ഞു. അപ്രതീക്ഷിതമായി വേദിയിലെത്തിയ കുട്ടിയെ മാര്‍പാപ്പയുടെ സമീപത്തുള്ള കസേരയില്‍ ഇരുത്തി ഒരു ഉദ്യോഗസ്ഥന്‍. ആവേശത്തോടെ കുറച്ചുനേരം കൈയടിച്ചുകൊണ്ടിരുന്ന ശേഷം എഴുന്നേറ്റ് വീണ്ടും മാര്‍പ്പാപ്പയുടെ കൈകള്‍ മുറുകെ പിടിച്ചു. അവന് എന്താണ് വേണ്ടതെന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ മാര്‍പാപ്പയുടെ തലയില്‍ സ്പര്‍ശിച്ചുകൊണ്ട് ഉദ്ദേശ്യം വ്യക്തമാക്കി: വെള്ള പേപ്പല്‍ തൊപ്പിയാണാവശ്യം.

84 വയസ്സുള്ള മാര്‍പ്പാപ്പ തന്റെ പ്രസംഗത്തിനിടെ സംഭവം പരാമര്‍ശിച്ചു: 'ഈ കുട്ടി അവന്റെ വീട്ടിലെന്നതുപോലെ സമീപിക്കുന്നതും നീങ്ങുന്നതും കണ്ടപ്പോള്‍, കുട്ടികളുടെ നിഷ്‌കളങ്കതയും സ്വാതന്ത്ര്യവും സംബന്ധിച്ച് യേശു പറഞ്ഞതാണ് ഓര്‍മ്മ വന്നത്. നമ്മളെല്ലാവരും കുട്ടികളെപ്പോലെയാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ലെന്ന് യേശു വീണ്ടും പറയുകയാണ്.'


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.