പണം തട്ടാന്‍ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീര്‍ വാങ്കഡയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

പണം തട്ടാന്‍ ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സമീര്‍ വാങ്കഡയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

മുംബൈ: ഷാരുഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചെന്ന ആരോപണത്തില്‍ എന്‍സിബി സോണല്‍ ഡയറക്ടര്‍ സമീര്‍ വാങ്കഡയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. സമീറിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഒരു എന്‍സിബി ഉദ്യോഗസ്ഥന്‍ എഴുതിയ കത്ത് ഇന്നലെ പുറത്ത് വന്നിരുന്നു. എന്നാൽ കത്തിൽ പേര് എന്‍സിബി ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തിയിരുന്നില്ല.

സമീറിനൊപ്പം രണ്ട് വര്‍ഷമായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന ഒരു കത്താണ് എന്‍സിപി മന്ത്രി നവാബ് മാലിക് ഇന്നലെ പുറത്ത് വിട്ടിരുന്നു. ലഹരി ഇടപാടുകാരുമായുള്ള ബന്ധം ഉപയോഗിച്ച്‌ കിട്ടുന്ന ലഹരി വസ്തുക്കളാണ് പല കേസിലും സമീര്‍ വാങ്കഡെ തൊണ്ടിമുതലാക്കുന്നെന്ന് കത്തില്‍ ആരോപിക്കുന്നു. ആര്യന്‍ ഖാന്‍റേതടക്കം ഇത്തരം കെട്ടിച്ചമച്ച 26 കേസുകളുടെ വിവരങ്ങളും കത്തിലുണ്ട്. ദീപികാ പദുകോണ്‍ അടക്കമുള്ള ബോളിവുഡ് താരങ്ങളെ ഭീഷണിപ്പെടുത്തി സമീര്‍ വാങ്കഡെ പണം തട്ടിയെന്നും കത്തില്‍ ആരോപിക്കുന്നു.

ആര്യന്‍ ഖാനില്‍ നിന്ന് പിടിച്ച ലഹരി മരുന്ന് എന്‍സിബി ഉദ്യോഗസ്ഥര്‍ തന്നെ കൊണ്ടു വച്ചതെന്നാണ് വെളിപ്പെടുത്തല്‍ വന്നിട്ടുള്ളത്. അതേസമയം, ആര്യന്‍ ഖാന്‍റെ ജാമ്യാപേക്ഷയില്‍ ബോംബെ ഹൈക്കോടതിയില്‍ ഇന്നും വാദം തുടരും.
ഷാരുഖ് ഖാനില്‍ നിന്ന് 18 കോടിയെങ്കിലും തട്ടിയെടുക്കാനായിരുന്നു സമീ‌ര്‍ വാങ്കഡെ അടക്കമുള്ളവരുടെ ശ്രമമെന്നാണ് കേസിലെ സാക്ഷികളിലൊരാള്‍ നടത്തിയ വെളിപ്പെടുത്തല്‍. കേസിലെ മറ്റൊരു സാക്ഷിയായ കിരണ്‍ ഗോവാസിയാണ് ഇടനില നിന്നതെന്നും പറയുന്നു. കസ്റ്റഡിയിലുള്ള ആര്യന്‍ ഖാനെ കൊണ്ട് പലരെയും ഫോണില്‍ വിളിപ്പിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ഇന്ന് മുംബൈയിലെത്തുന്ന എന്‍സിബിയുടെ അഞ്ചം​ഗ വിജിലന്‍സ് സംഘമാണ് സമീറില്‍ നിന്ന് നേരിട്ട് വിശദീകരണം തേടുക. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് ഇന്നലെ ബോംബെ ഹൈക്കോടതിയില്‍ ഉന്നയിച്ച കാരണങ്ങളിലൊന്നും സാക്ഷിയുടെ വെളിപ്പെടുത്തല്‍ തന്നെയായിരുന്നു. സാക്ഷികളെ ഷാരൂഖിന്‍റെ മാനേജ‌ര്‍ സ്വാധീനിച്ചെന്നാണ് വാദം.

എന്നാല്‍, ഇത് നിഷേധിച്ച ആര്യന്‍ സാക്ഷികളെ അറിയില്ലെന്ന് കോടതിയില്‍ പറഞ്ഞു. ലഹരിമരുന്ന് ആര്യനില്‍ നിന്ന് കണ്ടെടുത്തിട്ടില്ലെന്നും ഉപയോഗിച്ചതിനും ശാസ്ത്രീയ തെളിവില്ലെന്നും ആര്യനായി മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. തെളിവായി ചൂണ്ടിക്കാണിക്കുന്ന വാട്‍സ് ആപ്പ് ചാറ്റുകള്‍ പോലും മൂന്ന് വര്‍ഷം പഴക്കമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.