സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

സംവിധായകന്‍ ക്രോസ്ബെല്‍റ്റ് മണി അന്തരിച്ചു

തിരുവനന്തപുരം : പ്രശസ്ത സംവിധായകന്‍ ക്രോസബെല്‍റ്റ് മണി അന്തരിച്ചു. 86 വയസായിരുന്നു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം.

40ലേറെ സിനിമകള്‍ സംവിധാനം ചെയ്തു. 10 സിനിമകള്‍ക്ക് ഛായാഗ്രഹണം നിര്‍വഹിച്ചു. വേലായുധന്‍ നായര്‍ എന്നാണ് യഥാര്‍ത്ഥ പേര്. സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയാണ് ക്രോസ് ബെല്‍റ്റ് മണി എന്ന പേര് നല്‍കിയത്. എന്‍.എന്‍ പിള്ളയുടെ നാടകം അതേ പേരില്‍ സിനിമയാക്കുകയായിരുന്നു. സിനിമയുടെ തിരക്കഥയും സംഭാഷണവും എന്‍.എന്‍ പിള്ളയാണ് തയാറാക്കിയത്.

സത്യനും ശാരദയും സഹോദരീ സഹോദരന്‍മാരായി അഭിനയിച്ച ചിത്രം മികച്ച സാമ്പത്തിക വിജയം നേടി.പ്രമുഖസംവിധായകന്‍ ജോഷിയുടെ തുടക്കം ക്രോസ്ബെല്‍റ്റ് മണിയോടൊപ്പം ആയിരുന്നു. ജോഷിയുടെ ആദ്യ സിനിമ ആയ ടൈഗര്‍ സലിമിന്റെ സ്വിച്ച്‌ ഓണ്‍ കര്‍മം നിര്‍വഹിച്ചത് ക്രോസ്ബെല്‍റ്റ് മണി ആയിരുന്നു.∙

തിരുവനന്തപുരത്തെ മഹാത്മാഗാന്ധി കോളജില്‍നിന്ന് ഇന്റര്‍മീഡിയറ്റ് പാസായ മണി ഛായാഗ്രഹണം പഠിക്കാനായി മേരിലാന്‍ഡ് സ്റ്റുഡിയോയില്‍ എത്തുകയായിരുന്നു. പി. സുബ്രഹ്മണ്യത്തിനൊപ്പം 1956 മുതല്‍ 1961വരെ പ്രവര്‍ത്തിച്ചു. 1961ല്‍ കെ.എസ് ആന്റണി സംവിധാനം ചെയ്ത 'കാല്‍പാടുകള്‍' എന്ന സിനിമയ്ക്കുവേണ്ടിയാണ് ആദ്യമായി സ്വതന്ത്ര ഛായാഗ്രഹകന്‍ ആകുന്നത്.

1967ല്‍ പുറത്തിറങ്ങിയ 'മിടുമിടുക്കി' എന്ന സിനിമ ആദ്യമായി സംവിധാനം ചെയ്തു.മനുഷ്യബന്ധങ്ങള്‍, പുത്രകാമേഷ്ഠി, ശക്തി, നടീനടന്‍മാരെ ആവശ്യമുണ്ട്, പെണ്‍പട, കുട്ടിച്ചാത്തന്‍, താമരത്തോണി, ചോറ്റാനിക്കര അമ്മ, യുദ്ധഭൂമി, പെണ്‍പുലി, പട്ടാളം ജാനകി, ആനയും അമ്പാരിയും, ബ്ലാക്ക് ബെല്‍റ്റ്, പഞ്ചതന്ത്രം, യൗവനം ദാഹം, ഈറ്റപ്പുലി, തിമിംഗലം,

പെണ്‍‍സിംഹം, ദേവദാസ് തുടങ്ങിയ സിനിമകള്‍ സംവിധാനം ചെയ്തു. ബുള്ളറ്റ്, ചോരയ്ക്കു ചോര, ബ്ലാക്ക് മെയില്‍, റിവെഞ്ച്, ഒറ്റയാന്‍, കുളമ്പടികള്‍, ഉരുക്കുമനുഷ്യന്‍, നാരദന്‍ കേരളത്തില്‍, കമാന്‍ഡര്‍ തുടങ്ങിയവ ക്രോസ്ബെല്‍റ്റ് മണി സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിച്ച സിനിമകളാണ്. വട്ടിയൂര്‍ക്കാവില്‍ ശ്രീകൃഷ്ണ എന്ന പേരില്‍ ആരംഭിച്ച സ്വന്തം സ്റ്റുഡിയോയിലായിരുന്നു തന്റെ ചിത്രങ്ങള്‍ മിക്കവയും അദ്ദേഹം ചിത്രീകരിച്ചത്. ഈ സ്റ്റുഡിയോ പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ വീട് ആയി മാറി.

മാതാപിതാക്കള്‍ പി.കൃഷ്ണപിള്ള , കമലമ്മ, ഭാര്യ ശ്രീമതിയമ്മ, മക്കള്‍ രൂപ, കൃഷ്ണകുമാര്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.