വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണം; സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടി പൊലീസ്

വന്ദേമാതരത്തെ അപമാനിച്ചെന്ന ആരോപണം; സോണിയ ഗാന്ധിക്കെതിരായ പരാതിയില്‍ നിയമോപദേശം തേടി പൊലീസ്

ന്യൂഡല്‍ഹി: വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ നിയമോപദേശം തേടി ഡല്‍ഹി പൊലീസ്. വന്ദേമാതരത്തെ അപമാനിച്ചു എന്ന് ആരോപിച്ചുള്ള പരാതിയില്‍ കേസെടുക്കുന്നതിലാണ് നിയമോപദേശം തേടിയത്.

മംഗലുരുവിലെ ഉര്‍വ പൊലീസ് സ്റ്റേഷനിലാണ് സോണിയ ഗാന്ധിക്കെതിരെ പരാതി ലഭിച്ചിട്ടുള്ളത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരന്‍. വന്ദേമാതരത്തെ അപമാനിച്ചുവെന്നാണ് പരാതി. ഡല്‍ഹിയിലും ബംഗളൂരുവിലും മംഗളൂരുവിലുമാണ് സോണിയയ്ക്കെതിരെ പരാതികള്‍ പൊലീസിന് കിട്ടിയിരിക്കുന്നത്.

വന്ദേമാതരം ആലാപനത്തെ സോണിയാ ഗാന്ധി തടസപ്പെടുത്താന്‍ ശ്രമിച്ചെന്ന് യുവമോര്‍ച്ചയാണ് ബംഗളൂരു മല്ലേശ്വരം പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെട്ടത്. മംഗളൂരുവില്‍ ഉര്‍വ പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാക്കളായ വികാസ് കെ, രാജഗോപാല്‍ എന്നിവരാണ് പരാതിപ്പെട്ടത്.

രാജ്യ തലസ്ഥാനത്തും സോണിയക്കെതിരെ പരാതി എത്തിയിട്ടുണ്ട്. വന്ദേമാതരത്തെ അപമാനിച്ചു എന്നുള്ള ബിജെപിയുടെ പരാതിയില്‍ പൊലീസ് ഇതുവരെ കേസെടുത്തില്ല. നിയമോപദേശം ലഭിച്ചശേഷം മാത്രമേ കേസ് രജിസ്റ്റര്‍ ചെയ്യൂവെന്നാണ് ഡല്‍ഹി പൊലീസിന്റെ തീരുമാനം.

അതേസമയം എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര ആലാപനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഹൈക്കമാന്‍ഡിന് സേവാദള്‍ നേതൃത്വം വാക്കാല്‍ വിശദീകരണം നല്‍കി. സേവാദള്‍ അധ്യക്ഷന്‍ ബി.വി ശ്രീനിവാസും മുന്‍ അധ്യക്ഷന്‍ ലാല്‍ജി ദേശായിയും കാര്യങ്ങള്‍ വിശദീകരിച്ചു.

ആദ്യ രണ്ട് ചരണങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന നിര്‍ദേശം ഗായക സംഘത്തിന് നല്‍കാന്‍ വിട്ടുപോയെന്നാണ് നേതൃത്തിന് നല്‍കിയ വിശദീകരണമെന്നാണ് സൂചന.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.