പൈലറ്റ് വേണ്ട; മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും: ഒടുവില്‍ പ്രിഡേറ്റര്‍ ഇന്ത്യക്കും സ്വന്തം

പൈലറ്റ് വേണ്ട; മിസൈലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കും: ഒടുവില്‍ പ്രിഡേറ്റര്‍ ഇന്ത്യക്കും സ്വന്തം

ന്യൂഡൽഹി: മിസൈലുകള്‍ വഹിക്കാന്‍ കഴിയുന്ന റിമോട്ട് പൈലറ്റഡ് വിമാനമായ എംക്യു 1 പ്രഡേറ്റര്‍ ഇന്ത്യക്കും സ്വന്തമാകുന്നു. അമേരിക്കയുമായുള്ള മാസങ്ങള്‍ നീണ്ട സംഭാഷണത്തിനും ഇന്ത്യന്‍ പ്രതിരോധ സംവിധാനത്തിനുള്ളിലെ ആഭ്യന്തര ചര്‍ച്ചകള്‍ക്കും ശേഷമാണ് റിമോട്ട് പൈലറ്റഡ് വിമാനം രാജ്യത്തിന് സ്വന്തമാകാൻ പോകുന്നത്.

ശത്രുക്കളുടെ ശക്തി കേന്ദ്രങ്ങള്‍ തിരയാനും നശിപ്പിക്കാനുമുള്ള ഇന്ത്യയുടെ കഴിവ് വര്‍ധിപ്പിക്കുന്ന ആയുധ സംവിധാനമായ പ്രിഡേറ്ററിനെ പ്രതിരോധ സംവിധാനത്തിലെ വലിയ നേട്ടമായി ആണ് വിലിയിരുത്തപ്പെടുന്നത്. കോടിക്കണക്കിന് ഡോളറിന്റെ ഇടപാടാണ് പ്രിഡേറ്ററനായി നടന്നത്. ഡ്യൂറന്‍ഡ് ലൈനിലെ ഭീകരരെ വേട്ടയാടുന്നതിന് അമേരിക്ക വ്യാപകമായി ഉപയോഗിച്ചിരുന്ന തെളിയിക്കപ്പെട്ട ഒരു സംവിധാനമാണ് പ്രിഡേറ്റര്‍.

ഇതാദ്യമായാണ് നാറ്റോ ഇതര രാജ്യവുമായി യുഎസ്‌എ ഈ ആയുധ സംവിധാനം പങ്കിടുന്നത്. 1200 കിലോമീറ്റര്‍ ദൂരപരിധിയുള്ള പ്രിഡേറ്ററിന് 20,000 അടി ഉയരത്തില്‍ ദീര്‍ഘനേരം വായുവില്‍ നില്‍ക്കാനാകും. ഇതിന് രണ്ട് ഹെല്‍ഫയര്‍ മിസൈലുകള്‍ വഹിക്കാന്‍ കഴിയും. അവ വളരെ കൃത്യവും ഫലപ്രദവുമാണെന്ന് തെളിയിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാന്‍-പാകിസ്ഥാന്‍ അതിര്‍ത്തി മേഖലയില്‍ ഭീകരകേന്ദ്രങ്ങള്‍ക്കു നേരേ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പോലുള്ള ആക്രമണങ്ങള്‍ക്ക് ഇത് ഏറെ പ്രയോജനകരമാണെന്നു സുരക്ഷ വിദഗ്ധര്‍ വിലയിരുത്തുന്നു. പ്രതിരോധ സെക്രട്ടറി അജയ് കുമാറിന്റെ നേതൃത്വത്തിലുള്ള ഉന്നതതല ഡിഫന്‍സ് പ്രൊക്യുര്‍മെന്റ് ബോര്‍ഡ് കൂടാതെ കര, നാവിക, വ്യോമസേന, പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ എന്നിവയുടെ മൂന്ന് ഉപമേധാവികളുള്‍പ്പെടെയുള്ള സംഘമാണ് 30 പ്രിഡേറ്റര്‍ വാങ്ങാന്‍ ഇന്ന് അനുമതി നല്‍കുന്നത്.

പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ നേതൃത്വത്തിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സിലിന് മുമ്പാകെ ഇത് ക്ലിയറന്‍സിനായി നൽകും. ശേഷം ഹെല്‍ഫയര്‍ മിസൈലുകളുള്ള പത്ത് പ്രിഡേറ്ററുകള്‍ ആര്‍മി, നേവി, എയര്‍ഫോഴ്സ് എന്നിവയിലേക്ക് പോകും. പ്രിഡേറ്ററിന്റെ അടിസ്ഥാന അറ്റകുറ്റപ്പണികള്‍ക്കായി യുഎസ്‌എയിലേക്ക് അയയ്ക്കേണ്ടതില്ലെന്നും ഉറപ്പാക്കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.