കോവിഡ് നിയന്ത്രണം കൈവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍; ഓസ്ട്രിയ വീണ്ടും ലോക്ഡൗണിലേക്ക്

കോവിഡ് നിയന്ത്രണം കൈവിട്ട് യൂറോപ്യന്‍ രാജ്യങ്ങള്‍; ഓസ്ട്രിയ വീണ്ടും ലോക്ഡൗണിലേക്ക്


വിയന്ന:കോവിഡ് രോഗബാധ വന്‍തോതില്‍ വര്‍ധിക്കുന്നതിനാല്‍ വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപനവുമായി ഓസ്ട്രിയ. തിങ്കളാഴ്ച മുതലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. യൂറോപ്പിലാകമാനം കോവിഡ് കേസുകള്‍ ഉയര്‍ന്നതോടെ വിവിധ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

യൂറോപ്പില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതര്‍ ഓസ്ട്രിയയിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏഴ് ദിവസത്തിനിടെ ഒരു ലക്ഷത്തില്‍ 991 എന്നതാണ് ഇവിടെ കോവിഡ് പോസിറ്റീവാകുന്നവരുടെ നിരക്ക്. നെതര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ ഭാഗിക ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ജര്‍മനി, ചെക് റിപ്പബ്ലിക്, സ്ലൊവാക്യ തുടങ്ങിയ രാജ്യങ്ങള്‍ വാക്സിനെടുക്കാത്തവര്‍ക്ക് പ്രത്യേക നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജര്‍മനിയിലും ഉടന്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. കോവിഡിന്റെ നാലാം തരംഗം വ്യാപിച്ചതോടെ വീണ്ടും ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ പറഞ്ഞു. സാമൂഹ്യ സമ്പര്‍ക്കം കുറയ്ക്കണമെന്നും വാക്സിനേഷന്‍ സ്വീകരിച്ചതുകൊണ്ട് മാത്രം കോവിഡിനെ തടഞ്ഞുനിര്‍ത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനേഷന്റെ പ്രധാന്യം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ തങ്ങള്‍ വിജയിച്ചില്ലെന്ന് ഓസ്ട്രിയന്‍ ചാന്‍സലര്‍ അലക്സാണ്ടര്‍ ഷാലെന്‍ബര്‍ സമ്മതിച്ചു. ഫെബ്രുവരി ഒന്നിനകം സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓസ്ട്രിയന്‍ ജനതയുടെ മൂന്നില്‍ രണ്ടു പേരാണ് ഇതുവരെ വാക്സിനേഷന്‍ സ്വീകരിച്ചത്. പടിഞ്ഞാറന്‍ യൂറോപ്പിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.