തൊഴില്‍ നിര്‍ത്തണമെന്ന് ഉദേശിച്ചിട്ടില്ല; ചുമട്ട് തൊഴില്‍ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി

തൊഴില്‍ നിര്‍ത്തണമെന്ന് ഉദേശിച്ചിട്ടില്ല; ചുമട്ട് തൊഴില്‍ പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി

കൊച്ചി: ചുമട്ട് തൊഴില്‍ നിരോധിക്കണമെന്ന പരാമര്‍ശത്തില്‍ വ്യക്തത വരുത്തി ഹൈക്കോടതി. ചുമട്ട് തൊഴില്‍ നിര്‍ത്തണമെന്ന് ഉദേശിച്ചിട്ടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തലച്ചുമട് മേഖലയുമായി ബന്ധപ്പെട്ട് ജോലി ചെയുന്നത് ലക്ഷക്കണക്കിന് ആളുകളാണ്. അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തണമെന്നില്ല. കേസില്‍ തിങ്കളാഴ്ച വിധി പറയുമെന്ന് ഹൈക്കോടതി അറിയിച്ചു.

ചുമട്ട് തൊഴില്‍ നിര്‍ത്തലാക്കേണ്ട സമയം അതിക്രമിച്ചതായി കഴിഞ്ഞ ദിവസം ഹൈക്കോടതി പരാമര്‍ശിച്ചിരുന്നു. ചുമട്ടുതൊഴിലിന്റെ കാലം കഴിഞ്ഞതായി ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് വിമര്‍ശനം ഉന്നയിച്ചത്.

ഭൂതകാലത്തിന്റെ ശേഷിപ്പ് മാത്രമാണ് ഇന്ന് ചുമട്ടു തൊഴിലും തൊഴിലാളികളും. അടിമകളെ പോലെയാണ് കഠിനാധ്വാനികളായ ചുമട്ടു തൊഴിലാളികള്‍ ഇപ്പോള്‍. നേരത്തെ സെപ്ടിക് മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ടാങ്കുകള്‍ വൃത്തിയാക്കാനും മനുഷ്യനെ ഉപയോഗിച്ചിരുന്നു. സമാന രീതിയിലാണ് ചുമടെടുക്കാന്‍ ഇപ്പോള്‍ മനുഷ്യനെ ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവരില്‍ ഭൂരിപക്ഷം പേരും നന്മയുള്ളവരാണെങ്കിലും ഈ തൊഴില്‍ ചെയ്ത് ജീവിതം നശിച്ചിരിക്കുകയാണ്. 50-60 വയസ് കഴിയുന്നതോടെ ആരോഗ്യം നശിച്ച് ജീവിതമില്ലാത്ത അവസ്ഥയിലേക്ക് എത്തിയിരിക്കുകയാണ് അവര്‍. ലോകത്ത് കേരളത്തില്‍ മാത്രമാകും ചുമട്ടു തൊഴില്‍ ശേഷിക്കുന്നുണ്ടാവുക എന്നും പരാമര്‍ശിച്ചിരുന്നു.

ചുമട്ടു തൊഴിലാളി നിയമം തന്നെ കാലഹരണപ്പെട്ടു. ഇനിയെങ്കിലും ഈ സ്ഥിതി മാറണം. ചുമട്ടു തൊഴില്‍ നിര്‍ത്തലാക്കുകയും തൊഴിലാളികളെ പുനരധിവസിപ്പിക്കുകയും വേണം. ചുമടെടുക്കാന്‍ യന്ത്രങ്ങള്‍ ഉപയോഗിക്കണം. ഇവ കൈകാര്യം ചെയ്യാന്‍ തൊഴിലാളികളെ പരിശീലിപ്പിക്കുകയും വേണമെന്നുമായിരുന്നു കോടതി പരാമര്‍ശം. ഇക്കാര്യത്തിലാണ് കോടതി ഇന്ന് വ്യക്തത വരുത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.