കോവിഡ് കേസുകളുയരുന്നു: മൂന്നാം തരംഗ സാധ്യത; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

കോവിഡ് കേസുകളുയരുന്നു: മൂന്നാം തരംഗ സാധ്യത; താല്‍ക്കാലിക ആശുപത്രികള്‍ ഒരുക്കാന്‍ സംസ്ഥാനങ്ങളോട് കേന്ദ്രം

ന്യുഡല്‍ഹി: രാജ്യത്ത് വീണ്ടും കോവിഡ് കേസുകളില്‍ വര്‍ധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശവുമായി കേന്ദ്രസര്‍ക്കാര്‍. രോഗകാരിയായ വൈറസിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപകമാകുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് മൂന്നാം തരംഗത്തിന് സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.

കോവിഡ് തരംഗമുണ്ടായാലും അതിനെ ചെറുക്കാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തുന്ന തിരക്കിലാണ് അതത് സംസ്ഥാനങ്ങളും കേന്ദ്രവും. താല്‍ക്കാലിക ആശുപത്രികളും സേവനസജ്ജരായ പ്രത്യേക സംഘങ്ങളും തയ്യാറായിരിക്കണമെന്നാണ് ഇപ്പോള്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.

കോവിഡ് രണ്ടാം തരംഗസമയത്ത് ചികിത്സ കിട്ടാതെ നിരവധി പേര്‍ മരണത്തിന് കീഴടങ്ങുന്ന സാഹചര്യം ഇന്ത്യയിലുമുണ്ടായിരുന്നു. തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ ദൃശ്യങ്ങള്‍ സഹിതം അന്ന് നിത്യേന വന്നിരുന്നു.

ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകള്‍ ഇല്ലാതിരുന്നതും ഐസിയു സൗകര്യങ്ങള്‍ ഇല്ലാതിരുന്നതും ഓക്സിജന്‍ ലഭ്യമല്ലാതിരുന്നതുമെല്ലാം കനത്ത തിരിച്ചടിയാണ് അന്ന് നല്‍കിയത്. രോഗികളുടെ എണ്ണം കുത്തനെ വര്‍ധിച്ചതോടെ ആരോഗ്യമേഖല പ്രതിസന്ധിയിലേക്ക് കടക്കുകയായിരുന്നു. ഇനിയും ഒരു തരംഗം കൂടിയുണ്ടായാല്‍ ആരോഗ്യ മേഖല ഇത്തരത്തില്‍ തകര്‍ച്ചയിലേക്ക് നീങ്ങാതിരിക്കാനുള്ള മുന്നൊരുക്കങ്ങളാണ് കേന്ദ്ര സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടക്കുന്നത്.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ പുതിയ 22,775 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. മാസങ്ങളായി പതിനായിരത്തില്‍ താഴെയായിരുന്നു പ്രതിദിന കോവിഡ് നിരക്ക്. എന്നാല്‍ അടുത്ത ദിവസങ്ങളിലായി കാര്യമായ രീതിയിലാണ് ഇതില്‍ വര്‍ധനവുണ്ടായത്. ഒമിക്രോണ്‍ കേസുകളും രാജ്യത്ത് കൂടിവരികയാണ്. ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത പോലുള്ള ഇടങ്ങളിലാണ് പ്രധാനമായും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നത്. ഈ സാഹചര്യത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കിയത്.

രണ്ടാം തരംഗസമയത്ത് പ്രതിദിനം നാല് ലക്ഷം കോവിഡ് കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്ന സാഹചര്യമുണ്ടായിരുന്നു. പിന്നീട് പതിയെ കോവിഡ് കേസുകള്‍ കുറയുകയായിരുന്നു. മുമ്പുണ്ടായിരുന്ന വൈറസ് വകഭേദങ്ങളെ അപേക്ഷിച്ച് അതിവേഗത്തില്‍ രോഗവ്യാപനം നടത്തുന്നു എന്നതായിരുന്നു ഡെല്‍റ്റ വകഭേദത്തിന്റെ പ്രത്യേകത.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.