ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷവും ചരിത്രവും

ദനഹാ തിരുനാള്‍ അഥവാ എപ്പിഫനി ആഘോഷവും ചരിത്രവും

അനുദിന വിശുദ്ധര്‍ - ജനുവരി 06

പ്പിഫനി ഗ്രീക്കില്‍ നിന്നുണ്ടായ ഒരു ഇംഗ്ലീഷ് പദവും ദനഹാ സുറിയാനിയുമാണ്. പ്രത്യക്ഷീകരണം അഥവാ ഉദയം എന്നാണ് ഈ വാക്കുകളുടെ അര്‍ത്ഥം. ക്രിസ്തുവിന്റെ ജനനം ആദ്യം വെളിപ്പെട്ടത് ദരിദ്രരായ ആട്ടിടയന്‍മാര്‍ക്കാണ്. രണ്ടാമതായി വെളിപ്പെട്ടത് വിജാതീയരായ ജ്ഞാനികള്‍ക്കാണ്.

ക്രിസ്തു യഹൂദന്‍മാര്‍ക്ക് മാത്രമായി ജനിച്ച രക്ഷകനല്ല, മറിച്ച് ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്കു വേണ്ടി ജനിച്ചവനാണെന്ന് ഈ പ്രത്യക്ഷീകരണം വ്യക്തമാക്കുന്നു. പരസ്യ ജീവിതത്തിന്റെ പ്രാരംഭത്തില്‍ ക്രിസ്തു സ്വീകരിച്ച ജ്ഞാനസ്‌നാനത്തിന്റെ പ്രതീകമായി എപ്പിഫനിയെ കാണുന്നവരുമുണ്ട്.

സാധാരണയായി ഡിസംബര്‍ 26-ഓടു കൂടി പലര്‍ക്കും ക്രിസ്തുമസ് ആഘോഷങ്ങള്‍ അവസാനിക്കുന്നു. എന്നാല്‍ ക്രിസ്തീയ ചരിത്രത്തിലുടനീളം നോക്കിയാല്‍ ക്രിസ്തുമസ് 12 ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ഒരാഘോഷമാണ്. അതായത് ജനുവരി ആറ് വരെ. ക്രിസ്തുമസിന്റെ അവസാനം കുറിക്കുന്ന ആഘോഷമാണ് എപ്പിഫനി അഥവാ ദനഹാ എന്ന പ്രത്യക്ഷീകരണ തിരുനാള്‍. കേരളത്തില്‍ ഈ ദിനം പിണ്ടിപെരുന്നാള്‍ എന്ന പേരിലും അറിയപ്പെടുന്നു.

കത്തോലിക്കാ സഭയിലെ ലത്തീന്‍ ആചാരമനുസരിച്ച് യേശു ദൈവപുത്രനാണ് എന്ന വെളിപാടിന്റെ ഓര്‍മ്മ പുതുക്കലാണ് ദനഹാ തിരുനാള്‍. പ്രധാനമായും യേശുവിന്റെ ജനനത്തെക്കുറിച്ച് മൂന്ന് ജ്ഞാനികള്‍ക്ക് (പൂജ്യരാജാക്കന്‍മാര്‍) ലഭിച്ച വെളിപാടിനെയാണ് ഈ ആഘോഷം കൊണ്ട് ഉദ്ദേശിക്കുന്നതെങ്കിലും ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്‌നാന സമയത്തെ വെളിപാടും കാനായിലെ കല്ല്യാണത്തിന്റെ അനുസ്മരണവും ഈ ആഘോഷത്തില്‍ ഉള്‍പ്പെടുന്നു.

പൗരസ്ത്യ ദേശങ്ങളിലെ കത്തോലിക്കര്‍ക്കിടയില്‍ ഈ തിരുനാള്‍ 'തിയോഫനി' എന്നാണ് അറിയപ്പെടുന്നത്. ജോര്‍ദ്ദാന്‍ നദിയിലെ യേശുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ ഓര്‍മ്മ പുതുക്കല്‍ ആഘോഷിക്കുന്ന ദിവസമാണ് തിയോഫനി. പാരമ്പര്യമനുസരിച്ച് ജനുവരി ആറിനാണ് ദനഹാ തിരുനാള്‍ ആഘോഷിക്കുന്നതെങ്കിലും മറ്റുള്ള പാശ്ചാത്യ സഭകളില്‍ നിന്നും വിഭിന്നമായി അതിന് ശേഷം വരുന്ന ഞായറാഴ്ചയാണ് ക്രിസ്തുവിന്റെ ജ്ഞാനസ്‌നാന തിരുനാളായി അമേരിക്കയില്‍ ആഘോഷിക്കുന്നത്.

ദനഹാ തിരുനാളിന്റെ ഉത്ഭവം

പാശ്ചാത്യരുടെ 'എപ്പിഫനി' തിരുനാളും പൗരസ്ത്യരുടെ 'തിയോഫനി' തിരുനാളും സ്വന്തം ആചാരങ്ങളും ആരാധനാപരമായ പ്രാധ്യാന്യവും വികസിപ്പിച്ചിട്ടുണ്ട്. ഒരേ ദിവസമെന്നതില്‍ ഉപരിയായ പലതും ഈ തിരുനാളുകള്‍ക്കുണ്ട്. പുരാതന ക്രിസ്ത്യാനികള്‍ പ്രത്യേകിച്ച് പൗരസ്ത്യ ദേശങ്ങളിലുള്ളവര്‍ തിരുപ്പിറവി, ജ്ഞാനികളുടെ സന്ദര്‍ശനം, ക്രിസ്തുവിന്റെ ജഞാനസ്‌നാനം, കാനായിലെ കല്ല്യാണം എന്നീ സംഭവങ്ങളുടെ ഓര്‍മ്മപുതുക്കല്‍ ഒരേ ദിവസം തന്നെ എപ്പിഫനി തിരുനാളായിട്ടായിരുന്നു കൊണ്ടാടിയിരുന്നത്.

നാലാം നൂറ്റാണ്ട് മുതല്‍ ചില രൂപതകളില്‍ ക്രിസ്തുമസും എപ്പിഫനിയും രണ്ട് തിരുനാളുകളായി ആഘോഷിക്കുവാന്‍ തുടങ്ങി. 567 ല്‍ ടൂര്‍സിലെ സമ്മേളനത്തില്‍ വെച്ച് ക്രിസ്തുമസ് ഡിസംബര്‍ 25 നും എപ്പിഫനി ജനുവരി ആറിനും വെവ്വേറെ കൊണ്ടാടുവാന്‍ തീരുമാനിച്ചു. ഈ ദിവസങ്ങള്‍ക്കിടയിലുള്ള 12 ദിവസ കാലാവധിയെ 'ക്രിസ്തുമസ് കാലം' എന്ന് വിളിക്കുകയും ചെയ്തു.

കാലക്രമേണ പാശ്ചാത്യ സഭകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റുള്ള സംഭവങ്ങള്‍ക്കെല്ലാം ഓരോ തിരുനാള്‍ ദിനം നിശ്ചയിക്കുകയും മൂന്ന് ജ്ഞാനികള്‍ ഉണ്ണീശോയെ സന്ദര്‍ശിച്ചതിന്റെ ഓര്‍മ്മപ്പുതുക്കലായി ജനുവരി ആറിന് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുകയും ചെയ്തു. എന്നാല്‍ ഇതിനിടയില്‍ പൗരസ്ത്യ സഭകള്‍ ഈ ദിവസം ക്രിസ്തുവിന്റെ ജ്ഞാനസ്‌നാനത്തിന്റെ ഓര്‍മ്മപുതുക്കല്‍ എന്ന നിലയില്‍ ആരാധാനാ ദിന സൂചികയിലെ ഏറ്റവും വിശുദ്ധ ദിവസമായി 'തിയോഫനി' തിരുനാള്‍ ആഘോഷിച്ചു തുടങ്ങി.

റോമന്‍ പാരമ്പര്യങ്ങള്‍

കിഴക്ക് നിന്നുമുള്ള ജ്ഞാനികള്‍ എന്ന് ബൈബിളില്‍ വിശേഷിപ്പിച്ചിട്ടുള്ള പൂജരാജാക്കന്‍മാരുടെ സന്ദര്‍ശനത്തെ ബന്ധപ്പെടുത്തി റോമന്‍ സഭയില്‍ അതിന്റേതായ പ്രത്യേക ആചാരങ്ങള്‍ നിലവില്‍ ഉണ്ടായിരുന്നു.

എപ്പിഫനി ദിവസത്തിന്റെ സ്മരണയുടെ ഭാഗമായി പുനരുത്ഥാനമടക്കമുള്ള മറ്റ് ഹൃദയ സ്പര്‍ശിയായ ഓര്‍മ്മ പുതുക്കലുകളുടെ ദിവസങ്ങള്‍ വിശ്വാസികള്‍ക്കായി പ്രഖ്യാപിക്കുന്ന ഒരു പതിവുണ്ടായിരുന്നു. പുനരുത്ഥാനത്തിന്റെ പ്രാധ്യാന്യവും ആ വര്‍ഷത്തെ പ്രധാന തിരുനാളുകളും വിശ്വാസികള്‍ക്ക് മനസിലാക്കി കൊടുക്കുവാനുള്ള ഉദ്ദേശത്തോടെയായിരുന്നു ആ പ്രഖ്യാപനം.

ഇറ്റലിയില്‍ കുട്ടികള്‍ക്ക് മിഠായിയും സമ്മാനങ്ങളും നല്‍കിയിരുന്നത് ക്രിസ്തുമസിനല്ലായിരുന്നു, മറിച്ച് എപ്പിഫനി ദിവസമായിരുന്നു. 'മൂന്ന് പൂജ്യരാജാക്കന്‍മാരുടെ' ഓര്‍മ്മപുതുക്കലിന്റെ അന്ന് ലാറ്റിന്‍ അമേരിക്കയിലെ പല പ്രദേശങ്ങളിലേയും ഫിലിപ്പീന്‍സിലേയും പോര്‍ച്ചുഗലിലേയും സ്‌പെയിനിലേയും കുട്ടികള്‍ക്കും സമ്മാനങ്ങള്‍ ലഭിക്കുന്ന പതിവുണ്ട്.

ഇതിനിടയില്‍, അയര്‍ലന്‍ഡിലെ കത്തോലിക്കര്‍ ''സ്ത്രീകളുടെ ക്രിസ്തുമസ്'' (Women's Christmas) ആഘോഷിക്കുന്ന പതിവും തുടങ്ങി. ഈ ദിവസം സ്ത്രീകള്‍ വിശ്രമിക്കുകയും വിശേഷപ്പെട്ട ഭക്ഷണങ്ങള്‍ ആസ്വദിച്ച് മറ്റുള്ളവര്‍ക്കൊപ്പം ചേര്‍ന്ന് ആഘോഷിക്കുകയും ചെയ്തു.

ചുണ്ണാമ്പും സ്വര്‍ണവും കുന്തിരിക്കവും, സുഗന്ധ ദ്രവ്യങ്ങളും കയ്യിലെടുത്ത് വിശുദ്ധ കുര്‍ബ്ബാനയ്ക്കിടെ വെഞ്ചിരിക്കുന്നത് പോളണ്ടിലെ എപ്പിഫനി തിരുനാള്‍ ആഘോഷത്തിന്റെ ഭാഗമായിരുന്നു. വീടുകളിലാകട്ടെ കുടുംബാംഗങ്ങള്‍ ആ വര്‍ഷത്തിന്റെ ആദ്യ അക്കങ്ങള്‍ തങ്ങളുടെ വീടിന്റെ കതകുകളില്‍ എഴുതിയതിനു ശേഷം K+M+B എന്നെഴുതുകയും അതിനു ശേഷം വര്‍ഷത്തിന്റെ ബാക്കിയുള്ള അക്കങ്ങള്‍ എഴുതുകയും ചെയ്യുന്ന പതിവുമുണ്ട്.

K+M+B എന്ന അക്ഷരങ്ങള്‍ യേശുവിനെ സന്ദര്‍ശിച്ച ജ്ഞാനികളായ കാസ്പര്‍, മെല്‍ക്കിയോര്‍, ബാല്‍ത്താസര്‍ എന്നിവരുടെ നാമങ്ങളുടെ ആദ്യ അക്ഷരങ്ങളോ, ലാറ്റിന്‍ വാക്യമായ ക്രിസ്റ്റസ് മാന്‍സിയോനെം ബെനഡിക്കാറ്റ്' (Kristus Mansionem Benedicat) എന്നതിന്റെയോ ചുരുക്കമായിരിക്കാമെന്ന് ചരിത്രകാരന്‍മാര്‍ പറയുന്നു.

ലോകത്തിന്റെ ഏതാണ്ട് മിക്ക ഭാഗങ്ങളിലും കത്തോലിക്കര്‍ 'കിംഗ്‌സ് കേക്ക്' (Kings Cake) ഭക്ഷിച്ചുകൊണ്ടാണ് എപ്പിഫനി തിരുനാള്‍ ആഘോഷിക്കുന്നത്. ഒരു ചെറിയ പ്രതിമയോ കായ്ഫലങ്ങള്‍ കൊണ്ടോ അലങ്കരിച്ച മധുരമുള്ള കേക്കാണ് കിംഗ്‌സ് കേക്ക്.

ചില സ്ഥലങ്ങളില്‍ സമ്മാനത്തിനര്‍ഹനാകുന്ന ഭാഗ്യവാന് ഈ ദിവസം പ്രത്യേക സല്‍ക്കാരമോ അല്ലെങ്കില്‍ പാരമ്പര്യമായി ദനഹാ കാലത്തിന്റെ അവസാനമായി കരുതി വരുന്ന ഫെബ്രുവരി രണ്ടിന്് ഒരു പ്രത്യേക സല്‍ക്കാരമോ വാഗ്ദാനം ചെയ്യുന്നു. ഈ ആഘോഷങ്ങള്‍ എപ്പിഫനി തിരുനാളിന്റെ കുടുംബ കേന്ദ്രീകൃതമായ ജീവിതത്തിലേക്കും തിരുക്കുടുംബവുമായുള്ള ബന്ധത്തിലേക്കുമാണ് വിരല്‍ ചൂണ്ടുന്നത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

4. ബ്രിട്ടനിലെ എഡിണ്‍

5. ഇംഗ്ലണ്ടിലെ എയിഗ്രാഡ്

3. കോന്നോര്‍ ബിഷപ്പായ ഡീമാന്‍

2. 1959 ല്‍ വിശുദ്ധനെന്നു നാമകരണം ചെയ്ത സെസെയിലെ ചാള്‍സ് കപ്പൂച്ചിന്‍

1. അനസ്റ്റാസിയൂസ്, യുക്കുന്തൂസ്, ഫ്‌ളോറൂസ്, ഫ്‌ളോരിനുസ്, പീറ്റര്‍ റാറ്റിറ്റെസ്, ടാസിയാ ടിലിസ്.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.