ഏഴ് മണിക്കൂര്‍ റെയ്ഡ്: ദിലീപിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം

ഏഴ് മണിക്കൂര്‍ റെയ്ഡ്: ദിലീപിന്റെ വീട്ടില്‍ നിന്ന് നിര്‍ണായക തെളിവുകള്‍ പിടിച്ചെടുത്ത് അന്വേഷണ സംഘം

മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് ഐ കാര്‍ഡുകള്‍, ഒരു ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ഡ്രൈവ് എന്നിവ പിടിച്ചെടുത്തു.

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദീലീപിന്റെയും സഹോദരന്‍ അനൂപിന്റെയും ആലുവയിലെ വീടുകളിലും നിര്‍മ്മാണ കമ്പനിയായ ഗ്രാന്‍ഡ് പ്രൊഡക്ഷന്‍ ഹൗസിലും ക്രൈംബ്രാഞ്ച് സംഘം നടത്തിയ പരിശോധന പൂര്‍ത്തിയായി. എഴു മണിക്കൂര്‍ നീണ്ട പരിശോധന വൈകുന്നേരം ഏഴിനാണ് പൂര്‍ത്തിയായത്.

ദിലീപിന്റേതടക്കം മൂന്ന് മൊബൈല്‍ ഫോണുകള്‍, രണ്ട് ഐ കാര്‍ഡുകള്‍, ഒരു ഹാര്‍ഡ് ഡിസ്‌ക്, ഒരു പെന്‍ഡ്രൈവ് എന്നിവയാണ് ദിലീപിന്റെ വീട്ടില്‍ നിന്നും അന്വേഷണ സംഘം പിടിച്ചെടുത്തത്. ഇവ ഫോറന്‍സിക് സംഘം വിശദമായി പരിശോധിച്ച ശേഷമായിരിക്കും കേസിന്റെ നിര്‍ണായക തെളിവുകള്‍ പരിശോധനയില്‍ ലഭിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വരുക. അന്വേഷണം സംഘം കണ്ടെത്തിയത് ഉള്‍പ്പടെയുള്ള തെളിവുകള്‍ നാളെ കോടതിയില്‍ ഹാജരാക്കും

നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തുന്നതിനായാണ് പ്രധാനമായും പരിശോധന നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്തുമെന്ന് ദിലീപ് ഭീഷണി മുഴക്കിയ സമയം ദിലീപിന്റെ കൈയില്‍ തോക്കുണ്ടായിരുന്നുവെന്ന സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തോക്കിനായി തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ദിലീപിന്റെയും സഹോദരന്റെയും വീട്ടില്‍ എസ്പി മോഹനചന്ദ്രനും ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സില്‍ ഡിവൈഎസ്പി ബിജു പൗലോസിന്റെ നേതൃത്വത്തിലുമായിരുന്നു റെയ്ഡ്.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താനുള്ള ഗൂഢാലോചനാ കേസില്‍ രണ്ടാം പ്രതിയെന്ന നിലയിലാണ് അനുപിന്റെ വീട്ടിലെ പരിശോധനയെന്ന് എസ് പി മോഹനചന്ദ്രന്‍ വ്യക്തമാക്കി. റെയ്ഡ് നടക്കുന്നതിനിടെ ദിലീപും ആലുവയിലെ വീട്ടിലെത്തി. 2.30 ഓടെ സ്വയം വാഹനമോടിച്ചാണ് ദിലീപ് വീട്ടിലെത്തിയത്

അന്വേഷണ സംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി വെള്ളിയാഴ്ച ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ് റെയ്ഡ്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാനായിരുന്നു പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

രാവിലെ 11.20 ഓടെയാണ് ദിലീപിന്റെ വീട്ടിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെത്തിയത്. കുറേ നേരം കാത്ത് നിന്നിട്ടും ഗേറ്റ് തുറന്നുകൊടുക്കാന്‍ വീട്ടുകാര്‍ തയ്യാറായില്ല. പിന്നീട് ഉദ്യോഗസ്ഥര്‍ ഗേറ്റ് ചാടിക്കടന്ന് അകത്ത് പ്രവേശിക്കുകയായിരുന്നു. പിന്നീട് ദിലീപിന്റെ സഹോദരി എത്തി ഗേറ്റ് തുറന്നു കൊടുത്തു.

നടിയെ ആക്രമിച്ച് പള്‍സര്‍ സുനി പകര്‍ത്തിയ ദൃശ്യങ്ങള്‍ ഇതുവരെ അന്വേഷണസംഘത്തിന് കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് സൈബര്‍ വിദഗ്ധ സംഘം ദൃശ്യങ്ങള്‍ ഇവിടെയുള്ള കമ്പ്യൂട്ടറില്‍ സേവ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത്.

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി വ്യാഴാഴ്ച എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് രേഖപ്പെടുത്തിയത്. ആറ് മണിക്കൂറോളം നടപടിക്രമങ്ങള്‍ നീണ്ടു. 51 പേജ് അടങ്ങുന്നതാണ് മൊഴി. ദിലീപിനെ പരിചയപ്പെട്ടത് മുതലുള്ള കാര്യങ്ങള്‍ കോടതിയെ അറിയിച്ചെന്ന് ബാലചന്ദ്ര കുമാര്‍ വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.