'സന്യാസികളുടെ പിതാവ്' എന്നറിയപ്പെടുന്ന ഈജിപ്തിലെ വിശുദ്ധ അന്തോണീസ്

 'സന്യാസികളുടെ പിതാവ്' എന്നറിയപ്പെടുന്ന ഈജിപ്തിലെ വിശുദ്ധ അന്തോണീസ്

അനുദിന വിശുദ്ധര്‍ - ജനുവരി 17

'സന്യാസികളുടെ പിതാവ്' എന്നറിയപ്പെടുന്ന വിശുദ്ധ അന്തോണീസ് എ.ഡി 251 ല്‍ മധ്യ ഈജിപ്തിലെ ഒരു ധനിക കുടുംബത്തില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മാതാപിതാക്കള്‍ മരിച്ചെങ്കിലും തികഞ്ഞ ദൈവ വിശ്വാസത്തിലാണ് അവന്‍ വളര്‍ന്നു വന്നത്.

ഒരിക്കല്‍ വിശുദ്ധ കുര്‍ബാനയ്ക്കിടെ ഒരു സുവിശേഷ വാക്യം ശ്രവിക്കുവാനിടയായി. ''നീ പൂര്‍ണനാകുവാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക.'' ഈ വാക്യം ക്രിസ്തു നേരിട്ട് തന്നോട് വ്യക്തിപരമായി ആവശ്യപ്പെടുന്നതായി അദ്ദേഹത്തിന് തോന്നി. ഒട്ടും വൈകാതെ തന്നെ അന്തോണീസ് തന്റെ സ്വത്തെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുത്തു.

മറ്റ് സന്യാസികളുടെ ജീവിത രീതി മനസിലാക്കി 270 ല്‍ ദൈവീക ജീവിതത്തിനായി അദ്ദേഹം നൈല്‍ നദിയുടെ കിഴക്കുള്ള വിജന പ്രദേശത്തേക്ക് പോയി. ഉറച്ച പാറയായിരുന്നു ക്ഷീണമനുഭവിക്കുമ്പോള്‍ കിടന്നിരുന്ന കിടക്ക. അങ്ങനെ അദ്ദേഹം തന്നെതന്നെ കഠിനമായ സഹനങ്ങള്‍ക്ക് വിധേയനാക്കി. വെറും അപ്പവും ഉപ്പും മാത്രമായിരുന്നു ഭക്ഷണം. കുടിക്കാന്‍ വെള്ളവും. രാവും പകലും പ്രാര്‍ത്ഥനകളുമായി ദിവസങ്ങളോളം ഒരു ഭക്ഷണവും കഴിക്കാതെ അദ്ദേഹം കഴിച്ചുകൂട്ടിയിട്ടുണ്ട്.

അന്തോണീസ് നിരന്തരമായി പൈശാചിക ആക്രമണങ്ങള്‍ക്ക് വിധേയനായിരുന്നു. പക്ഷേ, അവയെല്ലാം അദ്ദേഹത്തിന്റെ നന്മയും ഭക്തിയും കൂട്ടുവാനേ ഉപകരിച്ചുള്ളു. സ്വയം സ്വീകരിക്കുന്ന ദാരിദ്ര്യം, ക്രിസ്തുവിനോടുള്ള അടിയുറച്ച സ്‌നേഹം, എളിമ, ഉപവാസം കുരിശടയാളം എന്നിവ വഴിയായി സാത്താനെ തോല്‍പ്പിക്കാന്‍ അദ്ദേഹം തന്റെ ശിഷ്യരോട് ആഹ്വാനം ചെയ്തു.

ഏതാണ്ട് 20 വര്‍ഷത്തോളം വിശുദ്ധ അന്തോണി ഏകാന്തവാസം നയിച്ചു. ഒരു വേദനയും അദ്ദേഹത്തെ അസ്വസ്ഥനാക്കിയിരുന്നില്ല. ഒരു സന്തോഷവും അദ്ദേഹത്തെ അന്ധനാക്കിയിരുന്നുമില്ല. ആളുകളുടെ വശ്യതയാര്‍ന്ന പ്രശംസാ വാചകങ്ങളോ അഭിനന്ദനങ്ങളോ അദ്ദേഹത്തെ ഇളക്കിയിരുന്നില്ല. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഈ ലോകത്തിലെ പൊങ്ങച്ചങ്ങള്‍ക്കൊന്നും വിശുദ്ധനെ സ്വാധീനിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. ആന്തരികമായ ശാന്തതയും സൗഹാര്‍ദ്ദവും അനുഭവിച്ചുകൊണ്ട് യുക്തിബോധത്താല്‍ നയിക്കപ്പെട്ട ഒരു വ്യക്തിയായിരുന്നു വിശുദ്ധ അന്തോണീസ്.

'നാം വൈകിട്ട് വരെ ജീവിച്ചിരിക്കില്ല എന്ന ബോധ്യത്തോടു കൂടിവേണം ഓരോ ദിവസവും രാവിലെ എഴുന്നേല്‍ക്കാന്‍. രാവിലെ എഴുന്നേല്‍ക്കുകയില്ല എന്ന ബോധ്യത്തോടുകൂടി വേണം രാത്രി ഉറങ്ങാന്‍ കിടക്കേണ്ടത്. കാരണം നമ്മുടെ ജീവിതത്തെ കുറിച്ച് യാതൊരു ഉറപ്പുമില്ല. നാം ഇത് മനസിലാക്കി ജീവിക്കുകയും അപ്പസ്‌തോലന്മാരുടെ വാക്കുകള്‍ അനുസരിക്കുകയും ചെയ്യുകയാണെങ്കില്‍ നമ്മള്‍ പാപത്തില്‍ വീഴുകയില്ല. ഒരാഗ്രഹവും നമ്മെ തടവിലാക്കുകയില്ല. ഒരു കോപവും നമ്മെ ഇളക്കുകയില്ല. ഒരു നിധിയും നമ്മെ ഇഹലോകവുമായി ബന്ധിപ്പിക്കുകയില്ല. സ്വതന്ത്രമാക്കപ്പെട്ട ഹൃദയവുമായി നമുക്ക് മരണത്തെ നേരിടുവാന്‍ സാധിക്കും'- സന്യാസിന്മാരോടായി വിശുദ്ധന്‍ പറഞ്ഞ വാക്കുകളാണിവ.

ചെങ്കടലിന് സമീപമുള്ള കോള്‍സീന്‍ പര്‍വ്വതത്തില്‍ വെച്ച് 356 ല്‍ മരണപ്പെടുമ്പോള്‍ വിശുദ്ധന് 105 വയസുണ്ടായിരുന്നു. പിന്നീട് ഒരു വര്‍ഷത്തിനു ശേഷം അദ്ദേഹത്തിന്റെ സുഹൃത്തും മെത്രാനുമായ വിശുദ്ധ അത്തനാസിയൂസ് വിശുദ്ധ അന്തോണിയുടെ ജീവചരിത്രമെഴുതി. നൂറ്റാണ്ടുകളോളം സന്യസ്തരുടെ ഇതിഹാസ ഗ്രന്ഥമായിരുന്നു അത്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. റോമയിലെ മെറുലൂസ്, ജോണ്‍, ആന്റണി

2. ഈജിപ്തുകാരായ അക്കില്ലെസും ആമോസും

3. ഫ്രാന്‍സിലെ ജെനുല്‍ഫൂസ്, ജെനു, ജെനിത്തുസ്

4. കപ്പദോച്യായിലെ സ്‌പെയൂസിപ്പുസ്, എലെയൂസിപ്പുസ്, മെലയൂസിപ്പുസ്, ലെയോണില്ലാ.

'അനുദിന വിശുദ്ധര്‍' എന്ന ഈ ആത്മീയ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.