റഷ്യയെ പ്രതിരോധിക്കുമെന്ന് നാറ്റോ സഖ്യം; ഉക്രെയ്ന്‍ ദൗത്യത്തിലേക്ക് 8500 സൈനികരെ സജ്ജമാക്കി അമേരിക്ക

റഷ്യയെ പ്രതിരോധിക്കുമെന്ന് നാറ്റോ സഖ്യം; ഉക്രെയ്ന്‍ ദൗത്യത്തിലേക്ക് 8500 സൈനികരെ സജ്ജമാക്കി അമേരിക്ക


വാഷിംഗ്ടണ്‍: ഉക്രെയ്‌നെതിരായ റഷ്യയുടെ ആക്രമണ നീക്കം തടയാനുറച്ച് അമേരിക്ക.യു എസ് പ്രതിരോധ വകുപ്പ് നേരിട്ട് 8500 സൈനികരെ സജ്ജരാക്കിയിട്ടുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതിനൊപ്പം യൂറോപ്യന്‍ യൂണിയന്റെ ഭാഗമായ ഉക്രെയ്‌നെ സഹായിക്കുമെന്ന് നാറ്റോ സഖ്യം വ്യക്തമാക്കി. അധിനിവേശത്തെ സൈനികമായി ചെറുക്കുമെന്നാണ് നാറ്റോ സഖ്യം റഷ്യക്ക് മുന്നറിയിപ്പു നല്‍കിയിട്ടുള്ളത്.

അമേരിക്കയുടെ പ്രതിരോധ വകുപ്പ് വക്താവ് ജോണ്‍ കിര്‍ബിയാണ് സൈനിക നീക്കം നടത്താന്‍ തീരുമാനിച്ച വിവരം ഔദ്യോഗികമായി അറിയിച്ചത്. ഏതു നിമിഷവും യുദ്ധത്തിനിറങ്ങത്തക്കവിധം തയ്യാറായി നില്‍ക്കാന്‍ 8500 സൈനികരോട് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ നിര്‍ദ്ദേശിച്ചിട്ടുള്ളതായി കിര്‍ബി പറഞ്ഞു. 40,000 പേരടങ്ങുന്ന സംഘത്തെ തയ്യാറാക്കിയ നാറ്റോ സേനയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് അമേരിക്ക.

ഉക്രെയ്‌നിലേക്ക് ഏതു നിമിഷവും നീങ്ങാന്‍ വിവിധ രാജ്യങ്ങളിലായാണ് നാറ്റോ സൈന്യത്തെ ഒരുക്കിയിട്ടുള്ളത്. നാറ്റോയുടെ കിഴക്കന്‍ മേഖലാ രാജ്യങ്ങള്‍ ഏതു സാഹചര്യങ്ങളും നേരിടാനുള്ള തയ്യാറെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അമേരിക്കന്‍ സൈന്യം നാറ്റോ സഖ്യത്തിനു പിന്തുണ നല്‍കുമെന്ന് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന്‍ പ്രസിഡന്റ് ജോ ബൈഡനെ ഉദ്ധരിച്ചുകൊണ്ട് അറിയിച്ചു.

തങ്ങളുടെ അതിര്‍ത്തി ഉക്രെയ്ന്‍ കൈവശപ്പെടുത്തിയെന്നാണ് റഷ്യയുടെ ആരോപണം.അതിര്‍ത്തി നഗരങ്ങള്‍ പിടിച്ചെടുക്കാനായി രണ്ടു ലക്ഷം സൈനികരെയും ടാങ്കുകളേയുമാണ് പുടിന്‍ വിന്യസിച്ചിരിക്കുന്നത്. 2014 ഫെബ്രുവരിയിലാണ് സംഘര്‍ഷം ആരംഭിച്ചത്. ക്രിമിയ ഉടമ്പടി തെറ്റിച്ച് ഡോണ്‍ബാസ് നഗരം ഉക്രെയ്ന്‍ അനധികൃതമായി കൈക്കലാക്കിയെന്നാണ് റഷ്യ പറയുന്നത്.യൂറോപ്പിലേക്ക് റഷ്യയുടെ പ്രകൃതി വാതകം കൊണ്ടുപോകാനുള്ള ഏകമാര്‍ഗ്ഗം ഉക്രെയ്‌നാണ്. ഉക്രെയ്‌ന്റെ പ്രധാന വാണിജ്യ പാതയും വരുമാനമാര്‍ഗ്ഗവുമാണിത്. ഈ പാത കൈക്കലാക്കുക എന്നതും പുടിന്റെ ലക്ഷ്യമാണ്.

സംയുക്ത വീഡിയോ ചര്‍ച്ച

ഉക്രെയ്‌നുമായുള്ള അതിര്‍ത്തിയില്‍ റഷ്യയുടെ സൈന്യത്തെ പ്രതിരോധിക്കുന്ന കാര്യത്തില്‍ 'യൂറോപ്യന്‍ നേതാക്കളുമായി അമേരിക്കയ്ക്ക് സമഗ്രമായ ഐക്യം' ആണുള്ളതെന്ന് അവരുമായി 80 മിനിറ്റ് നീണ്ട സംയുക്ത വീഡിയോ ചര്‍ച്ചയ്ക്കു ശേഷം യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു.ഉക്രെയ്‌നിലേക്ക് കൂടുതല്‍ റഷ്യന്‍ നുഴഞ്ഞുകയറ്റം സംഭവിക്കുകയാണെങ്കില്‍, 'സഖ്യകക്ഷികള്‍ അഭൂതപൂര്‍വമായ ഉപരോധ പാക്കേജ് ഉള്‍പ്പെടെയുള്ള വേഗത്തിലുള്ള പ്രതികാര പ്രതികരണങ്ങള്‍ നടപ്പിലാക്കണം' എന്ന് അവര്‍ സമ്മതിച്ചു.

ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി, പോളണ്ട്, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഈ ആശയ വിനിമയത്തില്‍ യുഎസും യുകെയുമായി ചേര്‍ന്നു. നാറ്റോയുടെ തലവന്‍ ജെന്‍സ് സ്റ്റോള്‍ട്ടന്‍ബെര്‍ഗും പങ്കെടുത്തു.ചര്‍ച്ചാ യോഗത്തപ്പറ്റി ബൈഡന്‍ മികച്ച അഭിപ്രായം രേഖപ്പെടുത്തി.റഷ്യന്‍ ശത്രുത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര ഐക്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നേതാക്കള്‍ ഊന്നിപ്പറഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണു വേണ്ടി ഡൗണിംഗ് സ്ട്രീറ്റ് വക്താവ് പറഞ്ഞു.

പാശ്ചാത്യ രാജ്യങ്ങള്‍ എങ്ങനെ പ്രതികരിക്കണം എന്നതിനെക്കുറിച്ചുള്ള ചില അഭിപ്രായവ്യത്യാസങ്ങള്‍ പ്രകടമായ ശേഷം, റഷ്യയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഒരു പൊതു തന്ത്രം അംഗീകരിക്കുകയായിരുന്നു സഖ്യകക്ഷികള്‍ തമ്മിലുള്ള 80 മിനിറ്റ് വീഡിയോ കോളിന്റെ ലക്ഷ്യം.

ഇതിനിടെ, ഉക്രേനിയന്‍ തലസ്ഥാനമായ കീവില്‍ ഒരു മിന്നല്‍ റെയ്ഡ് നടത്താന്‍ റഷ്യ പദ്ധതിയിടുന്നതായി അനൗദ്യാഗികമായുള്ള ഇന്റലിജന്‍സ് സൂചനയുള്ളതായി യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. യു കെ കീവിലെ എംബസിയില്‍ നിന്ന് ഏതാനും ജീവനക്കാരെ പിന്‍വലിക്കാനും തീരുമാനിച്ചു.അതേസമയം ഉക്രെയ്‌നിന്റെ അതിര്‍ത്തിയില്‍ ഏകദേശം 100,000 സൈനികരെ വിന്യസിച്ചിട്ടും നുഴഞ്ഞുകയറ്റ പദ്ധതി റഷ്യ നിഷേധിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.