യുഎഇയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

യുഎഇയില്‍ പുതിയ തൊഴില്‍ നിയമം ഇന്ന് മുതല്‍ പ്രാബല്യത്തിലാകും

ദുബായ്: തൊഴില്‍ മേഖലയില്‍ സുസ്ഥിരതയും സുരക്ഷിതത്വവും കരുതലും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന തൊഴില്‍ നിയമ ഭേദഗതി യുഎഇയില്‍ ഇന്ന് മുതല്‍ പ്രാബല്യത്തിലാകും. രാജ്യത്തെ സ്വകാര്യസർക്കാർ തൊഴില്‍ മേഖല ഏകീകരിക്കാനുളള നീക്കത്തിന് തുടർച്ചയായിട്ടാണ് തൊഴില്‍ നിയമം പുതുക്കിയത്. സ്വകാര്യമേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതുകൂടി തൊഴില്‍ നിയമഭേദഗതി ലക്ഷ്യമിടുന്നു.

തെരഞ്ഞെടുക്കാം ആറ് വ്യത്യസ്ത തൊഴില്‍ മോഡലുകള്‍
സ്വകാര്യമേഖലയില്‍ ജോലി തെരഞ്ഞെടുക്കുമ്പോള്‍ തൊഴിലാളികള്‍ക്ക് മുഴുവന്‍ സമയജോലിക്ക് പുറമെ, റിമോർട്ട് വർക്ക്, പാർട്ട് ടൈം, താല്‍ക്കാലികം,ഫ്ളക്സിബിള്‍ , ഷെയേഡ് ജോലി എന്നിങ്ങനെ വിവിധ സ്വഭാവത്തിലുളള ജോലികള്‍ തെരഞ്ഞെടുക്കാം. അതായത് തൊഴിലാളികള്‍ക്ക് ഒരേസമയം ഒന്നിലധികം തൊഴിലുടമകള്‍ക്കായി ജോലി ചെയ്യുന്നതിന് തടസ്സമില്ല. അതുപോലെ തന്നെ തൊഴിലുടമകള്‍ക്കും മണിക്കൂർ അടിസ്ഥാനത്തിലോ പ്രൊജക്ടിനായോ വ്യത്യസ്ത തൊഴിലാളികളുടെ സേവനം പ്രയോജനപ്പെടുത്താനും സാധിക്കും. ഗോള്‍ഡന്‍ വിസയുളളവർ, ഫ്രീലാന്‍സേഴ്സ്, താല്‍ക്കാലിക-പാർട് ടൈം ജോലിക്കാർ ഇവർക്കൊക്കെ വർക്ക് പെർമിറ്റ് നല്‍കും. കൗമാരക്കാർക്കും ഇനിമുതല്‍ രാജ്യത്ത് ജോലി ചെയ്യാനാകും. 15 മുതല്‍ 18 വയസുവരെയുളളവരെ ജോലി പരിശീലമെന്ന രീതിയില്‍ താല്‍ക്കാലിക തൊഴില്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്താം. കോവിഡ് സാഹചര്യത്തില്‍ മാറിയ ജോലി സ്വഭാവമനുസരിച്ചാണ് തൊഴില്‍ നിയമ ഭേദഗതിയും നടപ്പിലാക്കിയിരിക്കുന്നത്.

12 വർക്ക് പെർമിറ്റുകള്‍ക്ക് അംഗീകാരം
താല്‍ക്കാലിക വർക്ക് പെർമിറ്റുകള്‍, വണ്‍ മിഷന്‍ പെർമിറ്റ്, പാർട് ടൈം വർക്ക് പെർമിറ്റ്, ജുവനൈല്‍ പെമർിറ്റ്, സ്റ്റുഡന്‍റ് ട്രെയിനിംഗ് പെർമിറ്റ്, യുഎഇ-ജിസിസി നാഷണല്‍ പെർമിറ്റ്, ഗോള്‍ഡന്‍ വിസ ഹോള്‍ഡേഴ്സ് പെർമിറ്റ്, നാഷണല്‍ ട്രെയിനി പെർമിറ്റ്, ഫ്രീലാന്‍സർ പെർമിറ്റ്, രാജ്യത്തിന് പുറത്തുളള തൊഴിലാളിക്ക് നല്‍കാനാകുന്ന പെർമിറ്റ്, പ്രവാസിക്ക് തൊഴിൽ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒരു സ്ഥാപനത്തിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള അനുമതി, കുടുംബം സ്പോണ്‍സർ ചെയ്യുന്ന പ്രവാസികള്‍ക്കുളള പെർമിറ്റ്, എന്നീ 12 വർക്ക് പെർമിറ്റുകളും പ്രാബല്യത്തിലാകും.

മറ്റ് സുപ്രധാന മാറ്റങ്ങള്‍
തൊഴിലാളികളുമായുണ്ടാക്കുന്ന കരാറുകള്‍ക്ക് നിശ്ചിത കാലപരിധിയുണ്ടായിരിക്കണം. അനിശ്ചിതമായ തൊഴില്‍ കരാറുകള്‍ക്ക് നിയമസാധുതയുണ്ടാകില്ല.

മൂന്ന്  തരത്തിലുളള അവധികള്‍ക്ക് തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് അനുസൃതമായി അവകാശമുണ്ടായിരിക്കും. ഭാര്യയോ ഭർത്താവോ മരിച്ചാല്‍ 5 ദിവസം, അടുത്ത ബന്ധുക്കളുടെ മരണമാണെങ്കില്‍ 3 ദിവസം എന്നിങ്ങനെയാണ് മരണവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന അവധികള്‍. കുഞ്ഞ് ജനിച്ചാല്‍ അച്ഛന് അഞ്ച് ദിവസത്തെ അവധിക്ക് അപേക്ഷിക്കാം.

രണ്ട് വർഷം ജോലിചെയ്തയാളാണെങ്കില്‍ മറ്റ് പരീക്ഷകള്‍ക്ക് പോകുന്നതിന് 10 ദിവസം അവധിയെടുക്കാം.
സ്ത്രീകള്‍ക്ക് 45 ദിവസത്തെ മുഴുവന്‍ വേതനത്തോടെയുളള അവധിയും 15 ദിവസത്തെ പകുതി ശമ്പളത്തോടെയുളള അവധിക്കും അർഹതയുണ്ട്.

നിറജാതിമതഭാഷ വിവേചനങ്ങള്‍ ഒരുതരത്തിലും അനുവദിക്കില്ല. നിർബന്ധമായ തൊഴിലെടുപ്പിക്കല്‍, സമ്മർദ്ദം കളിയാക്കലുകള്‍ ഇവയ്ക്കും കർശന വിലക്കുണ്ട്. കുറ്റം തെളിഞ്ഞാല്‍ 5000 ദിർഹം മുതല്‍ പത്തുലക്ഷം ദിർഹം വരെയാണ് ശിക്ഷ.

സ്ത്രീകള്‍ക്കും പുരുഷന്മാർക്കും തുല്യവേതനവും പുതിയ തൊഴില്‍ നിയമം വ്യവസ്ഥ ചെയ്യുന്നു.

വർഷത്തില്‍ 30 ദിവസം ശമ്പളത്തോടുകൂടിയുളള അവധിയുണ്ടാകും.

ജോലിക്ക് കയറി ആറുമാസം പൂർത്തിയായാല്‍ മാസത്തില്‍ രണ്ട് ദിവസം ശമ്പളത്തോടുകൂടിയുളള അവധി ലഭിക്കും.

തൊഴിലാളികള്‍ക്ക് ഒരു വർഷം 90 ദിവസത്തെ രോഗാവധി നല്‍കണമെന്ന് നിയമം അനുശാസിക്കുന്നു. ഇതില്‍ 15 ദിവസം മുഴുവന്‍ ശമ്പളത്തോടെയുളള അവധിയായിരിക്കും. 30 ദിവസം പകുതി ശമ്പളത്തോടെയും മറ്റ് ദിവസങ്ങള്‍ ശമ്പളമില്ലാതെയും അവധി നല്‍കാം
നിലവില്‍ ജോലിക്ക് കയറി ആദ്യ അഞ്ച് വർഷം 21 ദിവസത്തെയും പിന്നീടുളള ഓരോ വർഷവും 30 ദിവസത്തേയും അടിസ്ഥാന ശമ്പളമെന്ന രീതിയിലാണ് ഗ്രാറ്റുവിറ്റി കണക്കാക്കുന്നത്.എന്നാല്‍ ഇത് മാറി എല്ലാ വർഷവും 30 ദിവസത്തെ അടിസ്ഥാന ശമ്പളം എന്ന തോതിൽ ഗ്രാറ്റുവിറ്റി ലഭിക്കും.

പ്രൊബേഷന്‍ കാലയളവിലാണെങ്കിലും 14 ദിവസം മുന്‍പ് അറിയിപ്പ് നല്കിയാണ് പിരിച്ചുവിടേണ്ടത്. പ്രൊബേഷന്‍ നീട്ടുകയും അരുത്. തൊഴില്‍ മന്ത്രാലയം നിഷ്കർഷിക്കുന്ന എല്ലാ അവകാശങ്ങളും തൊഴിലാളിക്ക് ലഭിക്കുന്നുണ്ടെന്ന് തൊഴിലുടമ ഉറപ്പാക്കണമെന്നും നിയമം അനുശാസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.