'പുടിന്‍ തന്റെ കുടുംബത്തെ ആണവ പ്രസരണമേല്‍ക്കാത്ത ഭൂഗര്‍ഭ നഗരത്തില്‍ ഒളിപ്പിച്ചു'; സൂചന മോസ്‌കോയില്‍ നിന്ന്

 'പുടിന്‍ തന്റെ കുടുംബത്തെ ആണവ പ്രസരണമേല്‍ക്കാത്ത ഭൂഗര്‍ഭ നഗരത്തില്‍ ഒളിപ്പിച്ചു'; സൂചന മോസ്‌കോയില്‍ നിന്ന്

മോസ്‌കോ : റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ തന്റെ കുടുംബത്തെ സൈബീരിയയിലെ ഒരു ഭൂഗര്‍ഭ നഗരത്തില്‍ ഒളിപ്പിച്ച ശേഷമാണ് ഉക്രെയ്‌നെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയതെന്ന വിവരവുമായി റഷ്യന്‍ രാഷ്ട്രീയ ശാസ്ത്രജ്ഞനായ ഡോ. വലേരി സോളോവി. ആണവയുദ്ധം ഉണ്ടാകുമ്പോള്‍ സംരക്ഷണത്തിനായി രൂപകല്‍പ്പന ചെയ്തതാണ് അല്‍തായ് പര്‍വതനിരകളിലെ ഈ ആഡംബര ഹൈടെക് ബങ്കര്‍ സഞ്ചയമെന്നും ഇപ്പോള്‍ റഷ്യയിലുള്ള സോളോവി കണ്ടെത്തിയതായി ബ്രിട്ടീഷ് മാധ്യമമായ ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

മോസ്‌കോ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍സിലെ മുന്‍ അധ്യാപകനായ വലേറി ഒരു യൂ ട്യൂബ് വീഡിയോയിലൂടെയാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.' യുദ്ധം പൊട്ടിപുറപ്പെടുന്നതിന് മുന്നോടിയായി സ്വന്തം കുടുംബത്തെ സുരക്ഷിതമാക്കാനായി പുടിന്‍ അവരെ പ്രത്യേക ബങ്കറിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. വാസ്തവത്തില്‍, ഇതൊരു ബങ്കറല്ല, മറിച്ച് അത്യാധുനിക സജ്ജീകരണങ്ങളുള്ള ഭൂഗര്‍ഭ നഗരമാണ്.'

മള്‍ട്ടിനാഷണല്‍ എനര്‍ജി കോര്‍പ്പറേഷനായ ഗാസ്‌പ്രോം ഏതാണ്ട് ഒരു ദശാബ്ദം മുമ്പ് നിര്‍മ്മിച്ച വിശാലമായ പര്‍വത വേനല്‍കാല വസതിയിലാണ് ഈ ആണവ ബങ്കര്‍ സ്ഥിതി ചെയ്യുന്നതെന്നാണ് വിലയിരുത്തല്‍. ഈ ഒളിത്താവളത്തിന് ചുറ്റും വെന്റിലേഷന്‍ പോയിന്റുകളും, ഉയര്‍ന്ന വോള്‍ട്ടേജില്‍ വൈദ്യുതി എത്തിക്കാനുള്ള പ്രത്യേക ലൈനുമുണ്ടെന്ന് പറയുന്നു.

റഷ്യയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകനും മുതിര്‍ന്ന അക്കാദമിക് പണ്ഡിതനുമായി അറിയപ്പെടുന്ന ഡോ. വലേറി സൊളോവിയും പുടിനുമായുള്ള ശത്രുത പലപ്പോഴും മറ നീക്കിയിട്ടുണ്ട്. പുടിന്‍ പാര്‍ക്കിന്‍സണ്‍സ് രോഗ ബാധ മൂലം ഉടന്‍ അധികാരമൊഴിയുമെന്ന് ആറു വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ നിരീക്ഷണം പാഴായി. ഉക്രെയ്‌നില്‍ ജനിച്ച് മോസ്‌കോ സര്‍വകലാശാലയില്‍ നിന്ന് ഗവേഷണ ബിരുദമെടുത്തിട്ടുള്ളയാളാണ് ഡോ. സോളോവി.


ശക്തനായ പുടിനും അദ്ദേഹത്തിന്റെ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗുവും സൈബീരിയയിലെ വിചിത്രമായ 'ഷാമാനിക് ' ഗൂഢ തന്ത്രാചാരങ്ങളില്‍ പങ്കെടുത്തിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി കറുത്ത ചെന്നായുടെ ബലി നടത്തിയിട്ടുണ്ടെന്നും അദ്ദേഹം ഒരിക്കല്‍ അവകാശപ്പെട്ടു.

ഇതിനെതിരെ പ്രൊഫ. വലേറിക്കെതിരെ സര്‍ക്കാര്‍ നടപടി ഉണ്ടായിരുന്നു. വെറുമൊരു തട്ടിപ്പുകാരനാണ് വലേറി എന്നാണ് അന്ന് സര്‍ക്കാര്‍ പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച റഷ്യന്‍ അധികാരികള്‍ അദ്ദേഹത്തെ ഏഴ് മണിക്കൂര്‍ ചോദ്യം ചെയ്തു. അദ്ദേഹത്തിന്റെ വീട്ടില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍ നിരവധി ഇലക്ട്രോണിക് സാധനങ്ങള്‍ പിടിച്ചെടുക്കുകയുണ്ടായി. സോളോവിയെ പിന്നീട് വിട്ടയച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.