അഞ്ചില്‍ നാലിടത്തും താമര വിരിഞ്ഞു; പഞ്ചാബില്‍ ആപ്പിന്റെ തേരോട്ടം; കോണ്‍ഗ്രസിന് ലോക തോല്‍വി

അഞ്ചില്‍ നാലിടത്തും താമര വിരിഞ്ഞു; പഞ്ചാബില്‍ ആപ്പിന്റെ തേരോട്ടം; കോണ്‍ഗ്രസിന് ലോക തോല്‍വി

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് തകര്‍പ്പന്‍ ജയം. നാലിടത്തും ബിജെപി ഭരണം ഉറപ്പിച്ചപ്പോള്‍ പഞ്ചാബില്‍ വന്‍ജയത്തോടെ ആംആദ്മി പാര്‍ട്ടി ഡെല്‍ഹിക്ക് പുറത്തേക്കു കൂടി വളര്‍ന്നു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ സംസ്ഥാനങ്ങളിലാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്.

പഞ്ചാബില്‍ ഭരണപക്ഷത്തിരുന്ന കോണ്‍ഗ്രസിനെ തൂത്തെറിഞ്ഞ് ആം ആദ്മി പാര്‍ട്ടി കരുത്ത് തെളിയിച്ചു. അഞ്ചിടങ്ങളിലും കോണ്‍ഗ്രസ് ദയനീയ പരാജയം ഏറ്റുവാങ്ങി. ഉത്തര്‍പ്രദേശില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നേറ്റം. ഡല്‍ഹിക്ക് പുറത്തേക്കും ആം ആദ്മി പാര്‍ട്ടിക്ക് ചുവടുവയ്ക്കാനായി എന്നതാണ് ഈ തെരഞ്ഞെടുപ്പിന്റെ പ്രത്യേകത.

ഉത്തര്‍പ്രദേശില്‍ വ്യക്തമായ ലീഡ് ഭൂരിപക്ഷത്തോടെയാണ് യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ ബിജെപി രണ്ടാംവട്ടവും അധികാരം നിലനിര്‍ത്തിയത്. മുഖ്യമന്ത്രി യോഗി ഉള്‍പ്പടെ തിരഞ്ഞെടുപ്പില്‍ മത്സരിച്ച എല്ലാ മന്ത്രിമാരും വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി. 273 സീറ്റുകള്‍ ബിജെപിക്ക് കിട്ടിയപ്പോള്‍ എസ്പി 125 സീറ്റിലൊതുങ്ങി. ബഹുജന്‍ സമാജ് വാദി പാര്‍ട്ടി കേവലം ഒരു സീറ്റാണ് നേടിയത്. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ അവകാശവാദവുമായി എത്തിയ കോണ്‍ഗ്രസിന് രണ്ടു സീറ്റ് മാത്രമാണ് ലഭിച്ചത്.

പഞ്ചാബില്‍ കോണ്‍ഗ്രസ് വന്‍ തകര്‍ച്ചയാണ് ഏറ്റുവാങ്ങിയത്. ആപ്പിന്റെ(എഎപി ) തേരോട്ടത്തിന് മുന്നില്‍ ബിജെപിയുടെയും ശിരോമണി അകാലി ദളിന്റെയും അവസ്ഥയും പരമ ദയനീയം. മത്സരിച്ച രണ്ട് സീറ്റിലും നിലവിലെ മുഖ്യമന്ത്രി ചരണ്‍ജിത്ത് സിംഗ് ഛന്നി തോറ്റു. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗിന് പട്യാലയില്‍ ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്.

പട്യാല സീറ്റിലെ വോട്ടെണ്ണല്‍ അവസാനിച്ചപ്പോള്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരിക്കുകയാണ് അദ്ദേഹം. എഎപിയുടെ അജിത്ത് പാല്‍ സിംഗാണ് ഇവിടെ വിജയിച്ചത്. അമൃത്സര്‍ ഈസ്റ്റില്‍ മത്സരിച്ച പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവും പരാജയപ്പെട്ടു. സിദ്ദു രണ്ടാം സ്ഥാനത്തേക്കാണ് ഇവിടെ പിന്തള്ളപ്പെട്ടത്. 34257 വോട്ടുകളുമായി എഎപിയുടെ ജീവന്‍ ജ്യോത് കൗറാണ് ഇവിടെ വിജയിച്ചത്. എഎപി-92, കോണ്‍ഗ്രസ്-18, ബിജെപി-2, എസ്എഡി-4 എന്നിങ്ങനെയാണ് സീറ്റ് നില.

തുടക്കത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നെങ്കിലും ഉത്തരാഖണ്ഡില്‍ ലീഡ് നിലയില്‍ ബിജെപി പിന്നീട് വന്‍ വിജയം നേടി. 48 സീറ്റുകള്‍ ബിജെപി നേടി. 18 സീറ്റുകളുമായി കോണ്‍ഗ്രസ് രണ്ടാം സ്ഥാനത്തൊതുങ്ങി. 70 സീറ്റുകളുള്ള സംസ്ഥാനത്ത് ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കുമെന്ന് ഭൂരിഭാഗം സര്‍വേകളും പ്രവചിച്ചിരുന്നു. മുഖ്യമന്ത്രി പുഷ്പകുമാര്‍ ധാമി പരാജയപ്പെട്ടത് മാത്രമാണ് ബിജെപിക്ക് നിരാശ പകര്‍ന്നുള്ളൂ.

മണിപ്പൂരില്‍ 60 സീറ്റില്‍ 32 ഇടത്ത് ജയിച്ചാണ് ബിജെപി കേവല ഭൂരിപക്ഷം നേടിയത്. ആകെ അഞ്ച് സീറ്റുകള്‍ മാത്രമാണ് കോണ്‍ഗ്രസിന് കിട്ടിയത്. എന്‍പിപി ഏഴ് സീറ്റുകള്‍ നേടി രണ്ടാംസ്ഥാനം ഉറപ്പാക്കി.

ഗോവയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ആകെയുള്ള 40 ല്‍ 20 സീറ്റുകളില്‍ ബിജെപി ജയിച്ചു. കോണ്‍ഗ്രസ് കേവലം 12ല്‍ ഒതുങ്ങി. തൃണമൂലിനും ആംആദ്മി പാര്‍ട്ടിക്കും രണ്ട് സീറ്റ് വീതം ലഭിച്ചു. സ്വതന്ത്രര്‍ അടക്കം മൂന്നുപേര്‍ ബിജെപിക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതോടെ തുടര്‍ച്ചയായ മൂന്നാംവട്ടവും ഗോവയില്‍ ബിജെപി മന്ത്രിസഭ ഉറപ്പായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.