അമ്പത്തിനാലാം മാർപാപ്പ വി. ഫെലിക്‌സ് നാലാമൻ (കേപ്പാമാരിലൂടെ ഭാഗം-55)

അമ്പത്തിനാലാം മാർപാപ്പ വി. ഫെലിക്‌സ് നാലാമൻ (കേപ്പാമാരിലൂടെ ഭാഗം-55)

ഏ.ഡി. 526 ജൂലൈ 12-ാം തീയതി തിരുസഭയുടെ അമ്പത്തിനാലാമത്തെ മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫെലിക്‌സ് നാലാമന്‍ മാര്‍പ്പാപ്പ യഥാര്‍ത്ഥത്തില്‍ വി. പത്രോസിന്റെ പിന്‍ഗാമികളുടെ ഔദ്യോഗിക നിരയില്‍ ഫെലിക്‌സ് എന്ന നാമം പേറുന്ന മൂന്നാമത്തെ മാര്‍പ്പാപ്പയായിരുന്നു. ഏ.ഡി. 355-ല്‍ എതിര്‍മാര്‍പ്പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ഫെലിക്‌സ് രണ്ടാമന്റെ നാമം കുറച്ചുകാലത്തേക്ക് മാര്‍പ്പാപ്പമാരുടെ ഔദ്യോഗിക പട്ടികയില്‍ ചേര്‍ത്തിരുന്നതിനാലാണ് ഫെലിക്‌സ് മാര്‍പ്പാപ്പയുടെ ഔദ്യോഗിക നാമം ഫെലിക്‌സ് നാലാമന്‍ മാര്‍പ്പാപ്പ എന്നായത്.

ഫെലിക്‌സ് മാര്‍പ്പാപ്പയുടെ ഭരണകാലം ഏറ്റവുമധികം ശ്രദ്ധേയമയത് ആള്‍സിന്റെ മെത്രാനായ സെസാരിയസിന് സെമിപെലേജിയനിസം എന്ന പാഷണ്ഡതയെ നേരിടുന്നതില്‍ അദ്ദേഹം നല്‍കിയ പിന്തുണയെയും സ്വീകരിച്ച നിലപാടുകളുടെയും പേരിലാണ്. തെക്കേ ഫ്രാന്‍സിലെ ഒരു കൂട്ടം സന്ന്യാസികള്‍ കാസിയന്‍ എന്ന സന്യാസിയുടെ നേതൃത്വത്തില്‍ സെമിപെലെജിയനിസം എന്ന പാഷണ്ഡത പഠിപ്പിക്കുവാനും അനേകം വിശ്വാസികളെ തെറ്റായ വിശ്വാസത്തിലേക്കു നയിക്കുകയും ചെയ്തു. ദൈവതിരുമുമ്പില്‍ തുല്യരായി എല്ലാ മനുഷ്യരും തുല്യരീതിയില്‍ ദൈവകൃപ പ്രാപ്തമാക്കുന്നുവെന്നും എന്നാല്‍ ദൈവകൃപ പ്രാപ്തമാക്കുന്നതിലെ ഏറ്റക്കുറച്ചിലുകള്‍ ദൈവകൃപയോടുള്ള മനുഷ്യന്റെ മനോഭാവത്തിലെ ഏറ്റക്കുറച്ചിലുകള്‍ കാരണമാണ് എന്നും സെമിപെലെജിയനിസം പഠിപ്പിച്ചു. രക്ഷനേടുന്നതിനും നന്മകള്‍ ചെയ്യുന്നതിനും ദൈവകൃപ ആവശ്യമാണെന്നും എന്നാല്‍ മനുഷ്യനില്‍ വിശ്വാസം ഉടലെടുക്കുന്നത് മനുഷ്യന്റെ പ്രയത്‌നം വഴിയാണെന്നും അതിനായി ദൈവകൃപ ആവശ്യമില്ലെന്നും സെമി-പെലെജിയനിസം പഠിപ്പിച്ചു. വി. ആഗസ്റ്റിന്റെ ശിഷ്യരില്‍ ഒരാളും ആള്‍സിന്റെ മെത്രാനുമായ സെസാരിയസ് പാഷണ്ഡതയെ ശക്തമായി അപലപിച്ചു. അദ്ദേഹം വി. അഗസ്റ്റിന്റെ കൃതികളില്‍നിന്ന് ദൈവകൃപയെപ്പറ്റിയുള്ള പഠനങ്ങള്‍ വേര്‍തിരിച്ചെടുത്ത് പത്തൊമ്പതു അദ്ധ്യായങ്ങളായി ഫെലിക്‌സ് മാര്‍പ്പാപ്പയ്ക്ക് ആയച്ചുകൊടുത്തു. പ്രസ്തുത ലിഖിതത്തില്‍നിന്ന് എട്ട് അദ്ധ്യായങ്ങള്‍ മാര്‍പ്പാപ്പ അംഗീകരിച്ചുകൊണ്ട് വി. അഗസ്റ്റിന്റെ പഠനങ്ങളില്‍നിന്ന് ഉരുത്തിരഞ്ഞ തന്റെ പഠനങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. മാര്‍പ്പാപ്പയുടെ പ്രസ്തുത പഠനം ഏ.ഡി. 529 ജൂലൈ മാസത്തില്‍ ഓറഞ്ച് എന്ന സ്ഥലത്ത് സമ്മേളിച്ച കൗണ്‍സില്‍ അംഗീകരിച്ചു.

തന്റെ ഭരണകാലഘട്ടത്തിന്റെ അവസാനകാലത്ത് അദ്ദേഹം സ്വീകരിച്ച നടപടികള്‍ വഴിയായി ഫെലിക്‌സ് നാലാമന്‍ മാര്‍പ്പാപ്പ ഇന്നും സഭയില്‍ ഓര്‍ക്കപ്പെടുന്നു. തന്റെ മരണമടുത്തപ്പോള്‍ പുരോഹിത സമൂഹത്തിലെ പ്രതിനിധികളെയും തന്റെ രാഷ്ട്രീയ സഹായികളെയും അദ്ദേഹം തന്റെ മരണ കിടക്കയുടെ അടുത്തേക്ക്  വിളിച്ചുചേര്‍ത്തു തന്റെ ആര്‍ച്ച്ഡീക്കനായ ബോനിഫസിനെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കണമെന്ന് ആജ്ഞാപിച്ചു. ഫെലിക്‌സ് മാര്‍പ്പപ്പ തന്റെ അജപാലന അധികാരത്തിന്റെ ചിഹ്നമായ പാലിയം ബോനിഫസിനെ താന്‍ സുഖപ്പെടുകയാണെങ്കില്‍ തനിക്ക് തിരിച്ചുതരണമെന്ന നിബന്ധനയോടെ ഏല്‍പ്പിച്ചു. മാത്രമല്ല, ബോനിഫസിനെ തന്റെ പിന്‍ഗാമിയായി തിരഞ്ഞെടുക്കണമെന്ന തന്റെ ശാസനം റോമില്‍ പരിസ്യപ്പെടുത്തുകയും പ്രസ്തുത ശാസനത്തിന്റെ ഒരു പകര്‍പ്പ് റവേന്നയിലെ രാജസദസ്സിലേയ്ക്ക് അയക്കുകയും ചെയ്തു. എന്നാല്‍ സെനറ്റിലെ ഭൂരിഭാഗം അംഗങ്ങളും മാര്‍പ്പാപ്പയുടെ നീക്കത്തെ തള്ളികളഞ്ഞു. ഒരു മാര്‍പ്പാപ്പയുടെ ജീവിതകാലത്ത് അദ്ദേഹത്തിന്റെ പിന്‍ഗാമിയെക്കുറിച്ച് യാതൊരു ചര്‍ച്ചയും പാടില്ലായെന്നും അതുപ്പോലെതന്നെ മാര്‍പ്പാപ്പ ജീവിച്ചിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്‍ഗാമിയായി അദ്ദേഹം നിര്‍ദ്ദേശിക്കുന്നയാളെ അംഗീകരിക്കുവാന്‍ പാടില്ലായെന്നും കല്പിച്ചുകൊണ്ടുള്ള വിളംബരം സെനറ്റ് അംഗീകരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്തു. ഏ.ഡി. 530 സെപ്റ്റംബര്‍ 22-ാം തീയതി കാലം ചെയ്ത ഫെലിക്‌സ് നാലമാന്‍ മാര്‍പ്പാപ്പയുടെ ഭൗതീക ശരീരം വി. പത്രോസിന്റെ ബസിലിക്കയുടെ പോര്‍ട്ടിക്കോയില്‍ സംസ്‌കരിച്ചു.

St. Felix IV succeeded John on July 12, 526. He opposed semi-Pelagianism which held that although grace was necessary for salvation, the first necessary move was a human act bereft of grace. He also converted two pagan temples into the church of St. Cosmas and Damian. Felix nominated his own successor, Boniface. The senate protested this action by forbidding the discussion of a pope’s successor during his lifetime. Felix died on September 22, 530

ഇതിന് മുൻപ് ഉണ്ടായിരുന്ന മാർപാപ്പയെ പറ്റി വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എല്ലാ മാർപാപ്പമാരുടെയും ലക്കങ്ങൾ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.