വധ ഗൂഡാലോചന കേസ്; സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നു

വധ ഗൂഡാലോചന കേസ്; സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകൾ  പരിശോധിക്കുന്നു

കൊച്ചി: വധ ഗൂഡാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ മായിച്ചുകളയാന്‍ സഹായിച്ച സൈബര്‍ ഹാക്കര്‍ സായ് ശങ്കറിന്റെ അക്കൗണ്ടുകൾ പരിശോധിക്കുന്നു. ദിലീപില്‍ നിന്ന് ഇയാള്‍ എത്ര തുക കൈപ്പറ്റിയെന്ന് കണ്ടെത്താനാണ് പരിശോധന.

സായിയുടെ ഹോട്ടല്‍ ബില്ലുകള്‍ ക്രൈംബ്രാഞ്ചിന് ലഭിച്ചു. 12 ,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് സായ് താമസിച്ചിരുന്നത്. ഉച്ചയൂണിന് ചെലവഴിച്ചത് 1700 രൂപയാണ്.

കോഴിക്കോട്ടെ വ്യവസായിയെ തോക്ക് കാണിച്ച്‌ ഭീഷണിപ്പെടുത്തിയ സംഭവത്തിലും സായ് ശങ്കറിനെതിരെ അന്വേഷണം ആരംഭിച്ചു. കടം നല്‍കിയ 45 ലക്ഷം രൂപ തിരികെ ചോദിച്ചതിനാണ് സായ് ശങ്കര്‍ വ്യവസായി മിന്‍ഹാജിനെതിരെ ഭീഷണിമുഴക്കിയത്. യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കാനും സായ് ശ്രമിച്ചു.

ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഡാലോചന നടത്തിയ കേസിലെ പ്രധാന തെളിവായിരുന്നു ദിലീപിന്റെ ഫോണുകള്‍. ഫോണുകള്‍ കോടതിയ്ക്ക് കൈമാറുന്നതിന് മുന്‍പ് സ്വകാര്യ ഹാക്കര്‍ സായ് ശങ്കറിന്റെ സഹായത്തോടെ വിവരങ്ങള്‍ നശിപ്പിച്ചെന്ന് ഫോറന്‍സിക് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്. ദിലീപിന്റെ ഐ ഫോണ്‍ സായ് ശങ്കറിന്റെ ഐമാക് കംപ്യൂട്ടറില്‍ ഘടിപ്പിച്ചായിരുന്നു തെളിവ് നീക്കിയത്. ഈ ഐമാകില്‍ ലോഗിന്‍ ചെയ്തത് ഭാര്യ എസ്സയുടെ ഐഡി വഴിയാണ്. ഇക്കാര്യത്തില്‍ കൂടുതല്‍ തെളിവ് ശേഖരിക്കാന്‍ എസ്സയെ ചോദ്യം ചെയ്തിരുന്നു.

ദിലീപിന്റെ ഫോണില്‍ നിന്ന് നീക്കിയ ചില വിവരങ്ങള്‍ സായ് ശങ്കര്‍ സ്വന്തം സിസ്റ്റത്തിലേക്ക് കോപ്പി ചെയ്തിട്ടുണ്ടെന്നും അന്വേഷണ സംഘം പറയുന്നു. ഹാക്കറിന്റെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം ഫോണുകള്‍, ഐപാട് എന്നിവ കസ്റ്റഡിയിലടുത്ത് പരിശോധനയ്ക്ക് നല്‍കിയിട്ടുണ്ട്. പരിശോധന ഫലം ലഭിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്ന് അന്വേഷണ സംഘം പറയുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.