'ചിലവോ തുച്ഛം ഗുണമോ മെച്ചം': 60,000 രൂപയ്ക്ക് 60 കിലോമീറ്റര്‍ റേഞ്ചില്‍ ഒരു ഓഫ് റോഡ് ബൈക്ക് !

'ചിലവോ തുച്ഛം ഗുണമോ മെച്ചം': 60,000 രൂപയ്ക്ക് 60 കിലോമീറ്റര്‍ റേഞ്ചില്‍ ഒരു ഓഫ് റോഡ് ബൈക്ക് !

ഒരു കൂട്ടം വിദ്യാര്‍ത്ഥികളുടെ കരവിരുതില്‍ പൂര്‍ത്തിയായത് ഒരു അത്യാധുനിക ഇലക്ട്രിക് ഓഫ് റോഡ് ബൈക്കാണ്. ചിലവോ തുച്ഛം ഗുണമോ മെച്ചം എന്ന രീതിയിലാണ് പിള്ളേര് ബൈക്ക് നിര്‍മിച്ചിരിക്കുന്നത്. വെറും 60,000 രൂപയാണ് ബൈക്കിന്റെ നിര്‍മാണ ചിലവ്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 45 മുതല്‍ 60 കിലോമീറ്റര്‍ വരെ സഞ്ചരിക്കാമെന്നും നിര്‍മാതാക്കള്‍ തന്നെ തെളിയിച്ചിട്ടുണ്ട്.

കടമ്മനിട്ട മൗണ്ടി സിയോണ്‍ എന്‍ജിനിയറിങ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥികളായ ബി. ഹരിഗോവിന്ദ്, ജോബ്‌സണ്‍ സാജന്‍, അമല്‍ മനോജ്, എസ്.സൂരജ് തുടങ്ങിയ വിദ്യാര്‍ഥികളാണ് ഈ ബൈക്കിന്റെ സൃഷ്ടാക്കള്‍.

ഓഫ് റോഡുകളെ അനായാസം കീഴടക്കാന്‍ സാധിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയില്‍ അധിഷ്ഠിതമായ ഇലക്ട്രിക് ബൈക്കാണ് വിദ്യാര്‍ത്ഥികളുടെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായി നിര്‍മിക്കപ്പെട്ടത്. ഈ ബൈക്കിന്റെ ഹൃദയം എന്നു പറയുന്നത് 450 വാട്ടിന്റെ ഹബ്ബ് മോട്ടോറാണ്. കണ്‍ട്രോളര്‍ 12 വോള്‍ട്ടിന്റെ ഫോര്‍ ലെസ് ആസ്ഡ് ബാറ്ററികള്‍, ത്രോട്ടില്‍ തുടങ്ങിയവയാണ് ബൈക്കിന്റെ മറ്റ് പ്രസക്ത ഭാഗങ്ങള്‍.

റെഗുലര്‍ ഓഫ് റോഡ് ബൈക്കുകളില്‍ ഉപയോഗിക്കുന്ന മോണോഷോക്ക് സസ്‌പെന്‍ഷന്‍, സ്വിങ് ആം, ഫോര്‍ക്ക് തുടങ്ങിയവയും ഈ ബൈക്കിന് നല്‍കിയിട്ടുണ്ട്. പെട്രോള്‍ ടാങ്കും എന്‍ജിനും ഘടിപ്പിച്ചിട്ടുള്ള ഏരിയയിലാണ് വാഹനത്തിന്റെ ഇലക്ട്രിക് മോട്ടോറും ബാറ്ററി പാക്കും ഉള്ളത്. സാധാരണ ബൈക്കുകളുടെ ടയറുകള്‍ ഉപയോഗിച്ചിട്ടുള്ള ബൈക്കിന്റെ മുന്നില്‍ ഡിസ്‌ക് ബ്രേക്ക് സുരക്ഷ ഒരുക്കുന്നുണ്ട്. സിംഗിള്‍ സീറ്റിലാണ് ബൈക്ക് ഒരുക്കിയിട്ടുള്ളത് എന്നതും ഇതിന്റെ പ്രത്യേകതയാണ്.

മെക്കാനിക്കല്‍ വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ കിരണ്‍ രഘുനാഥാണ് ബൈക്ക് നിര്‍മാണത്തിന് നേതൃത്വം നല്‍കിയത്. മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങ് വകുപ്പ് മേധാവി പ്രൊഫ. രൂബേന്‍ രാജ് മാത്യുവും പ്രോജക്ട് കോര്‍ഡിനേറ്റര്‍ അസി.പ്രൊഫ വിധു ശങ്കറും മേല്‍നോട്ടം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.