നയതന്ത്രബന്ധത്തിലെ വിടവ് നികത്താന്‍ ഓസ്‌ട്രേലിയ; ഫ്രഞ്ച് അന്തര്‍വാഹിനി കരാറിലെ നഷ്ടപരിഹാര തുക ന്യായമെന്ന് ആൽബനീസി

നയതന്ത്രബന്ധത്തിലെ വിടവ് നികത്താന്‍ ഓസ്‌ട്രേലിയ; ഫ്രഞ്ച് അന്തര്‍വാഹിനി കരാറിലെ നഷ്ടപരിഹാര തുക ന്യായമെന്ന് ആൽബനീസി

കാന്‍ബറ: അന്തര്‍വാഹിനി നിര്‍മാണക്കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഫ്രാന്‍സ് ചുമത്തിയ 830 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാര തുക 'ന്യായവും നീതിയുക്തവും' ആണെന്ന് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആൽബനീസി. കരാര്‍ റദ്ദായതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങള്‍ക്കിടയിലുണ്ടായ വിള്ളല്‍ നികത്തുന്നതിനാണ് ഫ്രാന്‍സ് ആവശ്യപ്പെട്ട നഷ്ടപരിഹാരം നല്‍കാന്‍ തയാറാണെന്ന സൂചന ആൽബനീസി നല്‍കിയത്. ഓസ്ട്രേലിയയും ഫ്രാന്‍സും തമ്മില്‍ മെച്ചപ്പെട്ട ബന്ധം പുനഃസ്ഥാപിക്കുന്ന ചര്‍ച്ചകള്‍ക്കും സൗഹാര്‍ദ്ദ സംഭാഷണങ്ങള്‍ക്കും വഴിയൊരുക്കിയതിന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനോട് അദ്ദേഹം നന്ദിയും പറഞ്ഞു.

ഫ്രഞ്ച് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അന്തര്‍വാഹിനി നിര്‍മാണ കമ്പനിയായ നേവല്‍ ഗ്രൂപ്പിനാണ് കപ്പല്‍ നിര്‍മാണത്തിനുള്ള 90 ബില്യണ്‍ ഡോളറിന്റെ കരാര്‍ ഓസ്ട്രേലിയ നല്‍കിയത്. മൂന്ന് വര്‍ഷമായി ഇതിന്റെ നിര്‍മാണ പ്രവര്‍ത്തിയിലായിരുന്നു കമ്പനി. എന്നാല്‍ ഈ കരാര്‍ അപ്രതീക്ഷിതമായി റദ്ദാക്കിയത് ഓസ്ട്രേലിയയും ഫ്രാന്‍സും തമ്മിലുള്ള നയതന്ത്ര ബന്ധം ഉലയാന്‍ കാരണമായി.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കരാര്‍ നല്‍കിയത്. ഇതുവരെ 3.4 ബില്യണ്‍ ഡോളര്‍ ഓസ്‌ട്രേലിയ നല്‍കുകയും ചെയ്തു. ഇതിനിടെ കഴിഞ്ഞ സെപ്റ്റംബറില്‍ യു.കെ, അമേരിക്ക എന്നീ രാജ്യങ്ങളുമായി ഓസ്ട്രേലിയ ത്രിരാഷ്ട്ര സുരക്ഷ ഉടമ്പടിയിലെത്തി. യു.എസ്, ബ്രിട്ടീഷ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആണവശേഷിയുള്ള അന്തര്‍വാഹിനി നിര്‍മിക്കുന്നതിനായി ധാരണയിലെത്തുകയും ചെയ്തു. തുടര്‍ന്ന് ഫ്രാന്‍സുമായുള്ള കരാര്‍ ഓസ്ട്രേലിയ റദ്ദാക്കി.

ഇതിനോട് രൂക്ഷമായി പ്രതികരിച്ച ഫ്രാന്‍സ്, ഓസ്‌ട്രേലിയയുടേത് പിന്നില്‍ നിന്നുള്ള കുത്താണെന്നു വരെ കുറ്റപ്പെടുത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധത്തെ വരെ ഇതു ബാധിച്ചു. ഈ ഘട്ടത്തിലാണ് ഓസ്‌ട്രേലിയയുടെ പുതിയ പ്രധാനമന്ത്രിയായി ആന്റണി ആൽബനീസി എത്തിയത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടനെ തന്നെ ഫ്രാന്‍സുമായുള്ള ബന്ധം ഊഷ്മളപ്പെടുത്താനാണ് അദ്ദേഹം ശ്രമം നടത്തിയത്.

ഫ്രാന്‍സ് മുന്നോട്ട് വച്ച് നഷ്ടപരിഹാര തുക ന്യായമാണെന്ന് പറഞ്ഞ ആൽബനീസി കഴിഞ്ഞ സര്‍ക്കാരിന്റെ പാഴ്‌ചെലവിനെ കുറ്റപ്പെടുത്തുകയും ചെയ്തു. മുന്‍ സര്‍ക്കാരിന്റെ വമ്പന്‍ പ്രഖ്യാപനമായിരുന്നു ഇതെങ്കിലും ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ ഏറ്റവും വലിയ പാഴ്ച്ചെലവായാണ് കരാറിനെ വിലയിരുത്തപ്പെടുകയെന്ന് ആൽബനീസി വിമര്‍ശിച്ചു.

എന്നാല്‍ ഇത്രയും വലിയ നഷ്ടപരിഹാര തുക കൈമാറുന്നതിനെ മുന്‍ പ്രതിരോധ മന്ത്രി ആന്‍ഡ്രൂ ഹാസ്റ്റി ചോദ്യം ചെയ്തു. കുറഞ്ഞ നഷ്ടപരിഹാരത്തിനുള്ള ശ്രമമാണ് കഴിഞ്ഞ സര്‍ക്കാര്‍ നടത്തിയത്. എന്നിട്ടും ഇത്രയും വലിയൊരു നഷ്ടപരിഹാര കണക്കില്‍ എത്തിയത് എങ്ങനെയാണെന്ന് ജനങ്ങളോട് വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.