ടൊയോട്ട വാഹന ഉടമകള്‍ക്ക് നല്‍കുന്നത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക; തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന് അപേക്ഷകള്‍

ടൊയോട്ട വാഹന ഉടമകള്‍ക്ക് നല്‍കുന്നത് ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ നഷ്ടപരിഹാര തുക; തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന് അപേക്ഷകള്‍

സിഡ്‌നി: ഡീസല്‍ ഫില്‍ട്ടറിംഗ് സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് ഓസ്‌ട്രേലിയയില്‍ വില്‍പ്പന നടത്തിയ ടൊയോട്ട വാഹനങ്ങള്‍ക്ക് കമ്പനി നല്‍കുന്നത് കോര്‍പറേറ്റ് മേഖലയില്‍ രാജ്യത്ത് ഇതുവരെ നല്‍കിയിട്ടുള്ള ഏറ്റവും വലിയ നഷ്ടപരിഹാര തുക. തകരാര്‍ കണ്ടെത്തിയ 2,60,000 വാഹനങ്ങള്‍ക്കായി 2.7 ബില്യണ്‍ ഡോളറാണ് (270 കോടി ഓസ്‌ട്രേലിയന്‍ ഡോളര്‍) കമ്പനി നല്‍കുന്നത്. ഒരു വാഹനത്തിന് ഏകദേശം 10,500 ഓസ്‌ട്രേലിയന്‍ ഡോളര്‍ ലഭിക്കും. പോര്‍ട്ടല്‍ ഇന്നു മുതല്‍ തുറന്നതോടെ മണിക്കൂറുകള്‍ക്കുള്ളില്‍ അപേക്ഷകള്‍ നിറഞ്ഞു.

2015 ഒക്ടോബര്‍ ഒന്നിനും 2020 ഏപ്രില്‍ 23 നും ഇടയില്‍ വിറ്റ ടൊയോട്ട ഹൈലക്സ്, പ്രാഡോ, ഫോര്‍ച്യൂണര്‍ എന്നീ ശ്രേണിയില്‍പ്പെട്ട വാഹനങ്ങളിലാണ് ഡീസല്‍ പര്‍ട്ടിക്യുലേറ്റ് ഫില്‍ട്ടറുകളില്‍ (ഡിപിഎഫ്) തകരാര്‍ ഉണ്ടായിരുന്നത്. ഇതുമൂലം വാഹനങ്ങള്‍ക്ക് ഇന്ധനക്ഷമത കുറഞ്ഞതായും എന്‍ജിനില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുന്നതായും ചൂണ്ടിക്കാട്ടി ഉപഭോക്താക്കള്‍ കോടതിയെ സമീപിച്ചു. ഹര്‍ജി പരിഗണിച്ച കോടതി നഷ്ടപരിഹാരത്തിന് ഉപഭോക്താക്കള്‍ക്ക് അര്‍ഹതയുണ്ടെന്നും കാലതാമസം കൂടാതെ നഷ്ടപരിഹാരം നല്‍കണമെന്നും വിധിച്ചു.



വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള നീക്കവും കമ്പനി നടത്തുന്നുണ്ട്. ഡിപിഎഫ് തകരാര്‍ ബാധിച്ച വാഹനങ്ങള്‍ക്ക് സൗജന്യ സര്‍വീസ് നല്‍കുന്നതിനാല്‍ നഷ്ടപരിഹാരം ഒഴിവാക്കണമെന്നാണ് കമ്പനി കോടതിയെ ബോധ്യപ്പെടുത്തുക. അതുവരെ ആര്‍ക്കും നഷ്ടപരിഹാരം നല്‍കേണ്ട എന്നാണ് കമ്പി തീരുമാനം. കമ്പനിയുടെ അപ്പീല്‍ കോടതി അംഗീകരിച്ചാല്‍ വാഹന ഉടമകള്‍ക്ക് വീണ്ടും നിയമപോരാട്ടം തുടരേണ്ടിവരും.

അതേസമയം കോടതി വിധി ഉള്ളതിനാല്‍ അപേക്ഷകള്‍ സ്വീകരിച്ചു തുടങ്ങി. 2015-20 കാലയളവില്‍ വില്പന നടത്തിയതില്‍ തകരാര്‍ കണ്ടെത്തിയ വാഹന ഉടമകള്‍ക്ക് നഷ്ടപരിഹാരത്തിനായി അപേക്ഷ നല്‍കാന്‍ ആവശ്യപ്പെട്ട് കമ്പനി ഇ മെയില്‍ അയയ്ക്കും. വാഹനങ്ങളുടെ പൂര്‍ണമായി വിവരങ്ങളും വ്യക്തി വിവരങ്ങളും ഇ മെയ്‌ലില്‍ നല്‍കിയിട്ടുള്ള പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. ഈ വിവരങ്ങള്‍ കമ്പനി സൂക്ഷമ പരിശോധന നടത്തിയ ശേഷമാകും അര്‍ഹരെ കണ്ടെത്തുന്നതും നഷ്ടപരിഹാര തുക നിശ്ചയിക്കുന്നതും.



റോഡ് ടാക്‌സ്, ജിഎസ്ടി, സ്റ്റാമ്പ് ഡ്യൂട്ടി തുടങ്ങിയ ഫീസുകള്‍ ഒഴിവാക്കി വാഹന വിലയുടെ 17.8 ശതമാനം മാത്രമാണ് നഷ്ടപരിഹാരമായി ലഭിക്കുക. എങ്കില്‍ തന്നെയും നഷ്ടപരിഹാരത്തുക മുഴുവനായും ഉടമയ്ക്ക് കിട്ടില്ല. കോടതി വ്യവഹാര ചെലവുകള്‍ കിഴിച്ച ശേഷമുള്ള തുകയെ നല്‍കുകയുള്ളു. ഇത് വ്യക്തിഗത നഷ്ടപരിഹാര തുകയുടെ 25 ശതമാനം വരെയാകാം.


കെന്‍ വില്യംസ് തന്റെ ടൊയോട്ട പ്രാഡോ വാഹനത്തിന് മുന്നില്‍

ക്വീന്‍സ്ലാന്‍ഡ് സ്വദേശിയായ കെന്‍ വില്യംസാണ് കമ്പനിക്കെതിരെ ആദ്യം കോടതിയെ സമീപിച്ചത്. അദ്ദേഹം വാങ്ങിയ ടൊയോട്ട പ്രാഡോ വാഹനം അധികംനാള്‍ ആകും മുന്‍പേ തകരാര്‍ കാണിച്ചു തുടങ്ങി. തകരാര്‍ പരിഹരിക്കാന്‍ പലതവണ വാഹനം സര്‍വീസ് സ്റ്റേഷനില്‍ നല്‍കേണ്ടിവന്നു. ഇതുമൂലം ജോലി സംബന്ധമായി നഷ്ടങ്ങള്‍ സംഭവിച്ചെന്ന് കാട്ടിയാണ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് അദ്ദേഹം കോടതിയെ സമീപിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.