തഞ്ചാവൂരില്‍ നിന്നും കാണാതായ 300 വര്‍ഷം പഴക്കമുള്ള ആദ്യത്തെ ബൈബിള്‍ തമിഴ് തര്‍ജ്ജിമ ലണ്ടനില്‍ കണ്ടെത്തി

തഞ്ചാവൂരില്‍ നിന്നും കാണാതായ 300 വര്‍ഷം പഴക്കമുള്ള ആദ്യത്തെ ബൈബിള്‍ തമിഴ് തര്‍ജ്ജിമ ലണ്ടനില്‍ കണ്ടെത്തി

തഞ്ചാവൂര്‍: ബൈബിളിന്റെ 300 വര്‍ഷം പഴക്കമുള്ള കാണാതായ ലോകത്തെ ആദ്യ തമിഴ് തര്‍ജ്ജിമ കണ്ടെത്തി. തഞ്ചാവൂരിലെ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ നിന്നും 17 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാണാതായ തമിഴ് ഭാഷയിലുള്ള തര്‍ജ്ജിമയാണ് ലണ്ടനില്‍ കണ്ടെത്തിയത്.

ലണ്ടനിലെ കിംഗ്‌സ് കോളജിലെ മ്യൂസിയത്തില്‍ ബൈബിള്‍ ഉണ്ടെന്നാണ് തമിഴ്‌നാട് പോലീസിലെ സി.ഐ.ഡി വിഭാഗം കണ്ടെത്തിയിരിക്കുന്നത്. ഡെന്‍മാര്‍ക്ക് സ്വദേശിയും ഇന്ത്യയിലെത്തിയ മിഷണറിമാരില്‍ ഒരാളുമായ ബര്‍ത്തലോമിയസ് സീഗന്‍ബാല്‍ഗ് 1715 ല്‍ തരംഗംബാഡിയില്‍ വെച്ച് അച്ചടിച്ചതാണ് പുതിയ നിയമത്തിന്റെ തമിഴ് ഭാഷയിലുള്ള ഈ യഥാര്‍ത്ഥ തര്‍ജ്ജിമ.

മുന്നൂറ് വര്‍ഷം പഴക്കമുള്ള ഈ അമൂല്യ ബൈബിള്‍ 2005 ല്‍ കാണാതാവുകയായിരുന്നു. ഇതുസംബന്ധിച്ച് തഞ്ചാവൂര്‍ വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായ പുരോഗതി ഇല്ലാതിരുന്നതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു.

എന്നാല്‍ 2017 ല്‍ സി.ഐ.ഡി വിഭാഗം ഈ കേസ് വീണ്ടും അന്വേഷിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി മ്യൂസിയത്തിലെ സന്ദര്‍ശകരുടെ രജിസ്റ്റര്‍ പരിശോധിച്ചതില്‍ നിന്നും ബൈബിള്‍ കാണാതായ 2005 ഒക്ടോബര്‍ ഏഴിന് ഏതാനും വിദേശ വിനോദ സഞ്ചാരികള്‍ മ്യൂസിയം സന്ദര്‍ശിച്ചതായി കണ്ടെത്തി. സീജന്‍ബാല്‍ഗിന്റെ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുവാനാണ് ഈ വിദേശികള്‍ തമിഴ്‌നാട്ടില്‍ എത്തിയതെന്നും പോലീസ്മനസിലാക്കി.


ഈ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മ്യൂസിയം സന്ദര്‍ശിച്ച വിദേശികള്‍ സംശയത്തിന്റെ നിഴലിലാവുകയും തുടര്‍ന്ന് സി.ഐ.ഡി ഐഡള്‍ വിംഗ് ലോകത്തെ വിവിധ മ്യൂസിയങ്ങളുടെയും പുരാവസ്തു ശേഖരമുള്ളവരുടെയും വെബ്‌സൈറ്റുകള്‍ പരിശോധിച്ചു. അങ്ങനെയാണ് ലണ്ടനിലെ കിംഗ്‌സ് കോളജ് മ്യൂസിയത്തിലെ കിംഗ് ജോര്‍ജ് മൂന്നാമന്റെ വ്യക്തിപരമായ ശേഖരത്തില്‍ ഈ ബൈബിളിന്റെ ചിത്രം കണ്ടെത്തുന്നത്.

തമിഴ്‌നാട്ടിലെ ഏറ്റവും ആദ്യത്തെ പ്രിന്റിംഗ് പ്രസുകളിലൊന്ന് സ്ഥാപിച്ചത് മിഷണറിയായിരുന്ന സീജന്‍ബാല്‍ഗാണ്. ഈ പ്രസില്‍വെച്ചാണ് ബൈബിളിന്റെ ആദ്യത്തെ തമിഴ് തര്‍ജ്ജിമ അച്ചടിച്ചത്. ഈ ബൈബിള്‍ പിന്നീട് ഷ്വാര്‍ട്‌സ് എന്നറിയപ്പെടുന്ന മറ്റൊരു മിഷണറി അന്നത്തെ തഞ്ചാവൂര്‍ ഭരണാധികാരിയായിരുന്ന തുലാജി രാജാ സര്‍ഫോജിയുടെ പരിപാലനയ്ക്ക് ഏല്‍പ്പിച്ചു.

ബൈബിളിന്റെ പുറം ചട്ടയില്‍ തുലാജി രാജാ സര്‍ഫോജിയുടെ കയ്യൊപ്പും ഉണ്ട്. ബൈബിള്‍ ഉള്ള സ്ഥലം കണ്ടെത്തിയതിനെ തുടര്‍ന്ന് യുനെസ്‌കോ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ബൈബിള്‍ സരസ്വതി മഹല്‍ മ്യൂസിയത്തില്‍ തിരികെ എത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് തമിഴ്‌നാട് പോലീസ് പറഞ്ഞു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.