റാവല്‍പിണ്ടി: പാക്കിസ്ഥാന്‍ വ്യോമസേനയുടെ തന്ത്രപ്രധാന ഫയലുകളും രഹസ്യങ്ങളും ഹാക്കര്‍മാര്‍ സ്വന്തമാക്കി. ഏതു രാജ്യത്തു നിന്നുള്ള ഹാക്കര്‍മാരാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമല്ലെങ്കിലും പാക്കിസ്ഥാന് സംശയം ഇന്ത്യയെയാണ്. കഴിഞ്ഞ മേയ് മാസത്തിലാണ് കമ്പ്യൂട്ടറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതെങ്കിലും നാണക്കേട് ഭയന്ന് പാക്കിസ്ഥാന്‍ സംഭവം മൂടിവയ്ക്കുകയായിരുന്നു.
സൈന്യത്തിന്റെ സാറ്റലൈറ്റ് കമ്മ്യൂണിക്കേഷന്‍, സൈനിക ആശയവിനിമയം, ആണവ വിവരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തന്ത്രപ്രധാന വിവരങ്ങളാണ് ചോര്‍ന്നത്. പ്രതിരോധ ഓഫീസുകള്‍ അയച്ച കത്തിടപാടുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ന്ന രേഖയിലുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ പാക്കിസ്ഥാന്‍ നാവിക സേനയുടെ നെറ്റ് വര്‍ക്കിലും സമാനമായ സൈബര്‍ ആക്രമണം നടന്നിരുന്നു.
ഇസ്ലാമാബാദിലെ പിഎഎഫ് ആസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങളില്‍ നിന്നാണ് വിവരങ്ങള്‍ ചോര്‍ന്നത്. 15000 ഫയലുകളിലെ വിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹാക്ക് ചെയ്ത പാക്കിസ്ഥാന്‍ സൈനിക സംവിധാനങ്ങളിലേക്ക് ചാര സോഫ്റ്റുവെയറുകള്‍ സ്ഥാപിച്ച് ഫയലുകള്‍ ഉള്‍പ്പെടെയുള്ള രേഖകള്‍ കടത്തുകയായിരുന്നു. ചൈനീസ് പ്രതിരോധ സ്ഥാപനങ്ങള്‍ക്ക് നേരെയും സൈബര്‍ ആക്രമണം അടുത്തിടെ നടന്നിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26