അടുത്തിടെ ശരീരത്തില്‍ ടാറ്റൂ കുത്തിയ പതിനാല് പേര്‍ക്ക് എച്ച്ഐവി ബാധ; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

 അടുത്തിടെ ശരീരത്തില്‍ ടാറ്റൂ കുത്തിയ പതിനാല് പേര്‍ക്ക് എച്ച്ഐവി ബാധ; മുന്നറിയിപ്പുമായി ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ടാറ്റൂ കുത്തിയതിനെ തുടര്‍ന്ന് എച്ച്ഐവി ബാധിതരായവരുടെ കേസുകള്‍ വര്‍ധിക്കുന്നതായി ഡോക്ടര്‍മാര്‍. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ അടുത്തിടെ നിരവധി പേര്‍ക്ക് എച്ച്ഐവി രോഗബാധ സ്ഥിരീകരിച്ചിരുന്നു. ഇവര്‍ക്ക് രോഗം പകര്‍ന്നത് ടാറ്റൂ ചെയ്തതിലൂടെയാണെന്നാണ് കണ്ടെത്തല്‍. പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ ഹോസ്പിറ്റലിലെ ഡോ. പ്രീതി അഗര്‍വാളാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

കുറഞ്ഞ തുകയ്ക്ക് ടാറ്റൂ ചെയ്ത് നല്‍കുന്ന ടാറ്റൂ പാര്‍ലറുകളില്‍ നിന്നുമാണ് രോഗം പകര്‍ന്നത്. എച്ച്ഐവി രോഗികള്‍ക്ക് ടാറ്റൂ ചെയ്ത സൂചി ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ടാറ്റൂ ചെയ്തതിലൂടെയാണ് രോഗം പകര്‍ന്നത്.

ബരാഗോണില്‍ നിന്നുള്ള 20കാരനും നഗ്മയില്‍ നിന്നുള്ള 25 കാരിയായ യുവതിയും ഉള്‍പ്പെടെ 14 പേര്‍ക്കാണ് അടുത്തിടെ രോഗബാധ സ്ഥിരീകരിച്ചത്. അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിയ ഇവര്‍ക്ക് ടൈഫോയ്ഡ്, മലേറിയ ഉള്‍പ്പടെ നിരവധി പരിശോധനകള്‍ നടത്തിയെങ്കിലും നെഗറ്റീവായിരുന്നു ഫലം. എന്നാല്‍ പനി കുറയാതെ വന്നതോടെയാണ് എച്ച്ഐവി പരിശോധന നടത്തിയത്. ഇതോടെ പരിശോധിച്ച എല്ലാവര്‍ക്കും രോഗം സ്ഥിരീകരിക്കുകയായിരുന്നു.

പിന്നാലെ രോഗികളെ വിശദമായി കൗണ്‍സിലിങിന് വിധേയരാക്കിയതോടെ ലൈംഗികമായും അണുബാധയുള്ള രക്തം വഴിയും രോഗം ബാധിച്ചവരല്ലെന്ന് മനസിലാവുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഇടയില്‍ പൊതുവായ എന്തെങ്കിലും സംഭവങ്ങളുണ്ടോ എന്ന് പരിശോധിച്ചു. തുടര്‍ന്നാണ് ഇവരെല്ലാം അടുത്തിടെ ശരീരത്തില്‍ ടാറ്റൂ കുത്തിയിട്ടുണ്ടെന്ന് മനസിലായത്.

ടാറ്റൂ സൂചികള്‍ ചെലവേറിയതാണ്. അതിനാല്‍ ടാറ്റൂ ആര്‍ട്ടിസ്റ്റുകള്‍ പലപ്പോഴും ഒരേ സൂചികള്‍ എല്ലാവരിലും ഉപയോഗിക്കുക പതിവാണ്. കുറഞ്ഞ നിരക്കില്‍ ടാറ്റൂ ചെയ്തു തരുന്ന പാര്‍ലറുകളില്‍ ഇത്തരം കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ടാറ്റൂ ചെയ്യുന്നതിനു മുമ്പ് സൂചി പുതിയതാണോ എന്ന് പരിശോധിക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.