തിരുവനന്തപുരം: ജനവാസ, കൃഷിയിടങ്ങളെ പരിസ്ഥിതിലോല മേഖലയില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയ ഉദ്യാനങ്ങള്‍ക്ക് ചുറ്റുമുളള ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ തീരുമാനിക്കുമ്പോള്‍ ജനവാസ മേഖലകളും കൃഷിയിടങ്ങളും പൊതുസ്ഥാപനങ്ങളും പൂര്‍ണമായി ഒഴിവാക്കാന്‍ ഉചിതമായ നടപടികള്‍ക്കു വനം വകുപ്പിനെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. ഇക്കാര്യത്തില്‍ സുപ്രീം കോടതിയിലുളള കേസിലും ആവശ്യമായ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതു മേഖലാ സ്ഥാപനങ്ങളുടെ സ്ഥലവും ബഫര്‍ സോണ്‍ പരിധിയില്‍ നിന്ന് ഒഴിവാക്കും. സംരക്ഷിത വനത്തിന്റെ ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പ്രദേശങ്ങള്‍ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിച്ച 2019ലെ ഉത്തരവ് റദ്ദാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ജൂലൈ 27ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച ഉത്തരവിറക്കാന്‍ തീരുമാനിച്ചിരുന്നു.
വന്യജീവി സങ്കേതങ്ങളോട് ചേര്‍ന്ന് ജനവാസ കേന്ദ്രങ്ങള്‍ അടക്കം ഒരു കിലോ മീറ്റര്‍ ബഫര്‍ സോണായി നിശ്ചയിച്ച സുപ്രീം കോടതി വിധിക്ക് എതിരെ പുനപരിശോധന ഹര്‍ജി നല്‍കുന്നതിന് മുന്നോടിയായാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്.
ബഫര്‍ സോണ്‍ സംബന്ധിച്ചു മന്ത്രിസഭാ യോഗ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 2019 ഒക്ടോബര്‍ 31ല്‍ ഇറങ്ങിയ ഉത്തരവ് റദ്ദാക്കിയിട്ടില്ലെന്നും റദ്ദാക്കേണ്ട ആവശ്യമില്ലെന്നും വനം മന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ ഉത്തരവില്‍ പൂജ്യം മുതല്‍ ഒരു കിലോമീറ്റര്‍ വരെ എന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനാല്‍ റദ്ദാക്കേണ്ട ആവശ്യമില്ലെന്നുമാണ് വിശദീകരണം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26