ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുയേും രോഗബാധ മൂലം ആശുപത്രിയില്‍ പ്രവശിപ്പിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുന്നതായി ആരോഗ്യ വകുപ്പ്. ഈ സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാനും കോവിഡിനെതിരെയുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കാനുമാണ് പൊതുജനങ്ങളോട് അധികൃതരുടെ കര്‍ശന നിര്‍ദേശം.
സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന തോതില്‍ തുടരുന്നതായും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന ട്വീറ്റ് ചെയ്തു. ആവര്‍ത്തിച്ച് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. രോഗവ്യാപനത്തിന് അന്ത്യമായിട്ടില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയണമെന്നും കോവിഡിനെതിരെ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 1,227 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 14.57 ശതമാനമാണ് നിലവിലെ പോസിറ്റീവിറ്റി നിരക്ക്. എട്ട് പേര്‍ മരിച്ചു. അതിന് മുമ്പ് 12 ദിവസം തുടര്‍ച്ചയായി 2,000 ലധികം കേസുകളാണ് ദിനംപ്രതി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പത്ത് പേര്‍ കോവിഡ് മൂലം മരിച്ചിരുന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. പോസിറ്റീവിറ്റി നിരക്ക് 15.02 ശതമാനമാണ്.
കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 13-നാണ് ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26