ഗവര്‍ണറെ ഹവാല കേസിലെ പ്രതിയാക്കി പാര്‍ട്ടി മുഖപത്രങ്ങള്‍: വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഗവര്‍ണര്‍; വിമര്‍ശനവുമായി മന്ത്രിമാര്‍

ഗവര്‍ണറെ ഹവാല കേസിലെ പ്രതിയാക്കി പാര്‍ട്ടി മുഖപത്രങ്ങള്‍: വിട്ടുവീഴ്ച്ചയ്ക്കില്ലെന്ന് ഗവര്‍ണര്‍; വിമര്‍ശനവുമായി മന്ത്രിമാര്‍

തിരുവനന്തപുരം: സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും വെട്ടിലാക്കി രാജ്ഭവനില്‍ വാര്‍ത്താ സമ്മേളനം നടത്തിയതിന് പിന്നാലെ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ചേരിപ്പോര് അടുത്ത ഘട്ടത്തിലേക്ക് കടന്നു. വിഷയത്തില്‍ പാര്‍ട്ടി കൂടി സര്‍ക്കാരിന് ഒപ്പം ചേര്‍ന്നതോടെ കടുത്ത ആരോപണങ്ങളാണ് ഗവര്‍ണര്‍ക്കു നേരെ ഉന്നയിക്കുന്നത്. രാഷ്ട്രീയ നേട്ടത്തിനായി ആരെയും കൂട്ടുപിടിക്കുന്ന ആരിഫ് മുഹമ്മദ് ഖാന്‍ ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ഭരണകക്ഷിയിലെ പ്രധാന രാഷ്ട്രീയപാര്‍ട്ടികളായ സിപിഎമ്മിന്റെയും സിപിഐയുടെയും മുഖപത്രങ്ങളിലൂടെ ആരോപണം ഉന്നയിച്ചു. ഇതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രിമാരും രംഗത്തെത്തി.

ഗവര്‍ണറുടെ നലപാട് ഭരണഘടനാ പ്രശ്‌നം ഉണ്ടാക്കുമെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. നിയമസഭ പാസാക്കിയിട്ടുള്ള ബില്ലുകള്‍ ഒപ്പിടില്ലെന്ന് ഗവര്‍ണര്‍ മുന്‍കൂട്ടി പ്രഖ്യാപിച്ചിരിക്കുകയാണ്. ഇത് ഭരണഘടനാ വിരുധമാണെന്നും മന്ത്രി രാജേഷ് പറഞ്ഞു. ഗവര്‍ണര്‍ക്ക് പിന്നില്‍ ആരെന്ന് പുറത്തുവരുമെന്ന് മന്ത്രി കെ.രാജനും പ്രതികരിച്ചു. സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയുള്ള ഗവര്‍ണറുടെ നടപടിക്കെതിരെ രാജ്യസഭാ എംപി ബിനോയ് വിശ്വം രാഷ്ട്രപതിക്ക് കത്ത് നല്‍കി.

ആരിഫ് മുഹമ്മദ് ഖാന്‍ നിലപാട് വിറ്റ് ബിജെപിയിലെത്തിയ ആളാണെന്നാണ് സിപിഎം മുഖപത്രമായ ദേശാഭിമാനിയിലെ ലേഖനത്തിലെ ആരോപണം. വിലപേശിക്കിട്ടിയ നേട്ടങ്ങളില്‍ ഗവര്‍ണര്‍ മതിമറക്കുകയാണ്. ജയിന്‍ ഹവാല ഇടപാട് കേസിലെ മുഖ്യപ്രതിയാണ് ആരിഫ് മുഹമ്മദ് ഖാന്‍. ഈ കേസില്‍ കൂടുതല്‍ പണം പറ്റിയ നേതാവാണ് ഗവര്‍ണര്‍. 7.63 കോടി രൂപയാണ് പല തവണകളിലായി വാങ്ങിയത്. ഇടതുപക്ഷ നേതാക്കളില്‍ ഒരാള്‍പോലും ജയിന്‍ ഹവാല കേസില്‍ ഉള്‍പ്പെട്ടിരുന്നില്ല. ഇതില്‍ ഉള്‍പ്പെട്ട ഏറ്റവും പ്രധാനപ്പെട്ട ആളായാണ് ആരിഫ് മൊഹമ്മദ് ഖാനെ വിശേഷിപ്പിക്കുന്നതെന്നും ലേഖനത്തില്‍ പറയുന്നു.

ബ്ലാക്‌മെയില്‍ രാഷ്ട്രീയത്തിനു ഗവര്‍ണര്‍ രാജ്ഭവനെ വേദിയാക്കുന്നുവെന്ന് സിപിഐ മുഖപത്രമായ ജനയുഗവും ആരോപിച്ചു. ഗവര്‍ണര്‍ മനോനില തെറ്റിയപോലെ പെരുമാറുകയാണെന്നും ലേഖനത്തില്‍ വിമര്‍ശിക്കുന്നു. സര്‍ക്കാരിനെതിരെ ഗവര്‍ണര്‍ ധൂര്‍ത്ത് ആരോപിക്കുന്നു. ഗവര്‍ണരുെട ചെലവ് എന്തെന്ന് വെബ്സൈറ്റ് പറയും. ഓരോ മാസവും ഗവര്‍ണര്‍ സംവിധാനത്തിനായി കോടികള്‍ ചെലവാക്കുകയാണെന്നും ജനയുഗം പറയുന്നു. നിയമലംഘനം നടത്തി വഴിവിട്ടത് ചെയ്യാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിച്ചതുള്‍പ്പെടെയുള്ള കാര്യങ്ങളായിരുന്നു ഗവര്‍ണര്‍ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്.

മുഖ്യമന്ത്രിക്കൊപ്പം പാര്‍ട്ടിയും ഗവര്‍ണര്‍ക്കെതിരെ നേര്‍ക്കു നേര്‍ പോരടിക്കുമ്പോള്‍ ഭരണഘടനാ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് സര്‍ക്കാര്‍. നിയമവിരുധമായ ബില്ലുകളില്‍ ഒപ്പിടാനായി സെക്രട്ടറിയറ്റില്‍ നിന്ന് ആരെയും രാജ്ഭവനിലേക്ക് അയയ്‌ക്കേണ്ട എന്ന് വര്‍ണര്‍ തീര്‍ത്ത് പറഞ്ഞത് സര്‍ക്കാരിനുള്ള മുന്നറിയിപ്പുകൂടിയാണ്. യൂണിവേഴ്‌സിറ്റികളില്‍ ഗവര്‍ണറുടെ അധികാരം പരിമിതപ്പെടുത്തുന്ന ബില്ലും ലോകായുക്തയുടെ അധികാരം ഇല്ലാതാക്കുന്ന ബില്ലും ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ മേശപ്പുറത്ത് തന്നെ വച്ചിരിക്കുകയാണ്. ഗവര്‍ണര്‍ ഒപ്പിടാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ ബദല്‍ മാര്‍ഗം സ്വീകരിക്കാനുള്ള നീക്കത്തിലുമാണ് സര്‍ക്കാര്‍.

ലോകായുക്ത നിയമ ഭേദഗതിയും ഗവര്‍ണറുടെ അധികാരം വെട്ടിച്ചുരുക്കുന്ന സര്‍വകലാശാല നിയമ ഭേദഗതിയും ഭരണഘടനാ വിരുദ്ധമാണെന്നും അതില്‍ ഒപ്പിടുന്ന പ്രശ്നമില്ലെന്നും കൂടുതല്‍ വ്യക്തമായി തന്നെ ഗവര്‍ണര്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തില്‍ പ്രതിപക്ഷത്തിന്റെയും ബിജെപിയുടെയും പിന്തുണയും ഗവര്‍ണര്‍ക്കുണ്ട്. നിയമസഭ ഒരു ബില്ല് പാസാക്കിയാല്‍ അതില്‍ ഗവര്‍ണര്‍ ഒപ്പിടുന്നതാണ് കീഴ് വഴക്കം. എന്തെങ്കിലും വിയോജിപ്പുണ്ടെങ്കില്‍ വിശദീകരണം ചോദിക്കാറുമുണ്ട്. നിയമപരമായും ഭരണഘടനാപരമായും സാധുവാണോ എന്ന് ഗവര്‍ണര്‍ക്ക് വിലയിരുത്താം. കൂടുതല്‍ വിശദീകരണം തേടാനും തൃപ്തികരമല്ലെങ്കില്‍ സര്‍ക്കാരിലേക്ക് തിരിച്ചയക്കാനും ഗവര്‍ണര്‍ക്ക് കഴിയും. അതേ ബില്ല് വീണ്ടും ഗവര്‍ണര്‍ക്ക് മുന്നിലെത്തിയാല്‍ അതില്‍ ഒപ്പിടുക എന്നതാണ് പതിവ് രീതി. അതുമല്ലെങ്കില്‍ രാഷ്ട്പതിയുടെ അംഗീകാരം തേടി കേന്ദ്രത്തിന് മുന്നിലെത്തിക്കാം.

എന്നാല്‍ ഒപ്പിടാന്‍ സമയപരിധി ഇല്ലെന്നിരിക്കെ ഗവര്‍ണര്‍ക്ക് തീരുമാനം അനിശ്ചിതമായി നീണ്ടിക്കൊണ്ടു പോകാം. ഈ ഘട്ടത്തിലാണ് ഇനി എന്തു ചെയ്യുമെന്ന ചോദ്യം സര്‍ക്കാരിന് മുന്നിലെത്തുന്നത്. നിയമസഭ പാസാക്കിയ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടുന്നില്ലെന്ന് കാണിച്ച് സര്‍ക്കാരിന് രാഷ്ട്രപതിയെ സമീപിക്കാം. അതുമല്ലെങ്കില്‍ ബന്ധപ്പെട്ട കക്ഷികള്‍ വഴി സപ്രീം കോടതിയെ സമീപിക്കാം.

സര്‍ക്കാര്‍ എടുത്ത തീരുമാനം അംഗീകരിക്കാന്‍ ഗവര്‍ണര്‍ ബാധ്യസ്ഥനാണെന്ന പേരറിവാളന്‍ കേസിലെ സുപ്രീം കോടതി വിധി അടക്കം ഇക്കാര്യത്തില്‍ അനുകൂലമാകുമെന്നാണ് സര്‍ക്കാരിന് നിയമ വിദഗ്ധര്‍ നല്‍കിയിട്ടുള്ള ഉപദേശം. എന്തായാലും സംസ്ഥാനത്തിന്റെ രഷ്ട്രീയ, ഭരണ ചരിത്രത്തില്‍ സമാനതകളില്ലാത്ത ഭിന്നതകളിലേക്കാണ് ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ നീങ്ങുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.