മുംബൈ: ബിനോയ് കോടിയേരിയുടെ പേരില്‍ ബിഹാര്‍ സ്വദേശിനി നല്‍കിയ പീഡന കേസ് ഒത്തുതീര്‍പ്പാക്കി. രണ്ടുപേരും ചേര്‍ന്ന് നല്‍കിയ ഒത്തുതീര്‍പ്പു വ്യവസ്ഥ മുംബൈ ഹൈക്കോടതി അംഗീകരിച്ചതോടെ കേസ് അവസാനിപ്പിച്ചു. ഒത്തുതീര്‍പ്പു വ്യവസ്ഥപ്രകാരം കുട്ടിയുടെ ഭാവിക്കായി 80 ലക്ഷം രൂപ യുവതിക്ക് ബിനോയ് കൈമാറി. ഇതിന്റെ രേഖ കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് കേസ് അവസാനിപ്പിച്ച് ഉത്തരവായത്. 
കുട്ടിയുടെ പിതൃത്വം ബിനോയ് ഒത്തുതീര്‍പ്പു വ്യവസ്ഥയില്‍ നിഷേധിച്ചിട്ടില്ല. ജസ്റ്റിസുമാരായ ആര്‍.പി. മൊഹിത് ദേരെ, എസ്.എം. മോദക് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. നിയമപടികള്‍ നടപടികള്‍ മതിയാക്കാന്‍ സന്നദ്ധമാണെന്ന് ഇരുകൂട്ടരും കോടതിയെ ധരിപ്പിച്ചു. തുടര്‍ന്നാണ് കേസ് അവസാനിപ്പിച്ചത്. 
നേരത്തേ ജസ്റ്റിസ് ജാം ദാറിന്റെ ഡിവിഷന്‍ ബെഞ്ച് വിവാഹക്കാര്യത്തില്‍ തീരുമാനം വ്യക്തമാക്കാന്‍ ബിനോയിയോട് ആവശ്യപ്പെട്ടിരുന്നു. ഇവിടെ നിന്ന് പുതിയ ബെഞ്ചിലേക്ക് കേസ് മാറ്റിയതോടെയാണ് ഒത്തുതീര്‍പ്പ് പരിഹാരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്. 
2019ലാണ് ബിഹാര്‍ സ്വദേശിനിയായ യുവതി ബിനോയ് കോടിയേരിക്കെതിരെ പരാതിയുമായി രംഗത്ത് വന്നത്. പരാതി വ്യാജമാണെന്നും എഫ്‌ഐആര്‍ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ബിനോയ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഡിഎന്‍എ പരിശോധന നടത്താന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. 
രണ്ട് വര്‍ഷത്തിലേറെയായി പരിശോധനാ ഫലം സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയില്‍ കിടപ്പുണ്ട്. ഇത് തുറന്ന് പരിശോധിക്കണമെന്ന ആവശ്യവുമായി ഈ വര്‍ഷം ആദ്യം യുവതി കോടതിയെ സമീപിച്ചു. തുടര്‍ന്നാണ് ഒത്ത് തീര്‍പ്പിലേക്ക് കാര്യങ്ങള്‍ വേഗം നീങ്ങിയത്.
കേസ് അവസാനിച്ചതോടെ ഇനി ഡിഎന്‍എ പരിശോധാ ഫലവും തുറക്കേണ്ടതില്ല. കേസില്‍ ബിനോയ് കുറ്റക്കാരനെന്ന് കാണിച്ച് ഓഷിവാര പോലീസ് സമര്‍പ്പിച്ച കുറ്റപത്രത്തിന്മേല്‍ വിചാരണ നടപടികള്‍ പുരോഗമിക്കവേയാണ് ഹൈക്കോടതിയില്‍ ഇരുവരും ഒത്തുതീര്‍പ്പിലെത്തിയത്.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.