കരുണയുടെ മുഖം ലോകത്തെ അറിയിച്ച വിശുദ്ധ ഫൗസ്റ്റീന

കരുണയുടെ മുഖം ലോകത്തെ അറിയിച്ച വിശുദ്ധ ഫൗസ്റ്റീന

സ്വര്‍ഗീയ കാരുണ്യത്തിന്റെ അപ്പസ്‌തോല എന്നാണ് വിശുദ്ധ മരിയ ഫൗസ്റ്റീന കൊവാള്‍സ്‌ക അറിയപ്പെടുന്നത്. കരുണയുടെ മുഖം ലോകത്തെ അറിയിച്ച വിശുദ്ധ ഫൗസ്റ്റീനയുടെ തിരനാളാണ് ഒക്ടടോബര്‍ അഞ്ച്.

വിശുദ്ധയുടെ ജീവിത വഴിത്താരയിലൂടെ ഒരു യാത്ര...

1905 ഓഗസ്റ്റ് 25 പോളണ്ടിലെ ലോഡ്‌സ് എന്ന സ്ഥലത്താണ് ഫൗസ്റ്റീനയുടെ ജനനം. ഹെലെന എന്ന ജ്ഞാനസ്‌നാനപ്പേരുള്ള ഫൗസ്റ്റിന ഒരു ദരിദ്ര കുടുംബത്തിലെ പത്ത് മക്കളില്‍ ഒരാളായിരിന്നു. അവള്‍ക്ക് 15 വയസുള്ളപ്പോള്‍ കുടുംബത്തെ സഹായിക്കുന്നതിനായി പഠനം ഉപേക്ഷിച്ച് വീട്ടു ജോലിക്ക് പോയി. നന്നേ ചെറുപ്പത്തില്‍ തന്നെ ദൈവത്തിന്റെ പാതയില്‍ സഞ്ചരിക്കുന്നതിനു വേണ്ടി തീരുമാനിക്കുകയുണ്ടായി. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിശുദ്ധ ജീവിതചര്യ ആക്കി.

വിദ്യാഭ്യാസ കാലഘട്ടത്തിനു ശേഷം ദൈവത്തിന്റെ മാലാഖയായി പ്രവര്‍ത്തിക്കുന്നതിന് തന്റെ മാതാപിതാക്കളോട് ഫൗസ്റ്റീന അനുവാദം ചോദിക്കുകയുണ്ടായി. മാതാപിതാക്കള്‍ തീരുമാനത്തെ നിരസിച്ചു. സന്യാസിനി ആകാനുള്ള വിദ്യാഭ്യാസ യോഗ്യത ഇല്ലാതിരുന്നതിനാല്‍ മഠത്തിലെ ഇണ സഹോദരി ആയിട്ടാണ് ഫൗസ്റ്റീനയെ സ്വീകരിച്ചത്.

1926 ഏപ്രില്‍ 30ന് തിരുവസ്ത്രം സ്വീകരിച്ച് സിസ്റ്റര്‍ മരിയ ഫൗസ്റ്റീന എന്ന നാമത്തില്‍ അറിയപ്പെടാന്‍ തുടങ്ങി. ദൈവത്തിന്റെ ദര്‍ശനങ്ങള്‍ ഫൗസ്റ്റീനയ്ക്ക്‌  ലഭിച്ചു. ദൈവ ദര്‍ശനങ്ങള്‍ ഫൗസ്റ്റീന ഡയറിയില്‍ കുറിച്ചുവെച്ചിരുന്നു. ദൈവത്തിന്റെ കാരുണ്യത്തിനായി പ്രാര്‍ത്ഥിക്കുവാനും കാരുണ്യത്തില്‍ വിശ്വസിക്കുവാനും മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുന്നതിനുമായി ഫൗസ്റ്റീന ശ്രമിച്ചു. ഈ ദര്‍ശനങ്ങള്‍ എല്ലാവരും ജീവിതത്തില്‍ പകര്‍ത്തുന്നതിനും നിര്‍ദേശിക്കുകയുണ്ടായി.

ദൈവത്തിന്റെ കരുണയുടെ സ്വഭാവം ലോകത്തെ അറിയിക്കുക എന്ന ലക്ഷ്യമായിരുന്നു സിസ്റ്റര്‍ ഫൗസ്റ്റീനയിലൂടെ ഈശോ നിര്‍വഹിച്ചത്. ഞാന്‍ കരുണയുള്ള ദൈവമാണെന്നു പറഞ്ഞ സന്ദേശങ്ങള്‍ തന്റെ ഡയറിയില്‍ ഫൗസ്റ്റീന കുറിച്ചുവെച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സഭ ആ സന്ദേശത്തെ അംഗീകരിച്ചത്. അത് കരുണയുടെ ജപമാലയായി ലോകം മുഴുവന്‍ ഏറ്റ് പ്രാര്‍ത്ഥിക്കുന്നുമുണ്ട്. 'ഞങ്ങളോടും ലോകം മുഴുവനോടും കരുണയുണ്ടാകണമെ...' എന്ന പ്രാര്‍ത്ഥ.

1931ല്‍ വിശുദ്ധക്ക് ഒരു ദൈവ ദര്‍ശനമുണ്ടായി വിശുദ്ധയുടെ മനസില്‍ കാണുന്ന രൂപം അനുസരിച്ച് ഒരു ചിത്രം വരയ്ക്കുന്നതിനായുള്ള ദര്‍ശനമായിരുന്നു അത്. ചെറിയ ജോലികള്‍ ചെയ്ത് സന്യസ്ത സമൂഹത്തിനൊപ്പം കഴിഞ്ഞ സമയത്താണ്‌ ഫൗസ്റ്റീനയ്ക്ക് ക്രിസ്തുവിന്റെ ദര്‍ശനം ഉണ്ടാകുന്നത്. ആ ദര്‍ശനത്തില്‍ കണ്ട കരണയുടെ രൂപം ഹൃദയത്തില്‍ നിന്ന് ചുവന്ന കതിരുകളും വെള്ള കതിരുകളും പ്രവഹിക്കുന്ന രൂപമായിരുന്നു. ഈശോയുടെ ആവശ്യപ്രകാരം ആ ചിത്രം വരച്ചു. വര്‍ഷങ്ങളോളം ആ ചിത്രം നിശബ്ദമായിരുന്നു.

ചിത്രത്തില്‍ ഈശോയെ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു എന്ന് രേഖപ്പെടുത്തുകയുണ്ടായി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ വണങ്ങപ്പെടുന്ന കരുണയുടെ ചിത്രമായി പിന്നീടത് അറിയപ്പെടാന്‍ തുടങ്ങി.

ജീവിതയാത്രയില്‍ ശ്വസന സംബന്ധമായ പല ക്ലേശങ്ങളും ഫൗസ്റ്റീനയെ അലട്ടിയിരുന്നു. ദൈവത്തിന്റെ ദൗത്യ വാഹകയായി വിശുദ്ധ തന്റെ ജീവിതം സമര്‍പ്പിച്ചു. 1938 ഒക്ടോബര്‍ അഞ്ചിന് വിശുദ്ധ ദൈവസന്നിധിയിലേക്ക് യാത്രയായി. 2000ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ വിശുദ്ധയായി പ്രഖ്യാപിച്ചു. കാരുണ്യത്തിന്റെ മാതൃകയായ ആ വിശുദ്ധയെ ഇന്നും വിശ്വാസികള്‍ ഒക്ടോബര്‍ അഞ്ചിന് ഓര്‍മ്മത്തിരുന്നാളില്‍ അനുസ്മരിക്കുന്നു.

2015 ഡിസംബര്‍ എട്ട് മുതല്‍ 2016 നവംബര്‍ 20 വരെയുള്ള കാലഘട്ടം കരുണയുടെ ജൂബിലി വര്‍ഷമായി ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനത്തിലൂടെ വിശുദ്ധ ഫൗസ്റ്റീനയുടെ ജീവിത ദര്‍ശനമായ കരുണയെ വിശ്വാസ സമൂഹം ഏറ്റെടുക്കുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

'കരണയുള്ള ദൈവം... കരുണകാട്ടും ദൈവം
കരുണ മാത്രം കരളിനുള്ളില്‍ കരുതിവെച്ച ദൈവം...' - ഈ ഗാനത്തിന്റെ ഈരടികള്‍ കരുണയുടെ സ്വഭാവത്തെ വെളിപ്പെടുത്തുന്നതാണ്.

അനാഥരോടും വിധവയോടും കരുണ കാണിക്കുവാന്‍ ആഹ്വാനം ചെയ്ത ക്രിസ്തുവിന്റെ വചനത്തെ ശിരസാ വഹിച്ചുകൊണ്ട് തന്റെ ജീവിതം തന്നെ കരുണയോട് ചേര്‍ത്തുവെച്ച വിശുദ്ധ ഫൗസ്റ്റീനയുടെ തിരുനാള്‍ ദിനത്തില്‍ ഈ മനോഹര ഗാനവും വിശ്വാസികളുടെ ഹൃദയത്തില്‍ കാരുണ്യ വര്‍ഷം ചൊരിയും...

ഗാനം ചുവടെ ചേര്‍ക്കുന്നു



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.