ഇരട്ട നരബലിക്കേസ്: മൂന്നാമത്തെ ഇരയെ കണ്ടെത്താന്‍ ഷാഫി തിരച്ചില്‍ ആരംഭിച്ചിരുന്നു

ഇരട്ട നരബലിക്കേസ്: മൂന്നാമത്തെ ഇരയെ കണ്ടെത്താന്‍ ഷാഫി തിരച്ചില്‍ ആരംഭിച്ചിരുന്നു

കൊച്ചി: നരബലി സംഭവത്തിനു മുന്നേ മുഖ്യ പ്രതി മുഹമ്മദ് ഷാഫി രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്ങിന്റെയും ഭാര്യ ലൈലയുടെയും കൈയില്‍ നിന്ന് ആറുലക്ഷം രൂപ കൈപ്പറ്റിയതായി അന്വേഷണത്തില്‍ കണ്ടെത്തി. തുടക്കത്തില്‍ സാമ്പത്തിക ഇടപാടു സംബന്ധിച്ച കൃത്യമായ കണക്ക് പൊലീസിന് ലഭിച്ചിരുന്നില്ല. 6,000 രൂപ മാത്രമേ വാങ്ങിയിട്ടുള്ളൂ എന്നായിരുന്നു ആദ്യ മൊഴി. തുടര്‍ന്ന് വിശദമായ ചോദ്യം ചെയ്യലിനിടെയാണ് ഇത്രയും തുക വാങ്ങിയ കാര്യം ഷാഫി സമ്മതിച്ചത്.

സിദ്ധനെക്കൊണ്ട് പൂജ നടത്തിയാല്‍ സാമ്പത്തിക നേട്ടവും ഐശ്വര്യവും ലഭിക്കുമെന്ന് ഇരുവരെയും വിശ്വസിപ്പിച്ചു. സിദ്ധനെന്ന പേരില്‍ ഷാഫി തന്നെയെത്തി പണം തട്ടിയെടുത്തു. ആദ്യം മൂന്ന് ലക്ഷം വാങ്ങി. വീണ്ടും പണം വേണമെന്ന് ഷാഫി നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് രണ്ടും പിന്നീട് ഒരു ലക്ഷവും കൈമാറി.

മൂന്നാമത്തെ ഇരയെ കണ്ടെത്താനുള്ള തിരച്ചില്‍ ആരംഭിച്ചതായും ചോദ്യം ചെയ്യലില്‍ ഷാഫി സൂചന നല്‍കിയതായാണ് വിവരം. പത്മയുടെ കൊലപാതകത്തെ തുടര്‍ന്ന് പ്രതികളെ പിടിക്കാതിരുന്നെങ്കില്‍ മൂന്നാമതും കൊലപാതകം നടത്തിയേനെയെന്നാണ് പൊലീസിന് ലഭിച്ച സൂചന.

അതേസമയം നരബലിക്കേസില്‍ മൂന്നു പ്രതികളെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്. കാലടി സ്വദേശി റോസ്‌ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് മൂന്നു പ്രതികളെയും പൊലീസ് കസ്റ്റഡിയില്‍ വാങ്ങിയത്.

അതിനിടെ ജാമ്യം വേണമെന്ന മൂന്നാം പ്രതി ലൈലയുടെ ആവശ്യം എറണാകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി തള്ളി. പത്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് ജാമ്യം തേടിയത്. ലൈല കേസിലെ പ്രധാന പ്രതിയല്ലെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനില്‍ക്കുക മാത്രമാണ് ചെയ്തതെന്നും ജാമ്യഹര്‍ജിയില്‍ ലൈലയുടെ അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍, കൊലപാതകത്തില്‍ ലൈലയ്ക്ക് നിര്‍ണായക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. റോസ്‌ലിന്റെ കഴുത്ത് വെട്ടിയത് ഒന്നാം പ്രതിയും ലൈലയും ചേര്‍ന്നാണ്. ഈ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.