നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വി.സി സുപ്രീം കോടതിയില്‍

നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ കുഫോസ് മുന്‍ വി.സി സുപ്രീം കോടതിയില്‍

കൊച്ചി: കേരള ഫിഷറീസ് ആന്‍ഡ് സമുദ്ര പഠന (കുഫോസ്) യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ പുറത്താക്കപ്പെട്ട വി.സി ഡോ. കെ റിജി ജോണ്‍ സുപ്രീം കോടതിയില്‍. സെര്‍ച്ച് കമ്മിറ്റിയുടെ തീരുമാനം യു.ജി.സി ചട്ട പ്രകാരമല്ലെന്ന ഹൈക്കോടതിയെ കണ്ടെത്തല്‍ ചോദ്യം ചെയ്താണ് അപ്പീല്‍.

ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കുഫോസ് വിസി നിയമനം റദ്ദാക്കി വിധി പറഞ്ഞത്. പുതിയ വിസിയെ നിയമിക്കുന്നതിനായി പുതുതായി സെര്‍ച്ച് കമ്മിറ്റിയെ തീരുമാനിക്കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

വി.സി നിയമനത്തിനുള്ള അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ട ഡോ. കെ.കെ വിജയന്‍, ഡോ. സദാശിവന്‍ എന്നിവരാണ് വി.സി നിയമനത്തിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. ഷോര്‍ട്ട് ലിസ്റ്റില്‍ നാലാമനായിരുന്നു വിജയന്‍. ലിസ്റ്റില്‍ ഒമ്പതാം സ്ഥാനത്തായിരുന്നു ഡോ. റിജി ജോണ്‍. ഒന്‍പതംഗ പാനലില്‍ നിന്നും സെര്‍ച്ച് കമ്മിറ്റി വ.ിസി നിയമനത്തിന് ഗവര്‍ണര്‍ക്ക് ഡോ. റിജി ജോണിന്റെ പേര് മാത്രമാണ് ശുപാര്‍ശ ചെയ്തിരുന്നത്.

ഇതോടെ വി.സിയെ നിയമിക്കുന്നതിന് ഗവര്‍ണര്‍ക്ക് മുന്നില്‍ ചോയ്സ് ഉണ്ടായിരുന്നില്ലെന്ന ഹര്‍ജിക്കാരുടെ വാദം ഹൈക്കോടതി അംഗീകരിച്ചു. ഇത് യു.ജി.സി ചട്ടപ്രകാരം തെറ്റാണെന്നും കോടതി വിലയിരുത്തി. 2021 ജനുവരി 23 നാണ് ഡോ. റിജി ജോണിനെ ഫിഷറീസ് സര്‍വകലാശാല വി.സിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കിയത്.

യു.ജി.സി മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു സര്‍വകലാശാലയില്‍ പ്രൊഫസറായി പത്തു വര്‍ഷത്തെ പ്രവൃത്തി പരിചയം വേണമെന്നിരിക്കെ തമിഴ്നാട് ഫിഷറീസ് സര്‍വകലാശാലയില്‍ നിന്ന് കുഫോസിലേക്ക് ഡീന്‍ ആയി എത്തിയ ഡോ. റിജി പി.എച്ച്.ഡി ചെയ്യാന്‍ പോയ മൂന്നു വര്‍ഷം കൂടി പ്രവൃത്തി പരിചയത്തില്‍ ഉള്‍പ്പെടുത്തിയാണ് അപേക്ഷ നല്‍കിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.