തിരുവനന്തപുരം: പ്രളയ കാലത്ത് കേരളത്തിന് നല്‍കിയ അരിയുടെ പണം തിരികെ നല്‍കണമെന്ന കേന്ദ്രത്തിന്റെ അന്ത്യശാസനയ്ക്ക് സംസ്ഥാനം വഴങ്ങി. പണം നല്‍കിയില്ലെങ്കില്‍ കേന്ദ്ര വിഹിതത്തില്‍ നിന്ന് അത് തിരികെപ്പിടിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്ത്യശാസന നല്‍കിയതോടെ പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടു.
ആകെ 205.81 കോടി രൂപയാണ് കേന്ദ്രം ആവശ്യപ്പെട്ടത്. സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലാണെന്നും പ്രതിസന്ധിയുണ്ടെന്നും പറഞ്ഞെങ്കിലും കേന്ദ്ര തീരുമാനത്തില്‍ മാറ്റമുണ്ടായില്ല. ഇതോടെയാണ് പണം നല്‍കാനുള്ള ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.
കേരളത്തില്‍ 2018 ഓഗസ്റ്റിലെ പ്രളയത്തെ തുടര്‍ന്നാണ് 89540 മെട്രിക് ടണ്‍ അരി അനുവദിച്ചത്. അരിയുടെ തുക നല്‍കണമെന്ന് അപ്പോള്‍ തന്നെ കേന്ദ്രം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രളയ കാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്ഥാനം പലതവണ ആവശ്യപ്പെട്ടെങ്കിലും കേന്ദ്രം വഴങ്ങിയില്ല.
ഒടുവിലാണ് പണം നല്‍കിയില്ലെങ്കില്‍ കേന്ദ്രവിഹിതത്തില്‍ നിന്ന് പിടിക്കുമെന്ന അന്ത്യശാസന നല്‍കിയത്. തുടര്‍ന്നും കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ സംസ്ഥാനം ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26