'ട്രാബിയോക്കി'ന് പൂട്ട്; മേപ്പാടി പോളിടെക്നിക് കോളജില്‍ ഇന്ന് പിടിഎ യോഗം; മയക്കുമരുന്ന് ഉപയോഗിച്ച അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കും

'ട്രാബിയോക്കി'ന് പൂട്ട്; മേപ്പാടി പോളിടെക്നിക് കോളജില്‍ ഇന്ന് പിടിഎ യോഗം; മയക്കുമരുന്ന് ഉപയോഗിച്ച അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കും

കല്‍പ്പറ്റ: വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായ വയനാട്ടിലെ മേപ്പാടി പോളിടെക്നിക് കോളജില്‍ ഇന്ന് പിടിഎ യോഗം ചേരും. മയക്കുമരുന്ന് ഉപയോഗിച്ച അഞ്ച് വിദ്യാര്‍ത്ഥികളെ കോളജില്‍ നിന്ന് പുറത്താക്കാനാണ് തീരുമാനം. കോളജിലെ മയക്കുമരുന്ന് സംഘങ്ങളുടെ ട്രാബിയോക് എന്ന വാട്‌സപ്പ് കൂട്ടായ്മ നിരോധിക്കാനും അധികൃതര്‍ തീരുമാനിച്ചു.

സംഘര്‍ഷത്തില്‍ ഉള്‍പ്പെട്ട മറ്റ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് പ്രിന്‍സിപ്പാളിന്റെ അധ്യക്ഷതയില്‍ ചേരുന്ന പിടിഎ യോഗത്തില്‍ തീരുമാനിക്കും. സഘര്‍ഷത്തെ തുടര്‍ന്ന് അടച്ചിട്ട കോളജ് ഡിസംബര്‍ 12 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. കോളജില്‍ സമാധാന അന്തരീക്ഷം പുനസ്ഥാപിക്കാന്‍ വൈത്തിരി തഹസീല്‍ദാരുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം സര്‍വ്വകക്ഷി യോഗം ചേര്‍ന്നിരുന്നു.

കോളജിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചതായി പ്രിന്‍സിപ്പള്‍ സി. സ്വര്‍ണ അറിയിച്ചു. കോളജിലെ മയക്കുമരുന്ന് സംഘമായ ട്രാബിയോക്കിനെ ചോദ്യം ചെയ്ത എസ്എഫ്‌ഐ നേതാവ് അപര്‍ണ ഗൗരിയെ ക്രൂരമായി മര്‍ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.

യൂണിയന്‍ തിരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്‌നിക്ക് കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷമുണ്ടായത്. കോളജിലെത്തിയ എസ്എഫ്‌ഐ ജില്ലാ വൈസ് പ്രസിഡന്റ് അപര്‍ണ ഗൗരിയെ മുപ്പതോളം വിദ്യാര്‍ത്ഥികള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോളജിലെ മയക്കുമരുന്ന് സംഘത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്.

അപര്‍ണയെ ആക്രമിച്ച സംഭവത്തില്‍ പ്രതികളായ മേപ്പാടി പോളി ടെക്‌നിക് കോളേജിലെ അഞ്ച് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ തീരുമാനം. മൂന്നാം വര്‍ഷ വിദ്യാര്‍ഥികളായ അഭിനന്ദ്, അഭിനവ്, കിരണ്‍ രാജ്, അലന്‍ ആന്റണി, മുഹമ്മദ് ഷിബിലി എന്നിവരെയാണ് കോളേജില്‍നിന്ന് പുറത്താക്കുക. ഇവര്‍ എംഡിഎംഎ ഉപയോഗിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വൈത്തിരി തഹസില്‍ദാറുടെ നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗത്തിലാണ് തീരുമാനം. അതേസമയം മേപ്പാടി പോളിടെക്‌നിക് കോളജിലെ ലഹരി ഉപയോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ നര്‍ക്കോട്ടിക് സെല്‍ അന്വേഷണം തുടങ്ങി. ക്യാംപസിനകത്ത് രൂപം കൊണ്ട ട്രാബിയോക് എന്ന സംഘത്തെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.