ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം: ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു

ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് ജോലി നിഷേധിച്ച സംഭവം: ഗോത്ര വര്‍ഗ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: ഉന്തിയ പല്ലിന്റെ പേരില്‍ ആദിവാസി യുവാവിന് സര്‍ക്കാര്‍ ജോലി നിഷേധിക്കപ്പെട്ട സംഭവത്തില്‍ പട്ടിക ജാതി-പട്ടിക ഗോത്ര വര്‍ഗ വിഭാഗം കേസെടുത്തു. വിഷയത്തില്‍ ഫോറസ്റ്റ് ആന്‍ഡ് വൈല്‍ഡ് ലൈഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍, പിഎസ്സി സെക്രട്ടറി തുടങ്ങിയവര്‍ ഒരാഴ്ച്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം.

അട്ടപ്പാടി ആനവായ് ഊരിലെ മുത്തുവിന് പല്ല് ഉന്തിയെന്ന പേരില്‍ പിഎസ്സി ജോലി നിഷേധിച്ചത് വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിയിരുന്നു. വനം വകുപ്പിന്റെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ നിയമനത്തിനായുള്ള അഭിമുഖം വരെ എത്തിയതിന് ശേഷമാണ് മുത്തു അയോഗ്യനെന്ന് അറിയിക്കുന്നത്.

അഭിമുഖത്തിന് മുന്നോടിയായി ശാരീരികക്ഷമത പരിശോധിച്ച ഡോക്ടര്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ ഉന്തിയ പല്ല് പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ചെറുപ്രായത്തില്‍ വീണതിനെ തുടര്‍ന്നാണ് മുത്തുവിന്റെ പല്ലിന് തകരാര്‍ സംഭവിച്ചത്. ഊരിലെ അസൗകര്യങ്ങളും ദാരിദ്ര്യവും മൂലം ചികിത്സിക്കാനായില്ലെന്ന് മുത്തുവിന്റെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു.

അതേസമയം മുത്തുവിന് ശസ്ത്രക്രിയ നടത്താന്‍ സന്നദ്ധത അറിയിച്ച് പെരിന്തല്‍മണ്ണ കിംസ് അല്‍ശിഫ ആശുപത്രി രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ നടത്താന്‍ തയ്യാറാണെന്ന് ആശുപത്രി അറിയിച്ചതിന്റെ സന്തോഷത്തിലാണ് മുത്തുവും കുടുംബവും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.